'തീര്‍ത്താല്‍ തീരാത്ത കടപ്പാട്'; കപ്പല്‍ അപകടത്തില്‍ ജീവനക്കാരെ രക്ഷിച്ച ഇന്ത്യന്‍ നാവികസേനക്ക് നന്ദി പറഞ്ഞ് ചൈന

Update: 2025-06-10 15:58 GMT

ന്യൂഡല്‍ഹി: കേരള തീരത്ത് ആഴക്കടലില്‍ ചൈനീസ് കാര്‍ഗോ കപ്പലിന് തീപിടിച്ചപ്പോള്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനക്ക് നന്ദി അറിയിച്ച് ചൈന. ചൈനീസ് എംബസി വക്താവ് യു ജിംഗാണ് ഇന്ത്യന്‍ രക്ഷാ സംഘത്തിന് നന്ദി പറഞ്ഞ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ചൈനീസ് എംബസി പ്രതീക്ഷ പ്രകടിപ്പിച്ചു.

കേരളത്തിലെ അഴീക്കല്‍ തീരത്ത് നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചൈനീസ് കണ്ടെയ്‌നര്‍ കപ്പലായ എംവി വാന്‍ ഹായ് 503ന് തീപിടിച്ചത്. കപ്പലിലെ 22 ജീവനക്കാരില്‍ 18 പേരെ ഇന്ത്യന്‍ നാവികസേനയും മുംബൈ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇതില്‍ സാരമായി പരിക്കേറ്റ ആറുപേരെ മംഗളൂരു എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനക്കാരായ ലു എന്‍ലി, സു ഫാബിനോ, മ്യാന്‍മാര്‍ സ്വദേശികളായ ഗുവോ ലെനിനോ, തൈന്‍ താ ഹട്ടായി, കൈസാ ഹോട്ടു എന്നിവരാണ് ആസ്പത്രിയിലുള്ളത്. 12 പേരെ മംഗളൂരുവിലെ എജെ ഗ്രാന്‍ഡ് ഹോട്ടലിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രി 11.30-ഓടെ മംഗളൂരു പുതുതുറമുഖത്തെ ഏഴാംനമ്പര്‍ ബര്‍ത്തില്‍ ഐഎന്‍എസ് സൂറത് എന്ന കപ്പലിലാണ് ഇവരെ എത്തിച്ചത്. നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരുമായി കപ്പലെത്തുന്നുവെന്ന വിവരം ലഭിച്ച ഉടനെ അവരെ ആശുപത്രിയിലെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തീരസംരക്ഷണസേനയും മംഗളൂരു പുതുതുറമുഖ അധികൃതരും ഒരുക്കിയിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സുകളും തയ്യാറാക്കിവെച്ചു. ചൈനയില്‍നിന്നുള്ള എട്ടുപേര്‍, മ്യാന്‍മാര്‍, തായ് വാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള നാലുപേര്‍ വീതം, ഇന്‍ഡൊനീഷ്യക്കാരായ രണ്ടുപേര്‍ എന്നിവരെയാണ് മംഗളൂരുവിലേക്ക് എത്തിച്ചത്.

Similar News