ആനമതിലിനും സോളാര്‍ ഫെന്‍സിങ്ങിനുമായി ചെലവഴിച്ചത് കോടികള്‍; എന്നിട്ടും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് യഥേഷ്ടം തുടരന്നും; ആറളത്ത് അനീഷ് കൊല്ലപ്പെട്ടത് മൂത്രമൊഴിക്കാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍; യുവാവിന്റെ ദാരുണ മരണത്തില്‍ നടുങ്ങി കണ്ണൂരിന്റെ മലയോരം

ആനമതിലിനും സോളാര്‍ ഫെന്‍സിങ്ങിനുമായി ചെലവഴിച്ചത് കോടികള്‍

Update: 2026-02-27 04:32 GMT

കണ്ണൂര്‍: നാടിറങ്ങി വന്ന കാട്ടാനക്കലിയില്‍ ഇരയായ യുവാവിന്റെ ദാരുണ മരണത്തില്‍ നടുങ്ങി കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ആറളം' ആറളം ഫാമിനോടും പുനരധിവാസ മേഖലയോടും സര്‍ക്കാരും വനം വകുപ്പും കാണിക്കുന്ന അവഗണനക്കും അനാസ്ഥക്കും ഇതോടെ ഒരു രക്തസാക്ഷി കൂടിയുണ്ടായി. 2014ന് ശേഷം കാട്ടാനയുടെ അക്രമത്തില്‍ പതിനഞ്ചാമത് ജീവന്‍ കൂടി പൊലിഞ്ഞു.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ നാലുമണിയോടെ വീട്ടുമുറ്റത്തു വെച്ച് കാട്ടാന ചവിട്ടിക്കൊന്ന പത്താം ബ്ലോക്കിലെ നാല്‍പ്പതു കാരനായ അനീഷ്. വെളുപ്പിന് മൂത്രമൊഴിക്കാനായി വീടിനു പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കതക് തുറന്ന് പുറത്തിറങ്ങിയ അനീഷ് കാട്ടാനയുടെ മുന്‍പില്‍പ്പെട്ടു പോവുകയായിരുന്നു തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് വീണ അനീഷിനെ കലിപൂണ്ട കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നുവെന്നാണ് വിവരം.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും തുടര്‍ന്ന് എത്തിയ വനപാലകരും ചേര്‍ന്ന് കാട്ടാനയെ ഓടിച്ചു. നെഞ്ചിനും വയറിനും കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ അനീഷിനെ ഇവര്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ : അമ്പിളി. മക്കള്‍: ആദികൃഷ്ണ,

അനുഷ. സംസ്‌കാരം പിന്നീട് നടക്കും. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഷകരിലും മലയോരവാസികളിലും പ്രതിഷേധം ശക്തമാണ്. ആന മതില്‍ മറികടന്ന് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

ആറളം ഫാമില്‍ കാട്ടാനകള്‍ വിഹരിക്കുന്നത് ഇവിടെയുള്ള ബ്‌ളോക്കുകളിലെ അന്തേവാസികള്‍ക്ക് ജീവന് തന്നെ ഭീഷണിയായിട്ടുണ്ട്. ഓപറേഷന്‍ എലിഫന്റ് ഹണ്ടിങ് വഴി കാട്ടാനകളെ കര്‍ണാടക വനത്തിലേക്ക് വനം വകുപ്പ് തുരത്താറുണ്ടെങ്കിലും ഇവ പിന്നീട് മടങ്ങിയെത്താറാണ് പതിവ്.ജനവാസ കേന്ദ്രങ്ങളായ ഉളിക്കല്‍, അയ്യന്‍കുന്ന്, പേരട്ട , കൂട്ടുപുഴ എന്നിവടങ്ങളിലേക്ക് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത് പതിവ് സംഭവമാണ്.

നേരത്തെ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആറളം ഫാമിലെ വന്യമൃഗ അധിനിവേശ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തീരുമാനമെടുത്തുവെങ്കിലും ഒന്നും നടപ്പിലായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആനമതിലിനും സോളാര്‍ ഫെന്‍സിങ്ങിനുമൊക്കെ കോടികള്‍ ചെലവഴിച്ചുവെങ്കിലും ഇതൊന്നും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടയാന്‍ പര്യാപ്തമായിട്ടില്ല.

Tags:    

Similar News