അന്നാ സെബാസ്റ്റ്യന്റെ മരണം: ഏണസ്റ്റ് ആന്റ് യങ് കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാല്‍ കര്‍ശന നടപടി; ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍; കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഏഴ് ദിവസത്തിനകം രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

Update: 2024-09-24 09:54 GMT

ന്യൂഡല്‍ഹി: പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ്(ഇവൈ) കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മലയാളി യുവതിയായ അന്നാ സെബ്യാസ്റ്റന്‍ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്ന തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പൂനെയിലെ ഇ വൈ ഓഫീസില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. അടുത്ത ആഴ്ച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും. അതേസമയം, സംഭവത്തില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതിപക്ഷമാണ് അന്നയെ അപമാനിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോപിച്ചു.

അന്നയുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ ഓഫിസിലെത്തി പരിശോധിച്ചിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം ഇതേ രേഖകള്‍ വകുപ്പിന് സമര്‍പ്പിക്കാന്‍ ഇവൈയോട് പറഞ്ഞിട്ടുണ്ടെന്നും പുനെ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ ശൈലേന്ദ്ര പോള്‍ പറഞ്ഞു. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ലഭിച്ചു കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം അവര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോള്‍ പറഞ്ഞു.

അന്നയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. അമിത ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മിഷന്റെ നടപടി. അന്നയുടെ മരണത്തില്‍ കമ്മിഷന്‍ അതീവ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ആഗോള അക്കൗണ്ടിങ്, ഉപേദശക സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ ജോലിക്ക് കയറി നാലു മാസത്തിനകം മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനിയുടെ ജോലി സംസ്‌കാരം സംബന്ധിച്ച വിവാദം ശക്തമായിരുന്നു. കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റിയന്‍ പേരയില്‍ (26) ആണ് ഹൃദയസ്തംഭനം മൂലം പൂനെയിലെ താമസസ്ഥലത്ത് മരിച്ചത്. ജൂലായ് 20നായിരുന്നു സംഭവം.

അന്നയുടെ മരണത്തില്‍ ഏണസ്റ്റ് ആന്റ് യങ് കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാല്‍ കര്‍ശന നടപടിയെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രി ഇന്നലെ പ്രതികരിച്ചത്. മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നാല് ഉദ്യോഗസ്ഥര്‍ പൂനെയിലെ കമ്പനി ഓഫീസില്‍ എത്തിയത്. മഹാരാഷ്ട്ര തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

എന്നാല്‍ ജീവനക്കാരുടെ മൊഴി എടുത്തോ എന്നതില്‍ വ്യക്തതയില്ല. പൂനെയില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ ലൈസന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശം അന്നയുടെ കമ്പനിയിലെ രേഖകള്‍ എന്നിവ ശേഖരിച്ചെന്നാണ് വിവരം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധ്യാന മുറികള്‍ വേണം, തൊഴില്‍ സമ്മര്‍ദ്ദം നേരിടാന്‍ കുടുംബങ്ങളും സ്ഥാപനങ്ങളും യുവാക്കളെ പരിശീലിപ്പിക്കണം തുടങ്ങിയ കേന്ദ്ര ധനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷം അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് ഇന്നലെ ധനമന്ത്രി നല്‍കിയ വിശദീകരണം.

മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്. അതേസമയം, അന്നയുടെ മരണം സംബന്ധിച്ചും സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴില്‍സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചിരുന്നു.

Tags:    

Similar News