ബിഹാറിൽ കുതിച്ചെത്തിയ 'വന്ദേഭാരത് എക്സ്പ്രസ്സ്' ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില അതീവ ഗുരുതരം; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; നടുക്കം മാറാതെ നാട്
പട്ന: ബിഹാറിലെ പൂർണിയ ജില്ലയിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ച് മൂന്നുപേർ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജബൻപൂരിന് സമീപം കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിലാണ് അപകടം നടന്നത്. ജോഗ്ബാനിൽ നിന്ന് ദാനപൂരിലേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബിഹാറിൽ ഇത് രണ്ടാം തവണയാണ് വന്ദേഭാരത് ട്രെയിൻ അപകടത്തിൽപ്പെടുന്നത്. സെപ്റ്റംബർ 30ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിംഗിന് സമീപമുണ്ടായ മറ്റൊരു അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.