ഒഡിഷയില്‍ വിദ്യാര്‍ഥിനി തീകൊളുത്തി ജീവനൊടുക്കി; ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ സംഭവം; സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പിതാവ്

ഒഡിഷയില്‍ വിദ്യാര്‍ഥിനി തീകൊളുത്തി ജീവനൊടുക്കി

Update: 2025-08-06 13:34 GMT

ഭുവനേശ്വര്‍: ഒഡിഷയില്‍ ഇരുപതുകാരി തീകൊളുത്തി ജീവനൊടുക്കി. സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സംഭവം. ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.

ആറുമാസം മുമ്പ് പെണ്‍കുട്ടി സുഹൃത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് സുഹൃത്ത് ഭീഷണിപ്പെടുത്തുന്നും എന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ അധികൃതര്‍ നടപടി എടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

മകളെ അപായപ്പെടുത്തുമെന്ന് സുഹൃത്ത് പറഞ്ഞിരുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പെണ്‍കുട്ടി സ്വയം പെട്രോളൊഴിച്ച് ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി കേന്ദ്രപാറ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് കതാരിയ പറഞ്ഞു.

ഒരുമാസത്തിനുള്ളില്‍ ഒഡിഷയിലെ മൂന്നാമത്തെ സംഭവമാണിത്. ജൂലൈ 12 ന് ബാലസോറിലെ എഫ്എം കോളേജിലെ വിദ്യാര്‍ഥി ക്യാമ്പസില്‍ ജീവനൊടുക്കിയിരുന്നു. വകുപ്പ് മേധാവിക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയത്. ആഗസ്ത് 2ന് പുരി ജില്ലയിലെ ബലംഗ സ്വദേശിയായ പതിനഞ്ചുകാരി ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചു.

Tags:    

Similar News