കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല; വിഴിഞ്ഞത്ത് ഷാജിയുടെയും റഷീദയുടെയും മരണത്തിന് പിന്നിലെന്ത്? സജീന ഇപ്പോഴും ഗുരുതരാവസ്ഥയില്‍; ഹോട്ടലില്‍ പഴകിയ ഭക്ഷണമില്ല, വൃത്തിഹീനമായ സാഹചര്യമില്ല; ദുരൂഹത തുടരുന്നു

വിഴിഞ്ഞത്തെ ഇരട്ടമരണത്തില്‍ ദുരൂഹത തുടരുന്നു

Update: 2026-02-17 13:16 GMT

തിരുവനന്തപുരം: വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ച സംഭവം കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്. എന്നാല്‍, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേസില്‍ ദുരൂഹതയേറുന്നു. മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ സ്ഥിരീകരണമില്ല.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്:

കൊല്ലം സ്വദേശികളായ ഷാജിയുടെയും അമ്മായിയമ്മ റഷീദാ ബീവിയുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. റഷീദാ ബീവിയുടെ റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധയുടെ ചില സംശയങ്ങള്‍ നിഴലിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കാനായിട്ടില്ല.

ഷാജിയുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല എന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇരുവരുടെയും ആന്തരികാവയവ സാമ്പിളുകള്‍ കൂടുതല്‍ വ്യക്തതയ്ക്കായി കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഭക്ഷണത്തിന് പിന്നാലെ നാവ് കുഴഞ്ഞു, ശരീരം തളര്‍ന്നു

ഹോട്ടലില്‍ നിന്ന് കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയുമാണ് ഇവര്‍ കഴിച്ചത്. ഭക്ഷണം കഴിച്ച് മടങ്ങിയ ഉടന്‍ തന്നെ റഷീദാ ബീവിയുടെ നാവ് കുഴയുകയും ശരീരം തളരുകയുമായിരുന്നു. പിന്നാലെ ഷാജിയും ശക്തമായി ശര്‍ദ്ദിച്ചു. ആ സമയത്ത് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത് തളര്‍ച്ച അനുഭവപ്പെട്ടപ്പോള്‍ അവര്‍ വെള്ളം ചോദിച്ചു. തുടര്‍ന്ന് കട്ടന്‍ ചായ വാങ്ങി നല്‍കി. ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഷാജിയുടെ ഭാര്യ സജീന ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടികള്‍ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ല എന്നത് മാത്രമാണ് ആശ്വാസം.

ഹോട്ടല്‍ ക്ലീന്‍ ആണോ?

ദുരന്തത്തിന് പിന്നാലെ അസ്മാക് ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്താനായില്ല. അടുക്കളയും പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നില്ല. മീനിലും ഉപയോഗിക്കുന്ന വെള്ളത്തിലും എന്തെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു.

ബാക്കിയാകുന്ന ചോദ്യങ്ങള്‍

ഭക്ഷ്യവിഷബാധയല്ലെങ്കില്‍ പിന്നെ എങ്ങനെ ഇത്ര പെട്ടെന്ന് രണ്ടുപേര്‍ മരിച്ചു? മീനില്‍ ഉപയോഗിച്ച ഏതെങ്കിലും മാരകമായ രാസവസ്തുക്കളാണോ വില്ലനായത്? അതോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാണോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കാന്‍ ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ട്.

Tags:    

Similar News