പ്രാചീന പാട്ടുകൃതികളും മണിപ്രവാളവും ചോദിച്ചില്ല; ചോദ്യം ഭാഷയുടെ സംവിധായകനെയും വിജയ് ചിത്രത്തെയും കുറിച്ച്; എച്ച്എസ്എസ്ടി മലയാളം പരീക്ഷയില്‍ ആക്ഷേപം

പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് ഉദ്യോഗാര്‍ഥികള്‍

Update: 2024-09-06 08:32 GMT

തിരുവനന്തപുരം: പി.എസ്.സി.യുടെ ഹയര്‍ സെക്കന്‍ഡറി മലയാളം അധ്യാപകപരീക്ഷയെക്കുറിച്ച് ആക്ഷേപം ഉയരുന്നു.പാഠ്യപദ്ധയില്‍ ഉള്‍പ്പെടാത്ത വിഷയങ്ങളാണ് ചോദ്യങ്ങളായി വന്നതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചുണ്ടിക്കാട്ടുന്നത്. പാഠ്യപദ്ധതിയിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

പ്രാചീന സാഹിത്യംമുതല്‍ ഉത്തരാധുനിക സാഹിത്യംവരെ വിപുലമായ പാഠ്യപദ്ധതിയാണ് പ്രസിദ്ധീകരിച്ചതെങ്കിലും അതിനോട് ഒട്ടും നീതിപുലര്‍ത്താത്ത ചോദ്യപ്പേപ്പറാണ് ലഭിച്ചതെന്ന് പരീക്ഷയെഴുതിയവര്‍ പറയുന്നു.മാത്രമല്ല സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വന്നതെന്നും കൂടാതെ നവമാധ്യമങ്ങളിലെ അമിത താല്‍പ്പര്യമാണ് ചോദ്യങ്ങളില്‍ പ്രകടമായതെന്നും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.

10 മൊഡ്യൂളില്‍നിന്ന് ഏഴുവീതം ചോദ്യങ്ങളുണ്ടാകുമെന്നാണ് പി.എസ്.സി. അറിയിച്ചിരുന്നത്. എന്നാല്‍, പല മൊഡ്യൂളുകളില്‍നിന്നും ഒരു ചോദ്യംപോലുമുണ്ടായില്ല. മലയാള സിനിമയ്ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. പകരം ബാഷ എന്ന തമിഴ് സിനിമയുടെ സംവിധായകനാര്? ഏറ്റവും കൂടുതല്‍ക്കാലം ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയേത്? തുടങ്ങിയവയാണ് ചോദിച്ചത്.

പ്രാചീന പാട്ടുകൃതികള്‍, മണിപ്രവാളം, ചമ്പുക്കള്‍, സന്ദേശകാവ്യങ്ങള്‍, ആട്ടക്കഥകള്‍, കീര്‍ത്തനസാഹിത്യം തുടങ്ങിയ പ്രധാന ഭാഗങ്ങളൊന്നും ചോദ്യങ്ങളില്‍ പരാമര്‍ശിച്ചിട്ടില്ല. വ്യാകരണം, ഭാഷാശാസ്ത്രം, നിരൂപണം, നവീനസാഹിത്യം എന്നിവയിലെ ചോദ്യങ്ങള്‍ക്ക് അമിതപ്രാധാന്യം ലഭിക്കുകയും ചെയ്തു.

നവമാധ്യമങ്ങളിലും ജനപ്രിയ സാഹിത്യത്തിലുമുള്ള അമിതതാത്പര്യമാണ് ചോദ്യങ്ങളില്‍ പ്രകടമാകുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു. കമ്മിഷന് പരാതിനല്‍കി കാത്തിരിക്കുകയാണ് പരീക്ഷയെഴുതിയവര്‍. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് പരീക്ഷ നടത്തിയത്.

Tags:    

Similar News