ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തി; പണമില്ലെന്ന് പറഞ്ഞതോടെ പോക്കറ്റില്‍ നിന്നും പഴ്‌സും ഫോണും തട്ടിയെടുത്തു: യുവാക്കള്‍ അറസ്റ്റില്‍

ഓട്ടോഡ്രൈവറോട് 50 രൂപ ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോൾ ഫോണും പണവും തട്ടിയെടുത്തു

Update: 2024-10-22 04:02 GMT

പത്തനംതിട്ട: ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തിയ യുവാക്കള്‍ ഡ്രൈവറുടെ പോക്കറ്റില്‍ കിടന്ന പഴ്‌സും ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞു. ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ ഫോണും പണവും മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മാലക്കര താന്നിക്കുന്നില്‍ വീട്ടില്‍ അഭില്‍ രാജ്(26), കിടങ്ങന്നൂര്‍ നീര്‍വിളാകം പടിഞ്ഞാറേതില്‍ എം.എ.ജിതിന്‍കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

ആറന്മുള കിടങ്ങന്നൂര്‍ മണപ്പള്ളി സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാഭവനില്‍ രാജപ്പന്റെ(68) പോക്കറ്റില്‍നിന്നാണ് യുവാക്കള്‍ 500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നത്. ഫോണിന് 10,000 രൂപയാണ് വില. ഇക്കഴിഞ്ഞ 19ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ രാജപ്പന്‍ ഓട്ടോ സ്റ്റാന്‍ഡിലിരിക്കുമ്പോള്‍ അഭില്‍, ജിതിന്‍കുമാറിനൊപ്പം സ്‌കൂട്ടറിലെത്തി 50 രൂപ ആവശ്യപ്പെട്ടു. കൈയില്‍ പൈസ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ രാജപ്പന്റെ പോക്കറ്റില്‍നിന്ന് പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് ഓടുകയുമായിരുന്നു.

സ്‌കൂട്ടറില്‍ ഇരുവരും രക്ഷപ്പെട്ടു. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടില്‍നിന്നും പിന്നീട് കണ്ടെടുത്തു. നഷ്ടമായ ഫോണിന്റെ ഐ.എം.എ.ഐ. നമ്പര്‍ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ, പുതിയ സിംകാര്‍ഡിട്ട് ഫോണ്‍ അഭില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണ് പിടിയിലായത്. ഇരുവരും മറ്റ് സ്റ്റേഷനുകളില്‍ പലകേസിലും പ്രതികളാണ്.

Tags:    

Similar News