'പൈലറ്റുമാരുടെ അവസാന നിമിഷങ്ങൾ, എഞ്ചിൻ ശബ്ദം, അലാറങ്ങൾ..എല്ലാം ഒപ്പിയെടുക്കും..!'; വലിയ സ്വപ്നങ്ങൾ കണ്ട് ലണ്ടനിലേക്ക് പറന്നവർ തീഗോളമായി മാറിയത് നിമിഷനേരം കൊണ്ട്; ദുരന്ത മുഖത്ത് നിന്ന് കണ്ടെടുത്ത 'ബ്ലാക്ക് ബോക്സ്' മോശം അവസ്ഥയിൽ?; ഡാറ്റ വീണ്ടെടുക്കാൻ കടുകട്ടി തീരുമാനമെടുത്ത് അധികൃതർ; ആ 171-ാം നമ്പർ ഫ്ലൈറ്റ് ചരിത്രമാകുമ്പോൾ!

Update: 2025-06-19 15:14 GMT

ഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായിരുന്നു നമ്മൾ അഹമ്മദാബാദിൽ കണ്ടത്. അപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും അതിന്റെ നടുക്കം വിവരിക്കുന്നതിലും അപ്പുറമാണ്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് ഒറ്റ നിമിഷം കൊണ്ട് കത്തി ചാമ്പലായത്. ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയും ബാക്കി മുഴുവൻ യാത്രക്കാരും മരണപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ, ദുരന്ത മുഖത്ത് നിന്ന് കണ്ടെടുത്ത വിമാനത്തിന്റെ 'ബ്ലാക്ക് ബോക്സ്' മോശം അവസ്ഥയിലെന്ന് കണ്ടെത്തൽ. തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റ് 171 ന്റെ ബ്ലാക്ക് ബോക്സ് വിശകലനത്തിനായി യുഎസിലേക്കോ ഫ്രാൻസിലേക്കോ അയയ്‌ക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നത്. അപകട സ്ഥലത്ത് നിന്നും കണ്ടെടുത്ത ബ്ലാക്ക് ബോക്സ് മോശം അവസ്ഥയിലാണുള്ളത്. ഇതിലെ സുപ്രധാന വിവരങ്ങൾ വീണ്ടെടുക്കുന്നത് ഇന്ത്യയിൽ ബുദ്ധിമുട്ടായിരിക്കുമെന്നും അധികൃതർ പറഞ്ഞു.

ഉപകരണങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്ന സന്ദർഭങ്ങളിൽ, ബ്ലാക്ക് ബോക്‌സ് ഡാറ്റ വീണ്ടെടുക്കുന്നതിന് ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ചില ലാബുകൾ യുഎസിലുണ്ട്. യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌ടി‌എസ്‌ബി), വിമാനത്തിന്റെ നിർമ്മാതാവായ ബോയിംഗ് തുടങ്ങിയ ഏജൻസികളുമായി ഇന്ത്യൻ വ്യോമയാന അധികൃതർ സഹകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്താണ് ബ്ലാക്ക് ബോക്സ്?

കോക്ക്പിറ്റിൽ കേട്ടതെല്ലാം..പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, അലാറങ്ങൾ, എഞ്ചിൻ ശബ്ദം – സിവിആർ (Cockpit Voice Recorder) പകർത്തുന്നു. വിമാനത്തിന്റെ ചലനം – വേഗത, ഉയരം, എഞ്ചിൻ പ്രകടനം മുതലായവ – എഫ്ഡിആർ (The Flight Data Recorder) ട്രാക്ക് ചെയ്യുന്നു. സംയോജിപ്പിച്ച്, അപകടത്തിലേക്ക് നയിച്ച ആ അവസാന നിമിഷങ്ങളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നിർണ്ണയിക്കാൻ അന്വേഷകരെ സഹായിക്കാൻ ഇവയ്‌ക്ക് കഴിയും.

അതേസമയം, അഹമ്മദാബാദ് വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ സർവേ നടത്തുമെന്ന് അധികൃതർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ സർവേ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെയും സിവിൽ ഏവിയേഷൻ വകുപ്പിലെയും ഉദ്യോഗസ്ഥർ നടത്തുമെന്ന് അഹമ്മദാബാദ് ജില്ലാ കളക്ടർ സുജീത് കുമാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്താവളങ്ങൾക്ക് സമീപമുള്ള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഘടനകളുടെ നിർമാണത്തിൽ നിയന്ത്രണം കർശനമാക്കുന്നതിനായി സിവിൽ വ്യോമയാന മന്ത്രാലയം 2025 ലെ വിമാന (തടസ്സങ്ങൾ പൊളിക്കൽ) ചട്ടങ്ങളുടെ കരട് പുറത്തിറക്കി. ജൂൺ 12 നാണ് രാജ്യത്തെ നടുക്കിയ വിമാന അപകടമുണ്ടായത്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ​ഗാറ്റ്വിക്കിലേക്ക് പോയ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നു.

മേഘാനിനഗർ പ്രദേശത്ത് മെഡിക്കൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ സമുച്ചയത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. പറന്നുയർന്ന് ഉടൻ തന്നെ പൈലറ്റ് അഹമ്മദാബാദിലെ എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ നൽകിയിരുന്നു. പിന്നാലെയാണ് വിമാനം തകർന്നത്. യാത്രക്കാരും ജീവനക്കാരുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. വിമാനം ഇടിച്ചുകയറിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളും പ്രദേശവാസികളുമടക്കം 270 പേർ മരിച്ചതായാണ് സർക്കാർ കണക്കുകൾ.

Tags:    

Similar News