മോഹന്‍ലാലിന്റെ 'മിഥുനത്തിലെ' 'ദാക്ഷായണി ബിസ്‌കറ്റ്‌സ്' പോലെ ഊരാക്കുടുക്കുകളുടെ കെണിയില്‍; എടത്വായില്‍ 'എലിസബത്ത് ഫ്‌ളവര്‍ ആന്റ് ഓയില്‍ മില്‍' തുടങ്ങാനായി ഭിന്നശേഷിക്കാരിയായ മകളും അച്ഛനും ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍; ചട്ടം പഠിപ്പിക്കലില്‍ മനം നൊന്ത് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങുന്ന എലിസബത്തിന്റെ സങ്കടം മുഖ്യമന്ത്രി കേള്‍ക്കുമോ?

എലിസബത്തിന്റെ സങ്കടം മുഖ്യമന്ത്രി കേള്‍ക്കുമോ?

Update: 2025-06-21 12:07 GMT

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ യുവതി സംരംഭം തുടങ്ങുന്നതിനായി കെട്ടിടം പണിത് വെട്ടിലായെന്ന വാര്‍ത്ത മറുനാടന്‍ മലയാളിയാണ് പുറത്തു കൊണ്ടു വന്നത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ അറിവില്ലാതിരുന്ന സംരംഭകയും കുടുംബവും പലതവണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് കെട്ടിടം പൊളിച്ചു നീക്കേണ്ടതായി വന്നിരുന്നു.

അഞ്ച് മാസം മുന്‍പ് 'എലിസബത്ത് ഫ്‌ളവര്‍ ആന്റ് ഓയില്‍ മില്‍' ആരംഭിക്കുന്നതിനായി കെട്ടിടം നിര്‍മ്മിച്ചതാണ്. ലൈസന്‍സും പെര്‍മിറ്റും അനുവദിക്കുന്നതിനുള്ള പരിശോധനയ്ക്ക് ഓവര്‍സീയര്‍ വന്നപ്പോള്‍ മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ക്രമക്കേടുകള്‍ ഒറ്റത്തവണ കണ്ടെത്തി നല്‍കേണ്ടതിന് പകരം മൂന്ന് തവണയായി ഓരോരോ ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയതോടെ നിരവധി തവണ രേഖകളുമായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നു.

ഓഫീസുകള്‍ കയറിയിറങ്ങാന്‍ ബുദ്ധിമുട്ടുള്ള മകള്‍ക്കായി 65 വയസ്സുള്ള പിതാവാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയത്. മുകളിലത്തെ നിലയിലെ ക്രമവല്‍ക്കരണം ( റഗുലറൈസേഷന്‍) സംബന്ധിച്ച് നോട്ടീസും നല്‍കിയില്ലെന്ന് സംരംഭകയുടെ പിതാവ് ജോണ്‍ ചാക്കോ പറയുന്നു. ഇതിനിടയില്‍ ഓവര്‍സീയറുടെ നിര്‍ദ്ദേശപ്രകാരം രണ്ടു തവണ കെട്ടിടത്തിന്റെ ഇരുവശങ്ങള്‍ പൊളിച്ചു പുനര്‍നിര്‍മ്മിക്കേണ്ടി വന്നു. ഇതോടെ വലിയ സാമ്പത്തിക നഷ്ടവുമുണ്ടായി. പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയിലോ, ബ്ലോക്ക് പഞ്ചായത്ത് വഴിയോ സബ്‌സിഡി ലഭിക്കുമായിരുന്ന സംരംഭത്തിന് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലവും കാലതാമസം വരുത്തിയതിനാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കേണ്ട ആനുകൂല്യവും നഷ്ടമായി.

1993 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ മിഥുനം സിനിമയിലെ സാഹചര്യത്തിന് സമാനമാണ് എലിസബത്തിന്റെയും കുടുംബത്തിന്റെയും. 'ദാക്ഷായണി ബിസ്‌ക്കറ്റ്‌സ്' എന്ന കമ്പനിക്ക് നിസ്സാരകാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ് ആ ചിത്രത്തിലൂടെ പറഞ്ഞത്. എടത്വായില്‍ സംഭവിക്കുന്നതും മറ്റൊന്നല്ല.

