സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി; അട്ടപ്പാടി സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍ ബിജെപിയില്‍

അട്ടപ്പാടി സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍ ബിജെപിയില്‍

Update: 2026-01-08 13:51 GMT

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് സിപിഎം നേതാക്കളില്‍ നിന്ന് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന്, സിപിഎം മുന്‍ അട്ടപ്പാടി ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാലം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണന്‍, പാര്‍ട്ടി വിടുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് നേതാക്കളില്‍ നിന്നുള്ള ഭീഷണികളാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ അഗളി പഞ്ചായത്തില്‍ സിപിഎം വിമതനായി മത്സരിച്ചതിന് പിന്നാലെ, അഗളി ലോക്കല്‍ സെക്രട്ടറി എന്‍. ജംഷീര്‍ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയത് വലിയ വിവാദമായിരുന്നു. ഈ സംഭവമാണ് രാമകൃഷ്ണന്റെ ബിജെപി പ്രവേശനത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

42 വര്‍ഷത്തോളം അട്ടപ്പാടിയിലെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു വി.ആര്‍. രാമകൃഷ്ണന്‍. രണ്ട് ടേമുകളിലായി ആറ് വര്‍ഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയായും 12 വര്‍ഷം ജെല്ലിപ്പാറ ലോക്കല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാലര വര്‍ഷം മുന്‍പ് സിപിഎം പ്രാദേശിക നേതൃത്വം രാമകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചത്.

Tags:    

Similar News