ദളിത് പെണ്‍കുട്ടിയുടെ മരണം അന്വേഷിച്ച വിധവയായ ഇന്ത്യന്‍ പോലീസ് ഓഫീസറിലൂടെ ബ്രിട്ടീഷ്- ഇന്ത്യന്‍ സംവിധായക ശ്രമിക്കുന്നത് ഇന്ത്യയെ അപമാനിക്കാന്‍; കാന്‍സ് ഫെസ്റ്റിവലില്‍ അടക്കം അവാര്‍ഡ് നേടിയ 'സന്തോഷ്' എന്ന സിനിമക്ക് ഇന്ത്യയില്‍ വിലക്ക്; ഇന്ത്യയെ ദളിത്- ഇസ്ലാം വിരുദ്ധമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

'സന്തോഷ്' എന്ന സിനിമക്ക് ഇന്ത്യയില്‍ വിലക്ക്

Update: 2025-03-27 10:31 GMT

ലണ്ടന്‍: അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ചിത്രം സന്തോഷിന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രമാണ് സന്തോഷ്.

സന്ധ്യ സൂരിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പോലീസ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറയായ ഈ സിനിമ രു ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ ചുമതലയേറ്റ പോലീസ് സേനയിലെ വിധവയായ ഒരു ഉദ്യോഗസ്ഥയുടെ വിഹ്വലതകളാണ് ഇതിന്റെ പ്രധാന ഇതിവൃത്തം.

സ്ത്രീവിരുദ്ധത, ജാതി അക്രമം, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇന്ത്യന്‍ പോലീസ് സേനയിലെ ഇരുണ്ട വശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന സിനിമ അവിടെ ആഴത്തില്‍ വേരൂന്നിയ സ്ത്രീവിരുദ്ധത, ദലിതര്‍ക്കെതിരായ വിവേചനം താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍, മുസ്ലീം വിരുദ്ധത എന്നീ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വന്‍തോതിലുള്ള നിരൂപക പ്രശംസ ചിത്രം പിടിച്ചു പറ്റിയിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ചിത്രം.

മികച്ച അരങ്ങേറ്റ ഫീച്ചറിനുള്ള ബാഫ്റ്റ നോമിനേഷനും കരസ്ഥമാക്കിയിട്ടുണ്ട്്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഷഹാന ഗോസ്വാമിക്ക് ഏഷ്യന്‍ ഫിലിം അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ചിത്രം വന്‍ തോതില്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നിഷേധിച്ചതില്‍ സംവിധായികയായ സന്ധ്യാ സൂരി നിരാശ പ്രകടിപ്പിച്ചു.

ഹൃദയഭേദകം എന്നാണ് അവര്‍ ഈ നടപടിയെ വിശേഷിപ്പിച്ചത്. ഇക്കാര്യത്തില്‍ തനിക്ക് വിഷമം തോന്നാനുള്ള കാരണം ഇത്തരം വിഷയങ്ങള്‍ നേരത്തേയും ഇന്ത്യന്‍ സിനിമകള്‍ കൈകാര്യം ചെയ്തിരുന്നു എന്നതാണെന്ന് സന്ധ്യാ സൂരി ചൂണ്ടിക്കാട്ടി. ഈ സിനിമയില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന എന്തോ ഒന്ന് ഉളളതു കൊണ്ടായിരിക്കും അനുമതി നിഷേധിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സാഹചര്യത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാം.

ഇത്തരമൊരു നീക്കം തീര്‍ത്തും തള്ളിക്കളയുന്നില്ല എന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായിക ശ്രമിക്കുന്നത് ഇന്ത്യയെ അപമാനിക്കാന്‍ എന്നാണ് സിനിമയെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഇന്ത്യയെ ദളിത്-ഇസ്ലാം വിരുദ്ധ രാജ്യമാക്കി ചിത്രീകരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് അവര്‍ ആരോപിക്കുന്നത്. സിനിമയിലെ നിരവധി ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ദൈര്‍ഘ്യമുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് അസാധ്യം എന്നാണ് സംവിധായിക വ്യക്തമാക്കിയത്.

Tags:    

Similar News