മന്ത്രി വീണ ജോര്‍ജ് ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതീക്ഷ അര്‍പ്പിച്ച ആശ വര്‍ക്കര്‍മാര്‍ക്ക് നിരാശ; ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് പ്രതികരണം; ഓണറേറിയം കൂട്ടണമെന്ന് പറയുമ്പോള്‍ ഇന്‍സന്റീവിന്റെ കാര്യമാണ് മന്ത്രി പറയുന്നതെന്നും ആശമാര്‍; എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം

ആശ വര്‍ക്കര്‍മാര്‍ക്ക് നിരാശ

Update: 2025-04-01 12:05 GMT

ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി പറഞ്ഞു. ആശാ സമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വീണാ ജോര്‍ജ് വ്യക്തമാക്കി. 'ആശമാര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിലപാടില്‍ പ്രതീക്ഷ'യെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

'ആശമാരുടെ പൊതുവായ പ്രശ്‌നങ്ങള്‍ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥനകള്‍ അദ്ദേഹത്തെ അറിയിച്ചു. ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും ആശമാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിയുമായി സംസാരിച്ചു. 'മെഡിക്കല്‍ കോളേജുകള്‍ കാസര്‍കോടും വയനാടും ആരംഭിക്കുന്നതിനുള്ള സഹായം ആവശ്യപ്പെട്ടു. കേരളത്തിലെ എംയിസിന്റെ കാര്യവും സംസാരിച്ചു. എയിംസ് വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരത്തില്‍ ചര്‍ച്ച വേണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ എല്ലാവരെയും കൂട്ടി ഒരു ചര്‍ച്ച നടത്തു'മെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച നടത്തില്ലെന്ന് കടുംപിടുത്തമില്ല. എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നാണ് ഐ എന്‍ ടി യു സി ആവശ്യപ്പെട്ടത്. മൂന്നുദിവസത്തിനകം ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. സമരം പിന്‍വലിക്കണമെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച് 19നാണ് മന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നത്. ആ സമയം അദ്ദേഹത്തിന് തിരക്കായതിനാലാണ് കാണാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് ഇന്നത്തേക്ക് കൂടിക്കാഴ്ച നിശ്ചയിക്കുകയായിരുന്നു. ആശമാരുടെ പ്രശ്‌നം, 2023-24ലെ ഫണ്ട് കുടിശ്ശിക ലഭ്യമാക്കല്‍, കാസര്‍കോടും വയനാടും മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണ, ഓണ്‍ലൈന്‍ ഡ്രഗ്‌സ് വില്‍പന എന്നിങ്ങനെ നാല് വിഷയങ്ങളാണ് മന്ത്രിയുമായി സംസാരിച്ചത്. മന്ത്രിയുടെ മറുപടിയില്‍ പ്രതീക്ഷയുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം, ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.ഓണറേറിയം കൂട്ടണമെന്ന് പറയുമ്പോള്‍ ഇന്‍സന്റീവിന്റെ കാര്യമാണ് മന്ത്രി പറയുന്നത്.

അതിനിടെ, ആശാ സമരത്തിന് ഐഎന്‍ടിയുസി പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍ പ്രസ്താവന ഇറക്കി. കെ.സി വേണുഗോപാലിന്റെയും പ്രതിപക്ഷനേതാവിന്റെയും ആവശ്യപ്രകാരമാണ് തീരുമാനം. ആശമാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു ഐഎന്‍ടിയുസി പിന്തുണയെ ആശമാര്‍ സ്വാഗതം ചെയ്തു.

Tags:    

Similar News