വയനാട് സിപിഎമ്മില്‍ വീണ്ടും വന്‍ പൊട്ടിത്തെറി; 35 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ് എ വി ജയന്‍ പാര്‍ട്ടി വിട്ടു; ശശീന്ദ്രനും റഫീഖിനും എതിരെ ആഞ്ഞടിച്ച് ജയന്‍; നേതാക്കളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപനം; പൂതാടിയില്‍ ഭരണമുറപ്പിച്ച നായകനെ തന്നെ വെട്ടി സിപിഎം

എ വി ജയന്‍ പാര്‍ട്ടി വിട്ടു;

Update: 2026-01-16 05:09 GMT

കല്‍പ്പറ്റ: വയനാട് സിപിഎമ്മിലെ സംഘടനാ പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനിടെ, പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ എ.വി. ജയന്‍ പാര്‍ട്ടി വിട്ടു. നേതൃത്വത്തിലെ ചിലര്‍ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തുന്നതായും പാര്‍ട്ടിയില്‍ തുടര്‍ന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ സമ്മേളനം കഴിഞ്ഞതുമുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്ന് എ.വി. ജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവര്‍ക്കെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഈ നടപടികളിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 35 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി പൂര്‍ണമായും സമര്‍പ്പിച്ച താന്‍, ഇപ്പോള്‍ ഭീഷണിയുടെ സ്വരത്തിലാണ് പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നതെന്നും വിമര്‍ശിച്ചു.

'പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളോട് സഹകരിച്ച് മുന്നോട്ടുപോകാന്‍ ഇനി എനിക്ക് സാധിക്കില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. കേവലം, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നതല്ല എന്റെ വിഷയം, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആ സ്ഥാനം വലിയ കാര്യമൊന്നുമല്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി എന്നെ ചിലര്‍ നിരന്തരം വേട്ടയാടുകയാണ്. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം', ജയന്‍ വ്യക്തമാക്കി.

'അവഗണിക്കുന്ന സ്ഥലത്ത് വീണ്ടും നമ്മുടെ സാന്നിധ്യം അറിയിക്കേണ്ട എന്നാണ് തീരുമാനം. ജനങ്ങള്‍ തിരഞ്ഞെടുത്ത പഞ്ചായത്ത് മെമ്പര്‍ എന്ന സ്ഥാനം മുന്നോട്ടു കൊണ്ടുപോണമെന്ന് ആഗ്രഹമുണ്ട്', ജയന്‍് പറഞ്ഞു.

നേരത്തേയും സിപിഎമ്മില്‍ പൂതാടി കേന്ദ്രീകരിച്ച് സംഘടനാപരമായ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എ.വി. ജയന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി മത്സരിക്കുകയും പൂതാടി പഞ്ചായത്തില്‍ ഭരണം നേടുകയും ചെയ്തത്. എന്നിട്ടും, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേതൃത്വം ഇടപെട്ട് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Tags:    

Similar News