എന്റെ സമയം അവസാനിക്കുന്നു, ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചു; ട്രംപിന് നന്ദി പറഞ്ഞ് ഡോജില്‍ നിന്നും ഇലോണ്‍ മസ്‌ക്കിന്റെ പടിയിറക്കം; ട്രംപിനൊപ്പം കൂടി മസ്‌ക്കിന് കിട്ടിയത് എട്ടിന്റെ പണി; ടെസ്‌ലയുടെ ലാഭത്തില്‍ ഇടിവ് വന്നതോടെ 'സര്‍ക്കാര്‍ പണി' നിര്‍ത്തി മസ്‌ക്ക്

എന്റെ സമയം അവസാനിക്കുന്നു, ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചു

Update: 2025-05-29 02:34 GMT

വാഷിങ്ടന്‍: ട്രംപിനൊപ്പം കൂടിയതിന് ശേഷം ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്കിന് വലിയ പണിയാണ് കിട്ടിയത്. ട്രംപിനെതിരാ രോഷം കൂടി മസ്‌ക്കിന് ലോകത്തില്‍ നിന്നും നേരിടേണ്ടി വന്നു. ടെസ്ലയുടെ വില്‍പ്പന കുത്തനെ ഇടിയുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോള്‍ യുഎസ് സര്‍ക്കാരിന്റെ പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയായ ഡോജില്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) നിന്ന് പടിയിറങ്ങി മസ്‌ക്ക്.

ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും അറിയിച്ചാണ് മസ്‌കിന്റെ പടിയിറക്കം. ട്രംപിന് നന്ദി അറിയിച്ചാണ് മസ്‌ക് ഡോജ് തലപ്പത്ത് നിന്ന് മടങ്ങുന്നത്. ''ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും'' അദ്ദേഹം എക്‌സില്‍ കുറിച്ചു.

അതേസമയം ട്രംപിന്റെ താരിഫ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് മസ്‌ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരിഫുമായി ബന്ധപ്പെട്ട നിയമനിര്‍മാണം, ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്‌ക് വിലയിരുത്തിയിരുന്നു. ബില്ലിനെ മനോഹരമാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.

സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) പ്രഖ്യാപിച്ചത്. പിന്നീട് ഇലോണ്‍ മസ്‌ക് ഡോജിന്റെ തലവനായെത്തി. തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കലടക്കം നിരവധി പരിഷ്‌കാരങ്ങള്‍ മസ്‌ക് നടപ്പാക്കിയിരുന്നു. ഫോക്‌സ് ന്യൂസിന്റെ പരിപാടിയില്‍ പങ്കെടുക്കവേ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെയും നേട്ടങ്ങളെയും കുറിച്ച് മസ്‌ക് വിശദീകരിച്ചു. ജീവനക്കാരെ പിരിച്ചുവിടല്‍, ആസ്തി വില്‍പ്പന, കരാര്‍ റദ്ദാക്കല്‍ എന്നീ നടപടികളിലൂടെ മാര്‍ച്ച് 24 വരെ 115 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞെന്ന് മസ്‌ക് പറഞ്ഞു.

അതേസമയം ഡോജിനൊപ്പം ചേര്‍ന്നതോടെ മസ്‌ക്കിന്റെ കമ്പനിയായ ടെസ്‌ലയുടെ വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയികുന്നു. ഈ വര്‍ഷമാണ് കമ്പനിയുടെ ലാഭത്തിലും കാറുകളുടെ വില്‍പ്പനയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയത്. ഡോജില്‍ നിന്നും മാറിയ പശ്ചാത്തിലത്തില്‍ ടെസ്‌ലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് മസ്‌കിന്റെ തീരുമാനം. മസ്‌കിന്റെ വിവിധ രാഷ്ട്രീയ നിലപാടുകള്‍ ലോകവ്യാപകമായി ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സെലിബ്രിറ്റികളടക്കം പലരും ടെസ്‌ല കാറുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. തന്നെയും ഡോജിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ബഹിഷ്‌കരണത്തിനു പിന്നിലെന്നാണ് മസ്‌ക് പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് ടെസ്‌ലയുടെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായത്.

മസ്‌ക് ഡോജിന്റെ തലവനായതിനു പിന്നാലെ മറ്റ് രാജ്യങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ നടപ്പാക്കിയിരുന്നു.

Tags:    

Similar News