ശ്രീകണ്ഠന്‍ നായരുടെ 'ഓപ്പറേഷന്‍ സത്യ'യിലെ ബാര്‍ക്ക് തട്ടിപ്പ് വില്ലന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ; ക്രിപ്‌റ്റോ കറന്‍സി വഴി റേറ്റിംഗ് കൂട്ടാന്‍ ശ്രമിച്ചത് റിപ്പോര്‍ട്ടര്‍ ടിവി ഉടമ; ഒടുവില്‍ ആ ചാനലിന്റെ പേര് വെളിപ്പെടുത്തി ശ്രീകണ്ഠന്‍ നായരുടെ വിശ്വസ്തന്‍ പരാതി നല്‍കി; എഫ് ഐ ആര്‍ ഇട്ട് പോലീസ്; ഇനി അറിയേണ്ടത് 24 ന്യൂസിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍' റിപ്പോര്‍ട്ടറിന്റെ മറുപടി

Update: 2025-12-02 07:17 GMT

കൊച്ചി: വെല്‍ഡണ്‍ ശ്രീകണ്ഠന്‍ നായര്‍.. വെല്‍ഡണ്‍... ഒടുവില്‍ ബാര്‍ക്ക് തട്ടിപ്പ് കേസിലെ പ്രതിയാരെന്ന് വ്യക്തമാക്കി 24 ന്യൂസ് പോലീസില്‍ പരാതി നല്‍കി. ഇതോടെ ബാര്‍ക് തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്‌ക്കെതിരേയും കേസും എടുത്തു. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ചാനലിലെ ഉണ്ണികൃഷ്ണനാണ് പരാതിക്കാരന്‍. ശ്രീകണ്ഠന്‍ നായരുടെ അതിവിശ്വസ്തനാണ് ഉണ്ണികൃഷ്ണന്‍. നേരത്തെ ബാര്‍കിലെ അശാസ്ത്രീയതയും തട്ടിപ്പും ചൂണ്ടിക്കാണിച്ച് മീഡിയവണ്‍ ബാര്‍ക്കില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ആരംഭിക്കുകയും അതിനായി സൈബര്‍ പൊലീസിനെ ചുമതലപ്പെടുത്തകയും ചെയ്തു. ബിഎന്‍സ് 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകള്‍ ചുമത്തിയാണ് കളമശേരി പൊലീസ് കേസെടുത്തത്. റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ശ്രീകണ്ഠന്‍ നായര്‍ പരാതി നല്‍കി. പക്ഷേ അതില്‍ ചാനലിന്റെ പേരുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ കേസ് എടുക്കുകയും ചെയ്തു. ആദ്യമായാണ് ബാര്‍ക്കില്‍ ഒരു ചാനലിനെതിരെ മറ്റൊരു ചാനല്‍ പരാതി നല്‍കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതോടെ റിപ്പോര്‍ട്ടര്‍ ടിവി ഉടമയെ അറസ്റ്റു ചെയ്യേണ്ടി വരും. ഈ വിവാദത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും മറുപടി നല്‍കേണ്ടി വരും. താനാണ് റിപ്പോര്‍ട്ടര്‍ ടിവി ഉടമയെന്നാണ് ആന്റോ അഗസ്റ്റിന്‍ പരസ്യമായി പറയുന്നത്. എന്നാല്‍ രേഖകളില്‍ അങ്ങനെ അല്ലെന്നും വാദമുണ്ട്. ഈ അടുത്ത കാലത്ത് സൈബര്‍ സഖാക്കളുടെ പ്രിയങ്കരനായി മാറിയിരുന്നു ആന്റോ അഗസ്റ്റിന്‍. അഗസ്റ്റിന്‍ സത്യസന്ധനാണെന്നും മാന്യനാണെന്നും വരെ അവര്‍ പ്രചരിപ്പിച്ചു. ഇതിനിടെയാണ് 24 ന്യൂസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

