പരസ്യമായി ശകാരിച്ചതിലുള്ള വൈരാഗ്യം; യുവതിയേയും മകനേയും വീട്ടുജോലിക്കാരന്‍ കഴുത്തറുത്ത് കൊന്നു: 24കാരനെ അറസ്റ്റ് ചെയ്ത് പോലിസ്

യുവതിയേയും മകനേയും കഴുത്തറുത്ത് കൊന്നു വീട്ടുജോലിക്കാരന്‍

Update: 2025-07-05 00:22 GMT

ഡല്‍ഹി: പരസ്യമായി ശകാരിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ യുവതിയെയും മകനെയും വീട്ടുജോലിക്കാരന്‍ കഴുത്തറത്ത് കൊന്നു. ഡല്‍ഹിയിലെ ലജ്പത് നഗറിലാണ് നാടിനെ നടുക്കിയ സംഭവം. രുചിക സെവാനി (42), മകന്‍ ക്രിഷ് (14) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ വീട്ടുജോലിക്കാരന്‍ മുകേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് രുചികയുടെ ഭര്‍ത്താവ് കുല്‍ദീപ് സെവാനി രാത്രി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വീടിന്റെ ഗേറ്റിലും വാതില്‍പ്പടിയിലും രക്തക്കറ കണ്ടതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രുചികയെയും ക്രിഷിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രുചികയുടെ മൃതദേഹം കിടപ്പ് മുറിയിലും മകന്റേത് ശുചിമുറിയിലും രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.

ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ വസ്ത്രവ്യാപാരം നടത്തിവരികയായിരുന്നു രുചികയും ഭര്‍ത്താവും. ബുധനാഴ്ച രാത്രി കടയടച്ച് കുല്‍ദീപ് സെവാനി തിരികെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. ഭാര്യയെയും മകനെയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഉടന്‍ തന്നെ ഇദ്ദേഹം കടയില്‍ നിന്നും വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം മനസ്സിലായത്.

സംഭവത്തില്‍ അറസ്റ്റിലായ മുകേഷിനെ കുല്‍ദീപും രുചികയും ഒരു കുടുംബാഗത്തെപ്പോലെയായിരുന്നു കണ്ടിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഡ്രൈവറായും ഷോപ്പ് അസിസ്റ്റന്റായും ജോലി ചെയ്തിരുന്ന പ്രതി, 40,000 രൂപയുടെ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ രുചിക പരസ്യമായി ശകാരിച്ചിരുന്നു. ആ വൈരാഗ്യം കൊണ്ടാണ് താന്‍ ഇരുവരെയും കൊലപ്പെടുത്തിയതെന്ന് മുകേഷ് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News