കെട്ടിടം പൊളിച്ചു കളഞ്ഞ് സംരംഭം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു

ഉദ്യോഗസ്ഥരുടെ വീഴ്ച്ചയെ തുടര്‍ന്ന് മാസങ്ങളോളം വിവിധ രേഖകളുമായി ഓഫീസുകള്‍ കയറിയിറങ്ങി വലഞ്ഞതോടെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു കളയുന്നതിന് വയോധികന്‍ തീരുമാനിച്ചു. നീതി കിട്ടുമെന്ന് പറഞ്ഞ് നാട്ടുകാര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചതോടെ കെട്ടിടം പൊളിച്ചു നീക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ എടത്വ മരിയാപുരം വടക്കേമുറി ജോണ്‍ ചാക്കോയുടെ മകള്‍ എലിസബത്താണ് സംരംഭക. അന്‍പത് ശതമാനം ഡിസേബിലിറ്റിയുള്ള മകള്‍ വൈകല്യങ്ങളില്‍ തളരാതെ പിടിച്ചു നില്‍ക്കുന്നതിനായാണ് സ്വന്തമായി സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വ്യവസായ വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടും ഇപ്പോഴും നിരാശയിലാണ് കുടുംബം. ഉദ്യോഗസ്ഥ വീഴ്ച്ച സംഭവിച്ചുണ്ടോയെന്ന് വിജിലിന്‍സ് വിഭാഗവും അന്വേഷിക്കുന്നതിനെത്തിയിരുന്നു.




പ്രശ്നപരിഹാരത്തിന് ഓണ്‍ലൈന്‍ അദാലത്ത് വിളിച്ചു

ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്ത് സംരംഭക വിവരം ധരിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടായിരുന്നു. നിലവിലുള്ള വീടിന്റെ മുകള്‍ ഭാഗം പണിതിരിക്കുന്നത് അനുമതി വാങ്ങിയിട്ടില്ലായെന്നും അത് അളന്ന് ക്രമവല്‍ക്കരിച്ച് സങ്കേതം സൈറ്റില്‍ ഓണ്‍ലൈനായി തുക അടയ്ക്കണമെന്നുമാണ് പരിശോധന നടത്തിയ ഓവര്‍സീയര്‍ അറിയിച്ചത്. ഓണ്‍ലൈന്‍ സൈറ്റിനെ കുറിച്ച് അജ്ഞതയുണ്ടായിരുന്ന ജോണ്‍ ചാക്കോ ഭീമമായ തുക അടയ്‌ക്കേണ്ടി വരുമോയെന്ന് കരുതി വിസമ്മതിച്ചിരുന്നതായും ലൈസന്‍സിയായ ആര്‍ക്കിടെക്റ്റ് പറഞ്ഞു.

പ്രശനം പരിഹരിക്കുന്നതിനായി അടുത്തയിടെ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്തപ്പോള്‍ ഐ. വി. ഒ. ഉദയസിംഹന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും ക്രമവല്‍ക്കരണത്തിന് സങ്കേതം സൈറ്റില്‍ ചെറിയ തുക വരുമെങ്കില്‍ അത് അടയ്ക്കുന്നിന് തയ്യാറാണെന്നും ജോണ്‍ ചാക്കോ അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ സാങ്കേതികത്വം ചൂണ്ടികാട്ടിയാണ് പഞ്ചായത്ത്് സെക്രട്ടറി നിലവില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസില്‍ ക്രമവല്‍ക്കരണം ഉള്‍പ്പെടെ ആദ്യം മുതല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞ് ആശയക്കുഴപ്പത്തിലാക്കിയതോടെ വീണ്ടും കെട്ടിടം പൊളിച്ച് കളയുന്നതിനുള്ള തീരുമാനത്തിലാണ് ജോണ്‍.

പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍

ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള അസ്സസ്മെന്റ് രജിസ്സര്‍ പ്രകാരം 72.54 ച. മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 13/73 നമ്പര്‍ ഓടിട്ട കെട്ടിടം നിലവില്‍ 277.16 ച. മീ. വിസ്തീര്‍ണ്ണം ഉള്ളതായി കാണാന്‍ കഴിഞ്ഞു. കൂടാതെ 60.32 ച. മീ. ഷീറ്റ ഏരിയയും ഉണ്ട്. മൊത്തം 337.48 ച. മീ. ഏരിയ ക്രമവല്‍ക്കരണത്തിനായി കെ. സ്മാര്‍ട്ട് മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിന്‌ ൈലസന്‍സിയോട് ആവശ്യപ്പെടേണ്ടതാണ്. കൂടാതെ മേല്‍പ്പറഞ്ഞ 60.32 ച. മീ. വിസ്തീര്‍ണ്ണമുള്ള ഷീറ്റ് ഏരിയയുടെ ഉപയോഗ ക്രമം എന്തെന്ന് പ്ലാനില്‍ വ്യക്തമാക്കേണ്ടതാണ്. ഇപ്രകാരം ജി - 1 ഉപയോഗത്തിലുള്ള 23.16 ച. മീ. വിസ്തീര്‍ണ്ണമുള്ള കെട്ടിടവും ഉള്‍പ്പടെ എല്ലാ നിര്‍മ്മിതികളും ക്രമവല്‍ക്കരിക്കുന്നതിന് കെ സ്മാര്‍ട് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥയുടെ വീഴ്ച


ഇവരുടെ സ്ഥലത്തെ മതിലില്‍ നിന്നും കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നിടത്തേയ്ക്ക് 30 സെന്റിമീറ്റര്‍ ദൂരപരിധി ലംഘിച്ചിരിക്കുന്നതായി ആദ്യം ചൂണ്ടികാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരം കെട്ടിടം പിന്നോട്ട് മാറ്റി പൊളിച്ചു പണിതു. രണ്ടാമത് വീടിനോട് ചേര്‍ന്ന് ദൂര പരിധി 20 സെന്റിമീറ്റര്‍ കുറവാണെന്ന് ചൂണ്ടികാട്ടിയതോടെ ഷെഡിന്റെ മറ്റൊരു വശവും പൊളിച്ച് നീക്കി പണിയേണ്ടി വന്നു. അതിനിടയില്‍ ഉയരം 10 അടിയില്‍ നിന്നും 12 അടി ഉയരത്തിലും നിര്‍മ്മിച്ച ശേഷം അനുമതിയ്ക്കായി ഓഫീസിലെത്തി.

എന്നാല്‍ അടുത്ത പ്രശ്‌നം സംരംഭകയെ വീണ്ടും തളര്‍ത്തി. പ്രളയത്തെ നേരിടുന്നതിനായി വീടിന് മുകളിലേയ്ക്ക് ഉയര്‍ത്തിയത് വിനയായി. ഇത്് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഉദ്യോഗസ്ഥ വീണ്ടും അനുമതി നിഷേധിച്ചു. വീടിന്റെ ഫിറ്റ്‌നസ് ഉള്‍പ്പെടെ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥ കനിഞ്ഞില്ല. കുട്ടനാട്ടില്‍ ഒട്ടുമിക്ക വീടുകളിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇത്തരത്തില്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതായും പ്രളയത്തില്‍ നിന്നും കരകയറിയ ജനതയുടെ അതിജീവനത്തിന്റെ ഭാഗമായാണിതെന്നുമൊക്കെ ജനപ്രതിനിധികളും ഉദ്യോഗസ്ഥയെ ധരിപ്പിച്ചു. ഒടുവില്‍ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് മാസങ്ങളോളം ദീര്‍ഘിപ്പിച്ച് സാമ്പത്തിക വര്‍ഷം അവസാനിച്ചെന്ന് പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്കെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മാര്‍ച്ച് മാസം പൂര്‍ത്തിയാകും മുന്‍പ് കെട്ടിടാനുമതി സംബന്ധിച്ച രേഖകള്‍ നല്‍കിയെങ്കിലെ സര്‍ക്കാര്‍ സബ്‌സിഡി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന് ജോണ്‍ ചാക്കോ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 35 ശതമാനം സബ്‌സിഡി പ്രകാരം വനിതാ സംരംഭകര്‍ക്ക് തുക ലഭ്യമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ അപേക്ഷക ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് തുക അനുവദിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും താല്‍പ്പര്യത്തിലാണ്. എന്നാല്‍ പഞ്ചായത്ത് ഓവര്‍സീയറിന്റെ അനുമതി ലഭിക്കാതെ വന്നതോടെ ആനുകൂല്യം നഷ്ടമാകുമെന്ന അവസ്ഥയിലായി. ഇതോടെയാണ് പദ്ധതി ഉപേക്ഷിച്ച് കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. ജോണ്‍ ചാക്കോയും എലിസബത്തും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാണ്.




