മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ്; പരാതിയുടെ പകര്‍പ്പും എഫ്‌ഐആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ്

Update: 2024-08-29 12:04 GMT

തിരുവനന്തപുരം: തനിക്കെതിരെ യുവനടി നല്‍കിയ ലൈംഗികാതിക്ര ആരോപണ പരാതിയില്‍ എഫ്ഐആറിന്റെ പകര്‍പ്പ് തേടി നടന്‍ സിദ്ദിഖ്. പകര്‍പ്പ് തേടിയുള്ള അപേക്ഷ സിദ്ദിഖ് അഭിഭാഷകന്‍ വഴി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യം തേടുന്നതിനായാണ് രേഖകളുടെ പകര്‍പ്പിനുള്ള അപേക്ഷ സമര്‍പ്പിച്ചതെന്നാണ് വിവരം.

നടനെതിരെ യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പരാതിയുടെ പകര്‍പ്പും എഫ്‌ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പടുത്തും.

യുവനടി നല്‍കിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പൊലീസ് ശേഖരിച്ചത്. പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മസ്‌ക്കറ്റ് ഹോട്ടലില്‍ താമസിച്ചിരുന്നതിന്റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര്‍ പൊലീസിന് ലഭിച്ചു. 2016 ജനുവരി 28 ന് സിദിഖ് മസ്‌ക്കറ്റ് ഹോട്ടലില്‍ താമസിച്ചിരുന്നു. അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലില്‍ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി.

ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചത്. ഹോട്ടല്‍ രജിസ്റ്ററില്‍ സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സന്ദര്‍ശക ഡയറില്‍ നടിയുടെ പേരും ഉണ്ട്.

ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നത് വെല്ലുവിളിയാണ്. എങ്കിലും നടി ആരോപണത്തില്‍ ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട് .ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയിരുന്നത്.

വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു. അതേസമയം സിദ്ദിഖ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്നാണ് വിവരം.

അതേ സമയം നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞു. സെപ്റ്റംബര്‍ മൂന്ന് വരെ ആറ് ദിവസത്തേക്കാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്.

ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാര്‍മ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു. രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കുമാരപുരത്തെ വീട് ശക്തമായ പൊലീസ് സംരക്ഷണത്തിലാണ്.

ഇന്ന് നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് മുകേഷ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാല്‍ തല്‍ക്കാലം ഹൈക്കോടതിയെ സമീപിക്കില്ല.

Tags:    

Similar News