'മക്കൾ മന്നനെ..അൻപാനെ അണ്ണനെ..!!'; ആ ടിവികെ പാട്ടിന്റെ താളത്തിൽ വേദിയിലൂടെ നടന്ന ദളപതി; ഒത്തുകൂടിയ ലക്ഷകണക്കിന് ആളുകളെ കൈവീശി കാണിച്ച് ഷാൾ അണിഞ്ഞും 'ഓറ ഫാം' ചെയ്ത് ഓട്ടം; അതിനിടെ ബൗൺസർമാരുടെ അതിരുവിട്ട പ്രവർത്തി; യുവാവിന്റെ പരാതിയിൽ പോലീസിന്റെ മുട്ടൻ പണി; രണ്ടാം മന്നാടിൽ വിജയ് വെട്ടിലാകുമ്പോൾ

Update: 2025-08-27 05:20 GMT

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്തു. ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത യുവാവിനെ റാംപിൽ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് ചെന്നൈ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിജയ്‌ക്ക് പുറമെ ബൗൺസർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ശരത് കുമാർ എന്ന യുവാവാണ് വിജയ്‌ക്കും ബൗൺസർമാർക്കും എതിരെ പരാതി നൽകിയിരിക്കുന്നത്. ഈ മാസം 21-ന് മധുരയിലെ പരപതിയിൽ നടന്ന ടിവികെ സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത സമ്മേളനത്തിൽ, വേദിക്ക് മുന്നിൽ സജ്ജീകരിച്ചിരുന്ന 300 മീറ്റർ നീളമുള്ള റാംപിലൂടെ നടന്ന് വരികയായിരുന്ന വിജയിയെ അഭിസംബോധന ചെയ്യാൻ ശരത് കുമാർ റാംപിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വിജയിയുടെ ബൗൺസർമാർ ഇടപെട്ട് ഇയാളെ റാംപിൽ നിന്ന് തള്ളിയിട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.

പരാതി ലഭിച്ചതിന് പിന്നാലെ പേരാമ്പലൂർ എസ്പിക്ക് ശരത് കുമാർ ഇന്നലെ വിശദമായ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയ്‌ക്കും 10 ബൗൺസർമാർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 21ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം നടന്നത്. നടൻ വിജയ് വേദിയിലേക്ക് നടന്നു വരുമ്പോൾ ശരത്കുമാർ റാംപിലേക്ക് കയറാൻ ശ്രമിച്ചതിനെത്തുടർന്നാണ് ബൗൺസർമാർ ഇടപെട്ടത്.

ബൗൺസർമാർ ശരത്കുമാറിനെ റാംപിൽ നിന്ന് തൂക്കി എറിഞ്ഞതായാണ് പരാതിയിൽ പറയുന്നത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് ശരത്കുമാർ പേരാമ്പലൂർ എസ്പിക്ക് പരാതി നൽകിയത്. തുടർന്നാണ് നടൻ വിജയ്ക്കും അദ്ദേഹത്തിൻ്റെ 10 ബൗൺസർമാർക്കുമെതിരെ പൊലീസ് കേസെടുത്തത്.

അതേസമയം, 2026 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ശക്തിപ്രകടനമായി ഈ സമ്മേളനത്തെ വിലയിരുത്തുന്നു. താൻ ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്ന് വിജയ് വ്യക്തമാക്കിയില്ലെങ്കിലും, മധുരയായിരിക്കും തട്ടകമെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സൂചനയുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും കടന്നാക്രമിച്ച വിജയ്, തമിഴ്നാട്ടിൽ ക്രമസമാധാനവും സ്ത്രീ സുരക്ഷയുമുണ്ടോ എന്ന് ചോദ്യമുയർത്തി.

നീറ്റ് പരീക്ഷ, ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ മത്സ്യത്തൊഴിലാളികളുടെ മോചനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രധാനമന്ത്രിയെ വിമർശിച്ചത്. 1967ലും 1977ലും സംഭവിച്ചതുപോലെ 2026ലും തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്നും, മത്സരം ഡി.എം.കെയും ടി.വി.കെയും തമ്മിലായിരിക്കുമെന്നും വിജയ് പ്രസ്താവിച്ചു.

"എല്ലാ തമിഴ്നാട്ടുകാരും എനിക്ക് രക്തബന്ധമുള്ളവരാണ്. തമിഴ്നാട്ടിലെ ഓരോ കുട്ടിയുടെയും അമ്മാവനാണ് ഞാൻ. ജനങ്ങളെയാണ് ഞാൻ ആരാധിക്കുന്നത്. നിങ്ങൾക്കു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്." - വിജയ് കൂട്ടിച്ചേർത്തു. സമ്മേളനത്തിനായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ തലേദിവസം തന്നെ മധുരയിലെത്തിയിരുന്നു. ഗർഭിണികളും കുട്ടികളും സമ്മേളനത്തിൽ വരരുതെന്ന് നിർദേശം നൽകിയിരുന്നെങ്കിലും നിരവധി പേർ തളർന്നുവീണിരുന്നു.

Tags:    

Similar News