കേരളത്തിലെ ടെലിവിഷന്‍ റേറ്റിങ് തിരിമറി സംബന്ധിച്ച ട്വന്റിഫോറിന്റെ വെളിപ്പെടുത്തലില്‍ വിശദവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ വാര്‍ത്ത ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന്‍ രംഗത്തു വന്നിരുന്നു. 'ഓപ്പറേഷന്‍ സത്യ'യിലൂടെ ട്വന്റിഫോര്‍ പുറത്ത് കൊണ്ടുവന്ന വിവരങ്ങള്‍ ഉത്കണ്ഠാജനകമാണെന്നും എന്‍ബിഎഫ് വ്യക്തമാക്കി. ബാര്‍ക്ക് ഡാറ്റ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലിവാങ്ങുന്ന സംഘത്തിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. മുംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍. ബാര്‍ക്കിലെ മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥനായ പ്രേം നാഥിന്റെ Trust wallet ലേക്ക് തട്ടിപ്പിലൂടെ ഒഴുകിയെത്തിയത് 100 കോടിയോളം രൂപയാണ്. കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തി. ക്രിപ്റ്റോ കറന്‍സി USDT വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥും കേരളത്തിലെ ചാനല്‍ ഉടമയും നിരന്തരം നടത്തിയ ഫോണ്‍ വിളികളുടേയും വാട്ട്സ് ആപ്പ് ചാറ്റുകളുടേയും വിശദാംശങ്ങള്‍ 24 പുറത്തുവിട്ടിരുന്നു. സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കി വന്ന ചാനല്‍ ഉടമയുടെ ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.

ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് പ്രേംനാഥിനെതിരെയാണ് ആരോപണം. പ്രേംനാഥ് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും, ഇതിനായി ക്രിപ്‌റ്റോകറന്‍സി വഴി കോടികള്‍ കൈപ്പറ്റിയതായും പരാതിയുണ്ട്. ബാര്‍ക്ക് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളുടെ പിന്‍കോഡ് തലത്തിലുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ ചാനലിന് കൈമാറിയതെന്ന് ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചാനല്‍ ഉടമ പ്രേംനാഥിന്റെ ട്രസ്റ്റ് വാലറ്റ് അക്കൗണ്ടിലേക്ക് യുഎസ്ഡിടി ക്രിപ്‌റ്റോകറന്‍സി രൂപത്തില്‍ പണം കൈമാറിയതായും, ഈ ഫണ്ടുകള്‍ പിന്നീട് മറ്റ് പല വാലറ്റുകളിലേക്കും വിതരണം ചെയ്തതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പുതിയ ടിആര്‍പി തട്ടിപ്പ് കേസിലെ പരാതിക്കാരനും വിവരങ്ങള്‍ പുറത്തുവിട്ടയാളും ട്വന്റിഫോര്‍ ന്യൂസ് ആണെന്ന് വ്യവസായ വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. അടുത്തിടെ വരെ ബാര്‍ക്ക് ഇന്ത്യയില്‍ വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്ന പ്രേംനാഥ്, ഏജന്‍സിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്. 2015 ജൂണില്‍ ബാര്‍ക്ക് ഇന്ത്യയില്‍ സീനിയര്‍ മാനേജരായി ചേര്‍ന്ന പ്രേംനാഥ്, അതിനുമുമ്പ് ഒരു ദശാബ്ദത്തോളം ഡാറ്റാ അനലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിയാണ് ഇദ്ദേഹം. ഓപ്പറേഷന്‍ സത്യയിലൂടെയാണ് 24 ന്യൂസ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യയും നടപടികള്‍ എടുത്തിരുന്നു. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. 24 ന്യൂസാണ് പരാതിക്കാര്‍. മലയാളത്തിലെ മറ്റൊരു ന്യൂസ് ചാനലിനെതിരെയാണ് ആരോപണം.ഏതാണ് ചാനല്‍ എന്ന് 24 ന്യൂസ് ഇനിയും പറഞ്ഞിട്ടില്ല. കേരളാ പോലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഇനിയും എഫ് ഐ ആര്‍ ഇട്ടിട്ടില്ല. ആരോപണ വിധേയരായ ചാനലിന്റെ സമര്‍ദ്ദ ഫലമാണ് ഇത്. അതിനിടെയാണ് ബാര്‍ക് അന്വേഷണം തുടങ്ങുന്നത്. ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്നായിരുന്നു ആരോപണം. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് പോലീസില്‍ പരാതി നല്‍കിയതും കേസാകുന്നത്.

ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചിരുന്നു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ടെലിവിഷന്‍ റേറ്റിംഗ് കേസില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിച്ച് വ്യവസായത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബാര്‍ക്ക് ലക്ഷ്യമിടുന്നത്. ടെലിവിഷന്‍ കാഴ്ചക്കാരുടെ കണക്കെടുപ്പില്‍ സുതാര്യത ഉറപ്പാക്കാനും ഏതെങ്കിലും തരത്തിലുള്ള കൃത്രിമങ്ങള്‍ കണ്ടെത്താനും ഈ സുപ്രധാന നടപടി സഹായകമാകുമെന്നാണ് പ്രതീക്ഷ. പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുകള്‍ ഒരു ചാനലിന്റെ ജനപ്രീതിയും പരസ്യവരുമാനവും നിര്‍ണയിക്കുന്നതില്‍ അതീവ നിര്‍ണായകമാണ്. ഈ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പരസ്യദാതാക്കള്‍ വിവിധ ചാനലുകളില്‍ തുക നിക്ഷേപിക്കുന്നത്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഡാറ്റ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഔദ്യോഗിക സ്ഥാപനമാണ് ബാര്‍ക്ക് ഇന്ത്യ.

ടിആര്‍പിയില്‍ കൃത്രിമം കാണിക്കുന്നത് ചാനലുകള്‍ക്കിടയില്‍ അവിഹിത മത്സരത്തിനും പരസ്യം നല്‍കുന്നവര്‍ക്ക് നഷ്ടത്തിനും ഇടയാക്കും. ഒരു 'ഫോറന്‍സിക് ഓഡിറ്റ്' എന്നത് സാമ്പത്തിക തട്ടിപ്പുകളോ നിയമ ലംഘനങ്ങളോ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ അന്വേഷണമാണ്. സാധാരണ ഓഡിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, സംശയകരമായ ഇടപാടുകളോ ഡാറ്റാ കൃത്രിമങ്ങളോ കണ്ടെത്താന്‍ ഇത് കൂടുതല്‍ ആഴത്തിലുള്ള വിശകലനങ്ങള്‍ നടത്തുന്നു. കേരളത്തിലെ ടിആര്‍പി കേസില്‍ ഒരു പ്രത്യേക ഏജന്‍സിയെ നിയോഗിച്ചതിലൂടെ, ബാര്‍ക്ക് വിഷയത്തെ അതീവ ഗൗരവമായി കാണുന്നുവെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കുന്നു. ഈ ഓഡിറ്റ് റിപ്പോര്‍ട്ട് കേരളത്തിലെ ടെലിവിഷന്‍ രംഗത്ത് വലിയ സ്വാധീനം ചെലുത്തും. റേറ്റിംഗില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. ഇത് ടെലിവിഷന്‍ വ്യവസായത്തില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ സഹായിക്കും. വ്യാജ കണക്കുകള്‍ ഉപയോഗിച്ച് ചാനലുകള്‍ കാഴ്ചക്കാരെയും പരസ്യദാതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്നത് തടയാന്‍ ഇത് ഒരു മുന്നറിയിപ്പായി വര്‍ത്തിക്കും.

കേരളത്തിലെ ടിആര്‍പി കേസില്‍ ആരംഭിച്ച ഈ ഫോറന്‍സിക് ഓഡിറ്റ്, ഇന്ത്യയിലെ ടെലിവിഷന്‍ കാഴ്ചക്കാരുടെ കണക്കെടുപ്പ് സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണെന്നും ബാര്‍ക്ക് പറയുന്നു. ഇതിന്റെ കണ്ടെത്തലുകള്‍ ഭാവിയില്‍ സമാനമായ കൃത്രിമങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും കൂടുതല്‍ വിശ്വസനീയമായ ഒരു സംവിധാനം സ്ഥാപിക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തുന്നുണ്ട്.

Tags:    

Similar News