പത്മവിഭൂഷണ്‍ വിവാദത്തിന് സിപിഎമ്മില്ല; വിഎസിന്റെ കുടുംബത്തിന്റെ ആഹ്ലാദം കെടുത്തില്ല; പത്മം 'വിഴുങ്ങാതെ' സി.പി.എം; വി.എസിനുള്ള ആദരത്തില്‍ സന്തോഷം; തിരുത്തുന്നത് ചരിത്രം; കേന്ദ്രം കനിഞ്ഞാല്‍ പിണറായിക്കും ഇനി പത്മം വാങ്ങാം; ദേശീയതയ്‌ക്കൊപ്പം നീങ്ങാന്‍ സിപിഎം
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളോടുള്ള കാലങ്ങളായുള്ള വിമുഖത അവസാനിപ്പിച്ച് സി.പി.എം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് രാജ്യം നല്‍കിയ പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. മുന്‍പ് ഇ.എം.എസ് നമ്പൂതിരിപ്പാടും ബുദ്ധദേബ് ഭട്ടാചാര്യയും പുരസ്‌കാരം നിരസിച്ചത് അവരുടെ വ്യക്തിപരമായ നിലപാടുകളാണെന്നും പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഇതോടെ, കേന്ദ്ര പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ സി.പി.എം വലിയൊരു നയപരമായ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
തിരുത്തപ്പെടുന്നത് ചരിത്രപരമായ അകലം 1992-ല്‍ നരസിംഹറാവു സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വിയോജിപ്പ് കാരണമാണ് ഇ.എം.എസ് പത്മവിഭൂഷണ്‍ നിരസിച്ചത്. 2022-ല്‍ പത്മഭൂഷണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധദേബ് ഭട്ടാചാര്യയും ഇതേ പാത പിന്തുടര്‍ന്നു. എന്നാല്‍, വി.എസിനുള്ള അംഗീകാരത്തെ പാര്‍ട്ടി ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതോടെ വരുംകാലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പത്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കാനുള്ള തടസ്സം നീങ്ങുകയാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ പുരസ്‌കാരങ്ങളെ തള്ളിക്കളയുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഈ നിലപാട് മാറ്റത്തിന് പിന്നില്‍.
ജനലക്ഷങ്ങളുടെ പത്മം അച്ഛന്റെ ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന വലിയ ആദരമാണിതെന്ന് വി.എസിന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ പ്രതികരിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ കനല്‍വഴികളിലൂടെ നടന്നുകയറിയ വി.എസ് ഒരിക്കലും പുരസ്‌കാരങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ രാഷ്ട്രം നല്‍കുന്ന ഈ വലിയ അംഗീകാരത്തില്‍ കുടുംബം അതീവ സന്തുഷ്ടരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹമാണ് വി.എസിന്റെ യഥാര്‍ത്ഥ പത്മമെന്നും അരുണ്‍ കുമാര്‍ അനുസ്മരിച്ചു.
വി.എസിന്റെ പുരസ്‌കാരം സ്വീകരിക്കുന്നതോടെ ബിജെപി ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളിയെ ലഘൂകരിക്കാനും ഇടതുപക്ഷത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. വിവാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ വി.എസിനെ ആദരിക്കാനുള്ള തീരുമാനം പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും നല്ല പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേശസ്‌നേഹവും ജനകീയ വികാരവും മുന്‍നിര്‍ത്തി വി.എസിനെ ആദരിക്കുന്നതിനെ സി.പി.എം തള്ളിക്കളയില്ലെന്നതാണ് പ്രത്യേകത. രാഷ്ട്രീയമായി ബിജെപിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ പുരസ്‌കാരം സ്വീകരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലിലാണ് സിപിഎം.
മുഖ്യമന്ത്രി പിണറായി വിജയനും ഭാവിയില്‍ പത്മ പുരസ്‌കാരം കിട്ടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഇത്തരം പുരസ്‌കാരം നല്‍കുന്നത് ബിജെപി സര്‍ക്കാരിന്റെ രീതിയാണ്. മുമ്പ് ജ്യോതി ബസുവിനെ സിപിഎം പ്രധാനമന്ത്രിയാകാന്‍ അനുവദിച്ചില്ല. ഇത് തെറ്റാണെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പത്മാ പുരസ്‌കാരത്തിലും സിപിഎം തെറ്റുതിരുത്തലിന് തയ്യാറാകുമെന്നാണ് സൂചന. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് നേട്ടമായിരുന്നു ഇത്തവണ. സിപിഎമ്മിന്റെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖരുടെ വലിയ നിര തന്നെയുണ്ടായിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന വി.എസ്. അച്യുതാനന്ദന് നല്‍കിയ പത്മവിഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നൂറ് വയസ്സ് തികച്ച് അടുത്തിടെ അന്തരിച്ച വി.എസ്സിനോടുള്ള ആദരവായി കേന്ദ്ര സര്‍ക്കാര്‍ ബഹുമതി പ്രഖ്യാപിച്ചത്. വി.എസ്സിനൊപ്പം ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവര്‍ക്കും പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. നിയമരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഇവര്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കലാരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ വലിയ അംഗീകാരം തേടിയെത്തിയത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റൊരു പ്രമുഖ വ്യക്തി. സാമൂഹിക പ്രവര്‍ത്തന രംഗത്തെ മികവിനാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
നൃത്തരംഗത്തെ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് കലാമണ്ഡലം വിമല മേനോന് പത്മശ്രീ പുരസ്‌കാരം നല്‍കി. നേരത്തെ പ്രഖ്യാപിച്ച 'അണ്‍സങ് ഹീറോസ്' പട്ടികയില്‍ ഉള്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക ദേവകിയമ്മയ്ക്ക് പുറമെയാണ് കലാമണ്ഡലം വിമല മേനോനും പത്മശ്രീ തിളക്കത്തിലെത്തുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വി.എസ്. അച്യുതാനന്ദനും വെള്ളാപ്പള്ളി നടേശനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പുരസ്‌കാരങ്ങളെ രാഷ്ട്രീയ നീക്കമായി നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിന്റേയും ഈഴവ സമുദായത്തിന്റേയും സ്വാധീനത്തെ മുന്‍നിര്‍ത്തിയുള്ള കേന്ദ്രത്തിന്റെ തന്ത്രപരമായ ഇടപെടലാണിതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ കരുതുന്നു.
