പാക്കിസ്ഥാന്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ; യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിദേശ പര്യടന പ്രതിനിധി സംഘത്തെ ശശി തരൂര്‍ നയിക്കും; കേന്ദ്രസര്‍ക്കാരിനെ സമ്മതമറിയിച്ചു; നീക്കം കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ

വിദേശ പര്യടന പ്രതിനിധി സംഘത്തെ ശശി തരൂര്‍ നയിക്കും

Update: 2025-05-16 14:15 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോള തലത്തില്‍ തുറന്നു കാട്ടുന്നതിനായി അടുത്തയാഴ്ച വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിവിധ പ്രതിനിധി സംഘത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെയും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ വിദേശകാര്യ പാര്‍ലമെന്ററി പാനലിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍ യുഎസ്, യു കെ എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിനിധി സംഘത്തെ നയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ സമീപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ക്ഷണം തരൂര്‍ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ പര്യടനം നടക്കുക

പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഭീകരതയെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയ്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായി ധാരണയിലെത്താനാണ് സര്‍ക്കാരിന്റെ നീക്കം

ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതിന് വിദേശ രാജ്യങ്ങളുമായും ആഗോള പ്രമുഖരുമായും മാദ്ധ്യമങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തും. ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ദേശീയ താത്പര്യത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നിലപാടിനെയാണ് എതിര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിച്ചതായും ജയറാം രമേഷ് വ്യക്തമാക്കി.

അതേ സമയം ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മോദി സര്‍ക്കാര്‍, തങ്ങളുടെ സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്. അതേസമയം, തന്നെ താക്കീത് ചെയ്തുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തകസമിതിയംഗം കൂടിയായ തരൂര്‍ നിഷേധിച്ചിരുന്നു.

ഭീകരതയെ പിന്തുണക്കുന്ന പാക്കിസ്ഥാനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ നയതന്ത്ര നീക്കം. തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.

നയതന്ത്ര ദൗത്യത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള എംപിമാരെ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. പ്രതിനിധികളുടെയും പങ്കാളികളുടെയും കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, 30-ലധികം എംപിമാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എന്‍സിപി (എസ്പി), ജെഡിയു, ബിജെഡി, സിപിഎം പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 22ന് കാശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരിച്ചിരുന്നു. ഇതിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയും വധിച്ചിരുന്നു.

Tags:    

Similar News