മലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള യുവതി മരിച്ചു; കോട്ടയ്ക്കല്‍ സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് ആരോഗ്യവകുപ്പ്; നിപ പരിശോധന ഫലം വരും വരെ കാക്കണമെന്ന് നിര്‍ദ്ദേശം

മലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള യുവതി മരിച്ചു

Update: 2025-07-09 11:03 GMT

മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടായിരുന്ന കോട്ടയ്ക്കല്‍ സ്വദേശിനിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമത്തെ ആരോഗ്യവകുപ്പ് തടഞ്ഞിരിക്കുകയാണ്. നിപ പരിശോധനാ ഫലം വരുന്നതുവരെ മൃതതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പ്രകാരം ഇവര്‍ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലായിരുന്നു. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചു പേരെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

അതേസമയം, നിപ സംശയത്തെ തുടര്‍ന്ന് പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലുള്ള ഏഴ് പേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് കഴിഞ്ഞദിവസം ലഭിച്ചത്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ തച്ചനാട്ടുകര സ്വദേശിയായ 38കാരിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരില്‍ പനി ബാധിച്ച മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായി.

അതിനിടെ നിപ ഭീഷണിയുടെ കാരണം കണ്ടെത്താന്‍ പാലക്കാട് ജില്ലയില്‍ നായ്ക്കളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. നിപാ ബാധിതപ്രദേശമായ തച്ചനാട്ടുകരയില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഇതിലൂടെ നിപയുടെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Tags:    

Similar News