കരൂര്‍ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല; ആള്‍ക്കൂട്ടത്തില്‍ അഭിരമിക്കുന്നവരായി നമ്മള്‍ മാറി, ഇതെല്ലാം അവസാനിക്കണം; 'ഒരു ക്രിക്കറ്റ് മത്സരത്തിന് പോകുന്ന ആള്‍ക്കൂട്ടത്തെ നിങ്ങള്‍ കാണുന്നില്ലേ; വിജയ്‌യെ കുറ്റപ്പെടുത്താതെ നടന്‍ അജിത്കുമാര്‍

കരൂര്‍ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല

Update: 2025-11-01 05:22 GMT

ചെന്നൈ: കരൂരില്‍ നടന്‍ വിജയ് നയിച്ച ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ അജിത് കുമാര്‍. വിജയ്യെ കുറ്റപ്പെടുത്താതെയാണ് അജിത് രംഗത്തുവന്നത്.ദുരന്തത്തിന് കാരണം വിജയ് മാത്രമല്ലെന്ന് അജിത് അഭിപ്രായപ്പെട്ടു. സമൂഹത്തിന് ആള്‍ക്കൂട്ടത്തോടുള്ള അമിതമായ ഭ്രമമാണ് ഈ സംഭവത്തില്‍ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആരാധകരും മാധ്യമങ്ങളും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കരൂര്‍ ദുരന്തത്തേക്കുറിച്ച് അജിത് സംസാരിച്ചത്.

'ഞാന്‍ ആരെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നില്ല, പക്ഷേ ഞാന്‍ പറയുന്നതുപോലെ, ഈ തിക്കും തിരക്കും കാരണം ഇന്ന് തമിഴ്നാട്ടില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്. മാധ്യമങ്ങള്‍ക്കും ഇതില്‍ ഒരു പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇന്ന് നമ്മള്‍ ആള്‍ക്കൂട്ടത്തെ കാണിക്കാനായി അവരെ ഒരുമിച്ചുകൂട്ടുന്നതില്‍ അഭിരമിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു. ഇതെല്ലാം അവസാനിക്കണം!' അജിത്ത് പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ പ്രധാനമായും സിനിമാ താരങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്നതെന്നും നടന്‍ ചോദിച്ചു. 'ഒരു ക്രിക്കറ്റ് മത്സരത്തിന് പോകുന്ന ആള്‍ക്കൂട്ടത്തെ നിങ്ങള്‍ കാണുന്നില്ലേ, അവിടെയൊന്നും ഇതൊന്നും സംഭവിക്കുന്നത് കാണുന്നില്ലല്ലോ, അല്ലേ? എന്തുകൊണ്ടാണ് ഇത് തിയേറ്ററുകളില്‍ മാത്രം സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും കാര്യത്തില്‍ മാത്രം സംഭവിക്കുന്നത്? അതുകൊണ്ട് എന്ത് സംഭവിക്കുന്നു? ഇത് ലോകമെമ്പാടുമുള്ള സിനിമാ വ്യവസായത്തെയാകെ മോശമായി ചിത്രീകരിക്കുന്നു. ഹോളിവുഡ് നടന്മാര്‍ക്ക് പോലും അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പോലും ഇത് സംഭവിക്കാന്‍ ആഗ്രഹമില്ല.'

കരൂര്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദി ആരെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അജിത്തിന്റെ ഈ പ്രതികരണം പുറത്തുവന്നത്. ദുരന്തത്തിന്റെ അന്വേഷണം അടുത്തിടെ സിബിഐ ഔപചാരികമായി ഏറ്റെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ദുരിതബാധിതരുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ടിവികെ 20 ലക്ഷം രൂപവീതം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രണ്ടു ലക്ഷം രൂപയും കഴിഞ്ഞയാഴ്ച കൈമാറിയിരുന്നു.

Tags:    

Similar News