അറിയണം മരണക്കിടക്കയില്‍ നിന്നുമുള്ള എലിസബത്തിന്റെ അതിജീവനം

അന്‍പത് ശതമാനം ഡിസേബിലിറ്റിയാണ് എലിസബത്തിന്. മൂന്നാം വയസ്സില്‍ തലയ്ക്ക്് സര്‍ജറി കഴിഞ്ഞതാണ്. അതോടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. ഒരു കൈയ്ക്കും കാലിനും സ്വാധീനകുറവാണ്. സര്‍ജറിയോടെ സംസാരശേഷി നഷ്ടമായെങ്കിലും പിന്നീട ചികിത്സയിലൂടെ വീണ്ടെടുത്തു. ഇപ്പോള്‍ 26 വയസ്സായി. ചെറുപ്പത്തില്‍ തന്നെ ജീവന്‍ നഷ്ടമാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടും പ്രാര്‍ത്ഥനയുടെയും ചികിത്സയുടെയും ഫലമായി ഇതുവരെയെത്തി. രോഗം തളര്‍ത്തിയെങ്കിലും മനസ്സ് തളരാതെ മുന്നേറുകയാണ് എലിസബത്ത്. അതിനിടയില്‍ ബികോം പഠനം പൂര്‍ത്തിയായി. കോവിഡ് കാലത്ത് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പി.എസ്.സി പരീക്ഷയും എഴുതിയിരുന്നു. സ്വന്തമായി ഒരു സംരംഭം തുടങ്ങി മാതൃകയാകാനാണ് എലിസബത്തിന്റെ ആഗ്രഹം. എന്നാല്‍ എല്ലാത്തിനും വിലങ്ങുതടിയായി മാറുകയാണ് നിയമങ്ങള്‍. എനിക്ക് ഇത് തുടങ്ങനാവുമോയെന്ന് അറിയില്ല. അച്ഛന്‍ ഇതിനായി ഒരുപാട് ഓടിയതാണ്. എന്നാല്‍ അവര്‍ അനുമതി നല്‍കിയില്ല. അച്ഛന്റെ വിഷമമാണ് എന്നെ ഇപ്പോള്‍ തളര്‍ത്തുന്നതെന്ന് എലിസബത്ത് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

സ്ഥലം വിറ്റും കടം വാങ്ങിയുമാണ് മകളുടെ ചികിത്സ നടത്തിയത്. മൂന്ന് മക്കളില്‍ ഇളയതാണ് എലിസബത്ത്. മറ്റ് രണ്ട് പേരെയും പഠിപ്പിച്ചു. അവര്‍ നല്‍കുന്ന പണമാണ് ഇപ്പോള്‍ കുടുംബത്തിന്റെ വരുമാനമെന്ന് ജോണ്‍ പറഞ്ഞു. കൂടാതെ കടബാധ്യതയുമുണ്ട്. 65 വയസ്സുള്ള തനിക്ക് എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ ഭാര്യയും മകളും സുരക്ഷിതരാകാന്‍ വേണ്ടിയാണ് മകളുടെ പേരില്‍ തന്നെ ഫ്‌ളവര്‍ ആന്റ് ഓയില്‍ മില്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചത്. കുടുംബത്തിന് ചെറിയൊരു വരുമാനവും ആകും. കൂടാതെ നാട്ടുകാര്‍ക്കും മില്‍ ഏറെ പ്രയോജനം ചെയ്യും. ഇവര്‍ താസിക്കുന്ന മരിയാപുരം മേഖല 2018 ല്‍ പ്രളയത്തില്‍ വെള്ളം കയറി എല്ലാം നശിച്ചിരുന്നു. ഞങ്ങളുടെ വീടും വെള്ളം കയറി നഷ്ടങ്ങള്‍ സംഭവിച്ചു. ഇനിയൊരു പ്രളയം ഉണ്ടായാല്‍ നേരിടുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം നിലയില്‍ സൗകര്യം ഒരുക്കിയത്. അത് ഇപ്പോള്‍ ഞങ്ങളുടെ ഉപജീവനമാര്‍ഗത്തിനായി ആരംഭിച്ച സംരംഭത്തിന് തടസ്സമായി മാറിയെന്ന് ജോണ്‍ വേദനയോടെ പറഞ്ഞു.

Tags:    

Similar News