ഇന്‍സ്റ്റാ നോക്കുന്നതിനിടെ വര്‍ക്ക് ഫ്രം ഹോം ജോലിയുമായി ബന്ധപ്പെട്ട് പരസ്യം; ലിങ്കില്‍ കയറിയപ്പോള്‍ പോയത് വാട്‌സ് ആപ്പ് ചാറ്റിലേക്ക്; റെസ്റ്റോറന്റിന്റെ റിവ്യു നല്‍കുകയാണെങ്കില്‍ പണം നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ശേഷം പണം ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇരട്ടി വരുമാനം നേടാം എന്ന് വിശ്വസിപ്പിച്ചു; യുവതിയില്‍ നിന്ന് തട്ടിയത് അഞ്ച് ലക്ഷത്തോളം രൂപ

Update: 2025-10-12 07:05 GMT

കൊച്ചി: ''വീട്ടിലിരുന്ന് ജോലി ചെയ്ത് നല്ല വരുമാനം നേടാം'' എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി. ഫോര്‍ട്ട് കൊച്ചി സ്വദേശിനിയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് ഇരയായത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അഞ്ചുലക്ഷത്തോളം രൂപയാണ് യുവതിയില്‍ നിന്ന് തട്ടിയെടുത്തത്. ഇന്‍സ്റ്റാഗ്രാം റീലുകള്‍ കാണുന്നതിനിടെയാണ് യുവതി 'വര്‍ക്ക് ഫ്രം ഹോം' വാഗ്ദാനം ചെയ്യുന്ന പരസ്യം കാണാന്‍ ഇടയാകുന്നത്. ഇതിന്റെ ഡീറ്റെയില്‍സ് അറിയുന്നതിന് വേണ്ടി ഇവര്‍ ആ സൈറ്റില്‍ കണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്തു. എന്നാല്‍ നേരെ പോകുന്നത് ഒരു വാട്‌സ് ആപ്പ് ചാറ്റിലേക്കായിരുന്നു.

ഉടന്‍ തന്നെ ആ വാട്‌സ് ആപ്പ് അക്കൗണ്ടില്‍ നിന്നും യുവതിക്ക് മെസേജ് ലഭിച്ചു. താന്‍ കടുവഞ്ചേരിയിലെ ഒരു ചെട്ടിനാട് റെസ്റ്റോറന്റിന്റെ എച്ച്.ആര്‍. അസിസ്റ്റന്റാണ് പരിചയപ്പെടുത്തി കൊണ്ടായിരുന്നു മെസേജ്. ഇവരുമായാണ് യുവതി ചാറ്റ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ യുവതിയോട് ജോലി എന്താണെന്ന് പറഞ്ഞുകൊണ്ട് ഒരു മെസേജും അയച്ചു. ദിവസവും ഈ റെസ്റ്റോറന്റുകളെക്കുറിച്ച് റിവ്യൂ എഴുതി നല്‍കിയാല്‍ ദിവസ വരുമാനമായി 5000 രൂപ പ്രതിഫലം ഇതായിരുന്നു ജോലി. ആദ്യ റിവ്യു എഴുതി നല്‍കിയ ശേഷം വിശ്വസിപ്പിക്കാനായി ഇവര്‍ യുവതിയുടെ അക്കൗണ്ടിലേക്ക് ഏകദേശം 4130 രൂപ യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പുകാര്‍ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു.

പല ദിവസങ്ങളില്‍ ഈ ടാസ്‌ക് തന്നെ തുടര്‍ന്നു. അതുകൊണ്ട് തന്നെ യുവതി ഈ ജോലി വിശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് പണം ഇരട്ടിയകുന്ന ടാസ്‌ക് വേണമെന്നുണ്ടെങ്കില്‍ മുന്‍കൂറായി പണം അടയ്ക്കണം എന്ന് പറഞ്ഞു. അതുവഴി വരുമാനം ഇരട്ടിയാക്കാം എന്നും പറഞ്ഞ് യുവതിയെ ഇയാള്‍ കബളിപ്പിച്ചു. തുടര്‍ന്ന്, പല തവണകളായി 5,75,000 രൂപ യുവതി തന്റെ രണ്ട് അക്കൗണ്ടുകളില്‍ നിന്നായി പലരുടെയും അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പണം ലഭിച്ചതിനുശേഷം തട്ടിപ്പുകാരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. യുവതിയെ ബ്ലോക്ക് ചെയ്തതിനുശേഷം ഇവര്‍ കടന്നുകളഞ്ഞപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ടു എന്ന് യുവതിക്ക് മനസ്സിലായത്.

തട്ടിപ്പിനെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. സൈബര്‍ വിഭാഗത്തിന്റെ സഹകരണത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News