ഇടിമിന്നലിനെ ഭയന്ന് നാട്; ബിഹാറിൽ മിന്നൽ പതിച്ച് മരിച്ചവരുടെ എണ്ണം 80 ആയി; മൂന്ന് ദിവസത്തെ കണക്കുകൾ പുറത്ത്; പരിഭ്രാന്തിയിൽ ഗ്രാമവാസികൾ
പാട്‌ന: ബിഹാറിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മിന്നലേറ്റു മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായ ഇടിമിന്നലില്‍ 66 പേരാണ് മരിച്ചത്. നാലന്താ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. അവിടെ മാത്രം 23 പേരാണ് മരിച്ചത്.
ഭോജ്പൂര്‍, സിവാന്‍, ഗയ, പാട്‌ന, ശേഖ്പുര, ജെഹ്നാബാദ്, ഗോപാല്‍ഗഞ്ച്, മുസഫര്‍പുര്‍, അര്‍വാള്‍, നവാഡ, ഭാഗല്‍പുര്‍ എന്നിവിടങ്ങളിലും മരണം സംഭവിച്ചു. നാല് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകള്‍ ഒറ്റ ദിവസം കൊണ്ട് മരണത്തിന് കീഴടങ്ങുന്നത്. 2020 ജൂണില്‍ 90 ആളുകള്‍ ഇടിമിന്നലേറ്റ് മരിച്ചു.
താപനില ഉയരുന്നതാണ് മരണങ്ങള്‍ കൂടാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ആശിഷ് കുമാര്‍ പറയുന്നു. വടക്ക്-പടിഞ്ഞാറില്‍ നിന്നുള്ള വരണ്ട കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റും ഒത്തുചേരുമ്പോള്‍ മേഘങ്ങള്‍ രൂപം കൊള്ളാനും ഇടിമിന്നല്‍ ഉണ്ടാകാനുമുള്ള സാധ്യതയും കൂടുതലാണ്. ഇതോടെ ഗ്രാമവാസികൾ എല്ലാം വളരെ ഭയപ്പാടിലാണ് കഴിയുന്നത്. മിന്നൽ പതിക്കുന്ന സമയങ്ങളിൽ പരമാവധി പുറത്തിറങ്ങാതെ ഇരിക്കുവാനും അധികൃതർ നിർദ്ദേശം നൽകി.