ആശമാരുടെ വേതനം കൂട്ടാന്‍ ഖജനാവില്‍ ഒന്നുമില്ല; പക്ഷേ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ ടീമിന് ശമ്പളം കൂട്ടുകയും ചെയ്യും; സര്‍ക്കാരിന്റെ പഞ്ചകാലത്തും കോളടിച്ച് 12അംഗ ടീം; ഇനി ഇവരെ സ്ഥിരപ്പെടുത്താന്‍ കുറുക്കു വഴിയും തേടും; എല്ലാവരേയും സിഡിറ്റിലേക്ക് മാറ്റാന്‍ ആലോചന ശക്തം

Update: 2025-06-13 15:22 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ചു. 12 അംഗ ടീമിന്റെ ശമ്പളം അഞ്ച് ശതമാനം വീതമാണ് വര്‍ധിപ്പിച്ചത്. ശമ്പളം പരിഷ്‌കരിച്ചതോടെ ടീം ലീഡറുടെ ശമ്പളം 75,000ല്‍ നിന്ന് 78,750 ആയി. കരാര്‍ ജീവനക്കാരുടെ ശമ്പളം അഞ്ച് ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ആശ മാരുടെ വേതനം കൂട്ടാന്‍ പണമില്ലെന്ന് സര്‍ക്കാര്‍ പറയാറുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ ടീമിന്റെ ശമ്പള വര്‍ദ്ധനവ്.

കണ്ടന്റ് മാനേജര്‍ (പഴയത്: 70,000- പുതിയത്: 73,500)

സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ (പഴയത്: 65,000- പുതിയത്: 68,250)

സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ (പഴയത്: 65,000- പുതിയത്: 68,250)

കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ( പഴയത്: 65,000- പുതിയത്: 68,250)

ഡെലിവറി മാനേജര്‍ ( പഴയത്:56,000- പുതിയത്: 58,800)

റിസര്‍ച്ച് ഫെലോ ( പഴയത്: 53,000- പുതിയത്: 55,650)

കണ്ടന്റ് ഡെവലപ്പര്‍ ( പഴയത്: 53,000- പുതിയത്: 55,650)

കണ്ടന്റ് അഗ്രഗേറ്റര്‍ ( പഴയത്: 53,000- പുതിയത്: 55,650)

ഡാറ്റാ റിപ്പോസിറ്ററി മാനേജര്‍ ( പഴയത്: 45,000- പുതിയത്: 47,250)

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ( പഴയത്: 22,290- പുതിയത്: 23,405)

മുഹമ്മദ് യഹിയ എന്ന ആളാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീം ലീഡര്‍. കണ്ടന്റ് മാനേജര്‍ സുദിപ് ജെ. സലീം. ഡെലിവറി മാനേജര്‍ എന്ന പോസ്റ്റും ഉണ്ട്. പി.പി അജിത്ത് എന്ന ആളാണ് ഡെലിവറി മാനേജര്‍. 2022 മെയ് 6 നാണ് മുഖ്യമന്ത്രി 12 അംഗ സോഷ്യല്‍ മീഡിയ ടീമിനെ മുഖം മിനുക്കാന്‍ നിയമിക്കുന്നത്. 6 മാസം കരാര്‍ നിയമനത്തിലായിരുന്നു ഇവര്‍ക്ക് ആദ്യം നിയമനം നല്‍കിയത്. കാലാവധി കഴിഞ്ഞതോടെ ഒരു വര്‍ഷത്തേക്ക് നീട്ടി കൊടുത്തു. അത് തീര്‍ന്നപ്പോള്‍ വീണ്ടും നീട്ടി.

ഇവര്‍ ജോലി സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഇതിനൊപ്പം ഏറെ വേണ്ടപ്പെട്ടവരെ സി ഡിറ്റിലൂടേയും മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ നോക്കാനായി നിയമിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഉടന്‍ സ്ഥിര നിയമനം നല്‍കാനും സാധ്യത ഏറെയാണ്. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയയിലുള്ളവര്‍ക്കും സിഡിറ്റിലേക്ക് നിയമനം നല്‍കാന്‍ നീക്കം സജീവമാണ്.

Similar News