ഹിന്ദുമതസ്ഥനായ ഒരാളെയാണ് ഷഹനാസ് വിവാഹം ചെയ്തിരിക്കുന്നത്; അത്യാവശ്യത്തിന് ഏറെ സമ്പത്തും പാരമ്പര്യവും വിദ്യാഭ്യാസവും ഉള്ള ഒരു കുടുംബമാണ് അവരുടെത്; അവളുടെ പേര് പ്രിയ സജീഷ് എന്നോ പ്രിയമല്ലാത്ത സജീഷ് എന്നോ ചേര്‍ക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്; എം എ ഷഹനാസ് പ്രിയ സജീഷായ കഥ പറഞ്ഞ് ഇന്ദു മേനോന്‍

ഹിന്ദുമതസ്ഥനായ ഒരാളെയാണ് ഷഹനാസ് വിവാഹം ചെയ്തിരിക്കുന്നത്

Update: 2026-02-11 06:12 GMT

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വ്യാജ ഐഡി കാര്‍ഡ് ചമയ്ക്കല്‍ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിയാസ് മലബാറി രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതുമായി ബന്ധപ്പെട്ട തെളിവുകളടക്കം സംസ്ഥാന പോലീസ് മേധിക്ക് പരാതി നല്‍കിയതായി നിയാസ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

വ്യാജ പേരില്‍ ഷഹനാസ് പല ഐഡി കാര്‍ഡുകളും കൈവശം സൂക്ഷിക്കുന്നുണ്ടെന്നും പതിവായി വിദേശ യാത്ര നടത്തുന്നതായും നിയാസ് പരാതിയില്‍ ആരോപിക്കുന്നു. ചെറിയൊരു പബ്ലിക്കേഷന്‍ സ്ഥാപനം നടത്തുന്ന ഷഹനാസ് എങ്ങനെയാണ് ഇത്രയധികം വിദേശയാത്രകള്‍ നടത്തുന്നതെന്നും ഇതിനുപിന്നില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്ന് സംശയമുണ്ടെന്നും പരാതിയില്‍ നിയാസ് ചൂണ്ടിക്കാട്ടിയിരുന്നു. പാസ്‌പോര്‍ട്ടില്‍ ഷഹനാസ് എന്നു പേരുള്ളപ്പോള്‍ ലൈസന്‍സില്‍ പ്രിയ സജീഷ് എന്നാണ് പേരെന്ന കാര്യം ചുണ്ടാക്കാട്ടിയായിരുന്നു ആരോപണം. ഷഹനാസ് വിദേശയാത്ര കള്ളപ്പണ ഇടപാടിനാണോ എന്നുമായിരുന്നു നിയാസിന്റെ ചോദ്യം.

ഈ വിഷയത്തില്‍ ഷഹനാസിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍ രംഗത്തുവന്നു. ഹിന്ദുമതസ്ഥനായ ഒരാളെയാണ് ഷഹനാസ് വിവാഹം ചെയ്തിരിക്കുന്നത്. അത്യാവശ്യത്തിന് ഏറെ സമ്പത്തും പാരമ്പര്യവും വിദ്യാഭ്യാസവും ഉള്ള ഒരു കുടുംബമാണ് അവരുടെതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ദു മേനോന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തെ ഖണ്ഡിക്കുന്നത്. അവളുടെ പേര് പ്രിയ സജീഷ് എന്നോ പ്രിയമല്ലാത്ത സജീഷ് എന്നോ ചേര്‍ക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ടെന്നാണ് ഇന്ദു മേനോന്‍ ചൂണ്ടിക്കാട്ടിയത്.

ഷഹനാസിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ട ആക്രമണത്തിന് ഒറ്റ കാരണമേയുള്ളൂ അത് അവളുടെ സൗന്ദര്യമാണ്. കുട്ടിക്കാലം മുതല്‍ തന്നെ ഇത്രയും സുന്ദരമായ മുഖവും മുടിയും കണ്ണുകളും ഉള്ള അവള്‍ക്ക് പിറകെ കോളേജില്‍ നടന്നിട്ടുള്ളവരുടെ എണ്ണം എടുക്കാന്‍ പറ്റില്ല.അവള്‍ ആരുടെയോ പിറകെ നടന്നതായ കഥ പറയുന്നതിനു മുമ്പ് അവളെ പോയി ഒന്ന് നേരിട്ട് കാണുക അവളുടെ നാല്പതുകളില്‍ അവള്‍ ഇത്ര സുന്ദരിയെങ്കില്‍ അവളുടെ കൗമാര യൗവനാരംഭ കാലങ്ങളില്‍ അവള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ലെന്നും ഇന്ദു മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ഇന്ദു മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സ്ത്രീകള്‍ക്ക് പ്രേമത്തിനകത്തും വിവാഹത്തിനകത്തും പലപ്പോഴും പുരുഷന്മാരും സമൂഹവും എടുക്കുന്ന തീരുമാനം അംഗീകരിക്കേണ്ടി വരും അങ്ങനെയല്ലാത്ത അപൂര്‍വ വിവാഹങ്ങളെ ഞാന്‍ കണ്ടിട്ടുള്ളൂ. സെമറ്റിക് മതങ്ങളായ ക്രിസ്തുമതം ഇസ്ലാം മതം തുടങ്ങിയവ ഏതെങ്കിലും ഒരു വധുവിനെ / വരനെ സ്വീകരിക്കുകയാണ് എങ്കില്‍ മതപരിവര്‍ത്തനം ചെയ്തു അവരുടെ മതവിശ്വാസം സ്വീകരിക്കുകയാണ് എങ്കില്‍ വിവാഹം ചെയ്യാമെന്ന് എളുപ്പത്തില്‍ പറയുന്നത് കണ്ടിട്ടുണ്ട്. ജാതീയമായ റിജിഡിറ്റികള്‍ അത്തരം മതങ്ങള്‍ക്കുള്ളില്‍ താരതമ്യേന കുറവാണ്. ദൈവങ്ങള്‍ എല്ലാ വിശ്വാസികളെയും ഒരുപോലെ കാണുന്നു. മതപ്രഘോഷണങ്ങളും മതപ്രചരണങ്ങളും ദൈവീകമായി തന്നെ കരുതുന്ന മതങ്ങള്‍ ആയതുകൊണ്ട് ആകാം ഇത്തരത്തില്‍ മതപരിവര്‍ത്തനങ്ങള്‍ സാധ്യമാകുന്നത്. ഹിന്ദുമതത്തിന് അകത്തും പലരും ഇത്തരത്തില്‍ മതപരിവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. മറ്റു മതങ്ങളെ പോലെ അത് നിര്‍ബന്ധമായി പ്രദര്‍ശിപ്പിച്ച് കാണാറില്ല. അതിനര്‍ത്ഥം അങ്ങനെ ഇല്ല എന്നല്ല വളരെ റിജിഡ് ആയ രീതിയില്‍ തന്നെ മതപരിവര്‍ത്തനം നടത്തി അമ്പലത്തില്‍ നിന്ന് വിവാഹം ചെയ്യുന്ന രീതിയൊക്കെയും നിലവിലുണ്ട്.

പെട്രിയാര്‍ക്കല്‍ ആയ ഒരു സമൂഹത്തില്‍ മിക്കപ്പോഴും ഏതു മതമാണെങ്കിലും സ്ത്രീക്ക് പുരുഷന്റെ മതം സ്വീകരിക്കേണ്ടി വരുന്നു എന്നതാണ് സ്വാഭാവിക രീതി.

