നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്കു മറിഞ്ഞു വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം; ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്കു മറിഞ്ഞു വിദ്യാര്‍ത്ഥിക്ക് ദാരുണ മരണ

Update: 2025-06-05 00:05 GMT

പള്ളിക്കത്തോട്: കാര്‍ നിയന്ത്രണംവിട്ട് കുളത്തിലേക്കു മറിഞ്ഞു വിദ്യാര്‍ഥി മരിച്ചു. കാറില്‍ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും ഡ്രൈവറെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രന്‍കുന്നേല്‍ ജയിംസ് ജോസഫിന്റെയും ബീന ജയിംസിന്റെയും മകന്‍ ജെറില്‍ ജയിംസ് (19) ആണു മരിച്ചത്. പള്ളിക്കത്തോടിനു സമീപം ചല്ലോലി ജംക്ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണു കാര്‍ മറിഞ്ഞത്. മറ്റുള്ളവരെ രക്ഷപ്പെടുത്തിയങ്കിലും കാര്‍ വെള്ളത്തിലേക്ക് താഴ്ന്ന് പോയതിനാല്‍ ജറിലിനെ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 8.15ന് ആണ് അപകടം.

ജെറിലിന്റെ അനുജന്‍ ജസ്റ്റിനെ റാന്നിയിലെ സ്‌കൂളില്‍ പ്ലസ് വണ്ണില്‍ ചേര്‍ത്തു ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ജംക്ഷനില്‍ നിന്ന് ആനിക്കാട് പള്ളി റോഡിലേക്കു കാര്‍ തിരിക്കുന്നതിനിടെ കുളത്തിലേക്കു മറിയുകയായിരുന്നു. ജയിംസാണു കാറോടിച്ചിരുന്നത്. അപകടം നടന്ന ഉടന്‍ ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ മുങ്ങിപ്പോകാതിരിക്കാന്‍ കയര്‍ കൊണ്ട് കെട്ടിനിര്‍ത്താന്‍ ശ്രമം നടത്തി. ഇതിനിടെ മുന്‍വശത്തുണ്ടായിരുന്ന ജയിംസും ഡ്രൈവര്‍ പള്ളിക്കത്തോട് സ്വദേശി രജീഷും പുറത്തിറങ്ങി. ഇവര്‍ കയറില്‍ പിടിച്ച് മുകളിലേക്ക് കയറി.

പിന്‍വശത്തെ സീറ്റിലാണു ജെറിലും അമ്മ ബീനയും ഇരുന്നത്. എന്നാല്‍, കയര്‍ പൊട്ടിയതോടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നുപോയി. ഇതിലൂടെ ബീന വെള്ളത്തിലേക്കു വീണു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അതിഥിത്തൊഴിലാളി ഉടന്‍ തന്നെ ചാടി ബീനയെ രക്ഷിച്ചു. എന്നാല്‍ ജെറില്‍ ഇരുന്ന ഭാഗത്തെ ഡോര്‍ തുറക്കാന്‍ സാധിച്ചില്ല. കാര്‍ കുളത്തിലേക്കു താഴ്ന്നുപോവുകയും ചെയ്തു. അഗ്‌നിരക്ഷാസേനയും സ്‌കൂബ ടീമും ഒരു മണിക്കൂറോളം ശ്രമിച്ചാണു ജെറിലിനെ പുറത്തെടുത്തത്. പ്ലസ്ടുവിനു ശേഷം എന്‍ട്രന്‍സ് പരിശീലനം നടത്തുകയായിരുന്നു ജെറില്‍. ജയിംസ് ആന്ധ്രയില്‍ അധ്യാപകനാണ്. ഡല്‍ഹിയില്‍ നഴ്‌സാണു ബീന.

സമീപത്തെ വീട്ടില്‍ നിര്‍മാണ ജോലിക്കുവന്ന അതിഥിത്തൊഴിലാളി ദീപക്കാണ് വെള്ളത്തില്‍ ചാടി ബീനയെ രക്ഷിച്ചത്. നാട്ടുകാരില്‍ പലരും കുളത്തില്‍ ചാടിയെങ്കിലും ആഴവും വെളിച്ചക്കുറവും മൂലം കാറിന്റെ കൃത്യമായ സ്ഥാനം അറിയാതിരുന്നത് വെല്ലുവിളിയായി. പാമ്പാടി അഗ്‌നിരക്ഷാ സേന മിനിട്ടുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് രാത്രി ഒരു ബൈക്ക് ഇവിടെ വീണിരുന്നു. ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടിരുന്നു. ജലവിതരണ പദ്ധതിക്കുവേണ്ടി തയാറാക്കിയ കുളമാണ്. പ്രദേശത്ത് ഇത്തരം കുളങ്ങള്‍ വേറെയുമുണ്ട്. എങ്കിലും മരണത്തിന് കാരണമാകുന്ന അപകടം ആദ്യമായാണ്.

Tags:    

Similar News