മൊബൈലിന് റേഞ്ചും ഇന്റര്‍നെറ്റിന് വേഗതയുമില്ല; ജിയോ ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കണം; മലപ്പുറം സ്വദേശി മുര്‍ഷിദിന്റെ നിയമപോരാട്ടം വിജയം കാണുമ്പോള്‍

ജിയോ ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കണം

Update: 2025-03-12 16:01 GMT

മലപ്പുറം: മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ജിയോ ഇന്റര്‍നെറ്റ് വേഗതയില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും പരിഹാരമായില്ല, ഒടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്. കമ്പനി വാഗ്ദാന പ്രകാരം 5ജി ലഭിക്കുമെന്നാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്ലാത്തത് കാരണം യൂട്യുബര്‍ കൂടിയായ മുര്‍ഷിദിന് യൂട്യുബിലും മറ്റു സമൂഹ്യമാധ്യമങ്ങളിലും വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു.

ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 299 ന്റെ പ്ലാന്‍ ആണ് ആദ്യം ചെയ്തിരുന്നത് , പിന്നീട് അത് 349 രൂപയായി നിരക്ക് കമ്പനി ഉയര്‍ത്തിയെങ്കിലും സേവനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല.

ഇതിനെ തുടര്‍ന്നാണ് മേല്‍കാര്യങ്ങളെല്ലാം ചുണ്ടികാണിച്ച് പൊതുപ്രവര്‍ത്തകനും സ്വകാര്യ സ്‌കൂള്‍ അധ്യാപകനുമായി എം.ടി. മുര്‍ഷിദ് ഒരു വര്‍ഷം മുമ്പ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. വക്കീലന്‍മാര്‍ ഉള്‍പ്പെടെ ഒരാളുടെയും സഹായമില്ലാതെ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലുവകള്‍ക്കായി 5,000 രൂപയും മൊബൈലില്‍ റീചാര്‍ജ് ചെയ്ത 349 രൂപയും ഉള്‍പ്പെടെ 15,349 രൂപ സ്വകാര്യ ടെലികോം കമ്പനി എം.ടി. മുര്‍ഷിദിന് നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചത്.

Tags:    

Similar News