ഇടവഴിയിലൂടെ നടന്നു പോകുന്ന മുസ്ലിം പയ്യനെ നോക്കി പുഞ്ചിരിച്ച റിജി വര്‍ഷങ്ങള്‍ക്കിപ്പുറം പര്‍ദ്ദയിട്ട് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ അത്ഭുതം കൂറി. ഒരു പ്രേമത്തിനു വേണ്ടി ഇത്രയും വലിയ വിശ്വാസങ്ങളെ അവള്‍ എങ്ങനെ തള്ളിപ്പറഞ്ഞു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

എന്റെ അയല്‍പക്കത്ത് നിത്യവും അമ്പലത്തില്‍ പോകുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു റാണി. 10 വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ വീണ്ടും താമസിക്കാന്‍ വന്നപ്പോള്‍ റാണിയുടെ ഭക്തി കലശലായതായും നിത്യമമ്പലത്തില്‍ പോകുന്നതായും കണ്ടു. അവള്‍ 24 വയസ്സ് വരെ റാബിയ എന്ന മുസ്ലിം പെണ്‍കുട്ടിയായിരുന്നു.

ജഗതി ശ്രീകുമാറിന്റെ മകളായ പാര്‍വതി വിവാഹസമയത്ത് അല്‍ഫോന്‍സ എന്നോ മറ്റോ ഉള്ള പേര് സ്വീകരിച്ച് ക്രിസ്തുമതം സ്വീകരിച്ചാണ് ഷോണിന്റെ ഭാര്യയായത്. ഇപ്പോഴും പൊതു ഇടങ്ങളില്‍ പാര്‍വതി ഷോണ്‍ എന്ന പേര് തന്നെയാണ് അവര്‍ സ്വീകരിച്ച കണ്ടിട്ടുള്ളത്.

എഴുത്തുകാരിയായ സിതാര ചേച്ചി തന്റെ വിവാഹ സമയത്ത് ഇസ്ലാം മതം സ്വീകരിച്ചതായി ഞാന്‍ വായിച്ചിട്ടുണ്ട്. ചേച്ചിയുടെ മുസ്ലിം പേര് എന്ത് എന്ന് ചോദിക്കുവാന്‍ ഇതുവരെ സന്ദര്‍ഭം വന്നിട്ടില്ല. എനിക്ക് അറിയുകയുമില്ല.

വളരെ പ്രശസ്തനായ കുപ്രസിദ്ധന്‍ കൂടിയായ ഒരാളുടെ മകള്‍ വിവാഹം കഴിക്കാന്‍ വേണ്ടി ക്രിസ്തുമതം സ്വീകരിച്ച വിവരം ഇന്നും അതീവ രഹസ്യമാണ്. ഭര്‍ത്താവിന്റെ അച്ഛന്റെ പേര് കൂടി തന്റെ സ്വന്തം പേരിനൊപ്പം സ്വീകരിച്ച ഇയാള്‍ സ്വന്തം പേര് എന്താണ് മാറ്റാതെ ഭര്‍ത്താവിന്റെ അച്ഛന്റെ പേര് ചേര്‍ത്തത് എന്ന് ഇതുവരെയും ഞാന്‍ ചോദിച്ചിട്ടില്ല. എന്റെ അച്ചന്റെ സുഹൃത്തായ അടിയോടി മാമന്‍ തന്റെ ഭാര്യയെ തങ്കം എന്നാണ് വിളിക്കുക. അവര്‍ക്ക് റീത്താ എന്നോ മറ്റോ ഒരു പേരുണ്ടായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഞാന്‍ മനസ്സിലാക്കിയത്.

