പരസ്യക്കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന വാട്സാപ്പിലൂടെ പരിചയപ്പെട്ടു; ഹോട്ടലുകൾക്കു റേറ്റിങ് കൊടുത്തപ്പോൾ ചെറിയ തുകകൾ പ്രതിഫലമായി നൽകി വിശ്വാസം പിടിച്ചുപറ്റി; പിന്നാലെ ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ ലാഭ വിഹിതം നൽകാമെന്ന് വാഗ്ദാനം; പണം നിക്ഷേപിച്ച അവലൂക്കുന്ന് സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; പിടിയിലായത് ഡൽഹിക്കാരൻ കപിൽ ഗുപ്ത
ആലപ്പുഴ: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട് പണം തട്ടുന്ന വിരുതന്മാർ സജീവമാകുന്നു. ടെലിഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ പരസ്യ കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേനയാവും തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. ഹോട്ടലുകൾക്കു റേറ്റിങ് നൽകിപ്പിച്ച് ചെറിയ തുക നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ തുകകൾ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി. ഓൺലൈൻ ട്രേഡിങിനാണെന്ന് വ്യാജേനയാവും പണം നിക്ഷേപമായി സ്വീകരിക്കുന്നത്. എന്നാൽ വാഗ്‌ദാനത്തിൽ വിശ്വസിച്ച് പണം നൽകുന്നവർ വലിയ തട്ടിപ്പിനാണ് ഇരയാകുന്നത്. സമാനമായ തട്ടിപ്പാണ് അവലൂക്കുന്ന് സ്വദേശിനിയായ യുവതിക്കും സംഭവിച്ചത്.
ഹോട്ടലുകൾക്കു റേറ്റിങ് നൽകി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നു വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് 2.91 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഡൽഹി സ്വദേശി കപിൽ ഗുപ്‌ത (28)യേയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് സൗത്ത് ഡൽഹിയിലെ സൺലൈറ്റ് കോളനിയിൽ നിന്ന് പിടികൂടിയത്. 2023 ആഗസ്റ് 23നാണ് പരാതിക്കാരിയുടെ വാട്സ്ആപ്പിലേക്ക് ഓൺലൈനിലൂടെ പണം സമ്പാദിക്കാമെന്ന സന്ദേശമെത്തുന്നത്. എംഇബിഐ എന്ന പരസ്യക്കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേനയാണ് പ്രതി പരാതിക്കാരിയെ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടത്. ഓൺലൈൻ ടാസ്ക്‌ക് എന്ന പേരിൽ ഹോട്ടലുകൾക്കു റേറ്റിങ് നൽകി പണം സമ്പാദിക്കാമെന്നു ഇയാൾ പരാതിക്കാരിയെ വിശ്വസിപ്പിച്ചു.
ഹോട്ടലുകൾക്കു റേറ്റിങ് നൽകിച്ച ശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി പരാതിക്കാരിയുടെ വിശ്വാസം പിടിച്ചു പറ്റുകയായിരുന്നു. തുടർന്ന് ടെലിഗ്രാം ലിങ്ക് അയച്ചുകൊടുത്ത് പരാതിക്കാരിയെ ഒരു ഗ്രൂപ്പിൽ അംഗമാക്കി. ശേഷം ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ പണം നല്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് നിക്ഷേപത്തിന്റെ പേരിലും മറ്റ് കാരണങ്ങൾ പറഞ്ഞും കപിൽ ഗുപ്‌തയുടെ പല തവണകളായി ബാങ്ക് അക്കൗണ്ടിലേക്കു പണം അയപ്പിച്ചു. ഇങ്ങനെ ഏഴ് ഇടപാടുകളിലായി 2.91 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. ഒരാഴ്ചയുടെ കാലയളവിലാണ് ഇത്രയും തുക പ്രതി തട്ടിയെടുത്തത്.
പല തവണ നിക്ഷേപ തുകയും ലാഭ വിഹിതവും ആവശ്യപ്പെട്ട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പിനെപ്പറ്റി പരാതിക്കാരി തിരിച്ചറിയുന്നത്. 2023 നവംബർ 24നാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. തുടർന്ന് ഐപിസി 1860ലെ 419,406,403,420, വിവരസാങ്കേതികവിദ്യാ നിയമത്തിലെ 66(ഡി) വകുപ്പുകൾ ചുമത്തി സൈബർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്തത്. കേസിൽ അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ സി.ജെ.എം. കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമൻസ് അയച്ചെങ്കിലും പ്രതി ഹാജരാകാത്തതിനാൽ കോടതി അറസ്‌റ്റ് വാറന്റ്റ് പുറപ്പെടുവിച്ചു.
ഇതേത്തുടർന്ന് എസ്.ഐ.ആർ.പത്മരാജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഡൽഹിയിലെത്തി പ്രതിയെ അറസ്‌റ്റ് ചെയ്തത്. അതേസമയം, കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. തട്ടിപ്പിൽ കൂടുതൽ പ്രതികൾ പങ്കാളികൾ ആയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷണം നടത്തി വരികയാണ്.