പേമാരിയും പ്രളയവും മണ്ണിടിച്ചിലും; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം താറുമാറായി; സിക്കിമിലെ ഛാത്തനില്‍ സൈനിക ക്യാമ്പ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു; ആറുപേരെ കാണാതായി; അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 34 പേര്‍

സിക്കിമിലെ ഛാത്തനില്‍ മണ്ണിടിച്ചിലില്‍ സൈനിക ക്യാമ്പ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു.

Update: 2025-06-02 10:25 GMT

കൊല്‍ക്കത്ത: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പേമാരിയില്‍ കനത്ത നാശനഷ്ടം. സിക്കിമിലെ ഛാത്തനില്‍ മണ്ണിടിച്ചിലില്‍ സൈനിക ക്യാമ്പ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ആറുസുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായത്.

മൂന്നുമൃതദേഹങ്ങള്‍ കണ്ടെടുത്തു. നിസ്സാര പരിക്കേറ്റ നാലുപേരെ രക്ഷിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് കാണാതായ ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സിക്കിമില്‍ പെരുമഴയാണ്.

കഴിഞ്ഞ വ്യാഴാഴ്ച വടക്കന്‍ സിക്കിമില്‍ നിറഞ്ഞൊഴുകുന്ന തീസ്ത നദിയിലേക്ക് വാഹനം മറിഞ്ഞ് എട്ട് വിനോദ സഞ്ചാരികളെ കാണാതായിരുന്നു. ലാച്ചനില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയുള്ള ഛാത്തനിലാണ് മണ്ണിടിച്ചില്‍ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. ഇവിടെ നിരവധി സൈനിക ക്യാമ്പുകളുണ്ട്്.

വടക്കന്‍ സിക്കിമിലെ ലാച്ചന്‍ മണ്ണിടിച്ചില്‍ മൂലം മറ്റിടങ്ങളില്‍ നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണ് ലാച്ചുങ്ങില്‍ കുടുങ്ങിയ 1600 വിനോദ സഞ്ചാരികളെ തിങ്കളാഴ്ച രാവിലെ രക്ഷപ്പെടുത്തി. മെയ് 30 ന് ശേഷം കനത്ത മഴയും തുടര്‍ന്ന് മണ്ണിടിച്ചിലും ഉണ്ടായതോടെ 380 കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. 150 ഓളം ടൂറിസ്റ്റുകള്‍ ഇപ്പോളും ലാച്ചനിലുണ്ട്. അവര്‍ ലോഡ്ജുകൡ സുരക്ഷിതരാണ്.

ലാച്ചനും ലാച്ചുങ്ങും സമുദ്രനിരപ്പില്‍ നിന്ന് 2700 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശങ്ങളാണ്.

സിക്കിമിനെ കൂടാതെ അസം, അരുണാചല്‍ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടായി. എല്ലാം സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാനുളള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഏകോപിപ്പിച്ചു. അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയിടങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പല ഗ്രാമങ്ങളും റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി.

ബ്രഹ്‌മപുത്ര, ബരാക് ഉള്‍പ്പെടെ പത്ത് പ്രധാന നദികള്‍ അപകടനിലയ്ക്ക് മുകളിലാണ്. ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കി. അസം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്‍പതുപേര്‍ വീതവും മേഘാലയയില്‍ ആറുപേരും മിസോറാമില്‍ അഞ്ചുപേരും നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു. അരുണാചലില്‍ മണ്ണിടിച്ചിലില്‍ വാഹനം കൊക്കയില്‍ വീണ് ഗര്‍ഭിണികളടക്കം ഏഴുപേര്‍ മരിച്ചു

Tags:    

Similar News