മൂന്ന് ജില്ലകളില്‍ നിന്നായി കീഴടങ്ങി 78 മാവോയിസ്റ്റുകള്‍; ഇവരില്‍ 43 പേര്‍ സ്ത്രീകള്‍; കീഴടങ്ങിയവരില്‍ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ രണ്ട് പ്രധാന നേതാക്കളും
റായ്പൂര്‍: മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന ഛത്തീസ്ഗഡില്‍ സുരക്ഷാസേനയ്ക്ക് വലിയ വിജയം. മൂന്ന് ജില്ലകളില്‍ നിന്നായി 78 മാവോയിസ്റ്റുകള്‍ സ്വമേധയാ കീഴടങ്ങി. ഇവരില്‍ 43 സ്ത്രീകളും സിപിഐ (മാവോയിസ്റ്റ്)യുടെ ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ രണ്ട് പ്രധാന നേതാക്കളും ഉള്‍പ്പെടുന്നു.
അടുത്തിടെ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മുതിര്‍ന്ന മാവോയിസ്റ്റ് മല്ലോജുള വേണുഗോപാല്‍ റാവുവും 60 പേരും കീഴടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ഛത്തീസ്ഗഡില്‍ നടന്ന ഈ കൂട്ടകീഴടങ്ങല്‍. ഇത് സംസ്ഥാനത്തുടനീളം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തളര്‍ന്നു വരുന്നതിന്റെ സൂചനയായി സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു.
ബസ്തര്‍ മേഖലയിലുണ്ടായ കീഴടങ്ങലില്‍ ഏഴ് എകെ-47 തോക്കുകള്‍ ഉള്‍പ്പെടെ 30-ലധികം ആയുധങ്ങളും സുരക്ഷാസേനയ്ക്ക് കൈമാറി. സുക്മ ജില്ലയില്‍ പത്ത് സ്ത്രീകളടക്കം 27 നക്സലൈറ്റുകളാണ് കീഴടങ്ങിയത്. ഇവരില്‍ 16 പേര്‍ക്കെതിരെ ആകെ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
കാങ്കര്‍ ജില്ലയില്‍ ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റിയിലെ രണ്ട് മുതിര്‍ന്ന അംഗങ്ങളുടെയും 32 വനിതാ കേഡര്‍മാരുടെയും നേതൃത്വത്തില്‍ 50 പേര്‍ ബിഎസ്എഫ് ക്യാംപില്‍ കീഴടങ്ങി. കൂടാതെ, തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ലഭിച്ചിരുന്ന ഒരു വനിതാ മാവോയിസ്റ്റ് കൊണ്ടഗാവ് ജില്ലയിലും കീഴടങ്ങിയതായി പൊലീസ് വ്യക്തമാക്കി.
കാങ്കറിലെ കൊയിലബെഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിഎസ്എഫിന്റെ 40-ാം ബറ്റാലിയന്‍ കാംതേര ക്യാംപിലാണ് കീഴടങ്ങല്‍ നടന്നത്. ഈ നീക്കം മാവോയിസ്റ്റ് സാന്നിധ്യം കുറയ്ക്കുന്നതിന് പ്രധാന വഴിത്തിരിവായിരിക്കുമെന്ന് അധികാരികള്‍ വിലയിരുത്തുന്നു.