മറ്റു ചിലരുണ്ട് ലീഗലായി മതപരിവര്‍ത്തനം ചെയ്തിട്ടില്ലെങ്കിലും അവരുടെ ഭര്‍ത്തൃ വീടുകളില്‍ ആ വീടിന്റെ മതവിശ്വാസപ്രകാരമുള്ള ഒരു പേരില്‍ ജീവിക്കുന്ന ചിലര്‍. അല്ലെങ്കില്‍ അവരുടെ ഭര്‍ത്താവ് ഓമനിച്ചു വിളിക്കുന്ന പേരില്‍ നാട്ടിലറിയപ്പെടുന്നവള്‍. കല്യാണി ഖദീജയായത്, ഷമീര്‍ ഷാബുവായതും രജനി റസിയയായതും ബാലകൃഷ്ണന്‍ നായര്‍ തിരുവനനന്തപുരം പള്ളിയിലെ മുക്രിയ ആയതും രതീഷ് അബ്ദുള്‍ നാസര്‍ ആയതും ദിലീപ് കുമാര്‍ എ ആര്‍ റഹ്‌മാന്‍ ആയതും പലതരം കാരണങ്ങളാല്‍ ആണ്. പെണ്‍കുട്ടികളാണ് മിക്കപ്പോഴും മതം മാറി ഭര്‍ത്താവിന് ഒപ്പം കൂടുന്നത് എന്ന ഒരു സാമാന്യവത്ക്കരണം ഉണ്ടെങ്കിലും അതിന്റെ സ്ത്രീപക്ഷപാതപരമായ വിഷയത്തില്‍ അല്ല ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത്.

ഇപ്പോള്‍ ഷഹനാസിനെതിരെ ഒരാള്‍ കേസുകൊടുത്തതായ ഒരു വാര്‍ത്ത ഞാന്‍ കണ്ടു. വ്യാജ പേരില്‍ ടിയാരി രേഖകള്‍ ഉണ്ടാക്കിയതായും തുടങ്ങി പ്രമുഖനായ ലൈംഗിക കുറ്റവാളിക്ക് എതിരെ പരസ്യമായി രംഗത്ത് വന്നതിനെതിരെ ഷഹനാസിനെ താറടിക്കുകയും അവളുടെ വിശ്വാസ്യത തകര്‍ക്കുകയും അവരെ കളളിയും കൊള്ളക്കാരിയും നീചയും നുണച്ചിയും ആക്കുകയും ചെയ്യുന്ന ചില നിരന്തര പോസ്റ്റുകള്‍.

അതിലെ ഏറ്റവും ലേറ്റസ്റ്റ് ആണ് പ്രിയ സജീഷ് എന്ന ഒരു പേര് അവര്‍ക്ക് ഉണ്ട് എന്നത് . അവരുടെ ബാങ്ക് കടലാസുകളിലോ ലൈസന്‍സുകളിലോ ഏതിലൊക്കെയോ ആ പേരാണ് കിടക്കുന്നത് എന്നത്.

ഹിന്ദുമതസ്ഥനായ ഒരാളെയാണ് ഷഹനാസ് വിവാഹം ചെയ്തിരിക്കുന്നത്. അത്യാവശ്യത്തിന് ഏറെ സമ്പത്തും പാരമ്പര്യവും വിദ്യാഭ്യാസവും ഉള്ള ഒരു കുടുംബമാണ് അവരുടെത്. അവള്‍ ഭര്‍ത്തൃ വീട്ടിലാണ് താമസിക്കുന്നത്. അവളുടെ പേര് പ്രിയ സജീഷ് എന്നോ പ്രിയമല്ലാത്ത സജീഷ് എന്നോ ചേര്‍ക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. സര്‍വ്വോപരി അവളുടെ ഭര്‍ത്താവിന് അവളെ പ്രിയപ്പെട്ട കുട്ടി എന്ന പ്രിയ കുട്ടി എന്നോ പ്രിയമില്ലാത്ത കുട്ടി എന്നാ വിളിക്കുവാനുള്ള സകല അവകാശവും ഉണ്ട്. എ ആര്‍ റഹ്‌മാനെ കുറിച്ച് അദ്ദേഹത്തിന്റെ സ്‌കൂള്‍ അഡ്മിഷന്‍ എക്‌സ്ട്രാക്ടില്‍ ദിലീപ് എന്നാണ് പേര് അതുകൊണ്ട് അദ്ദേഹം ഒരു തട്ടിപ്പുകാരനാണ് എന്ന് പ്രചരിപ്പിക്കുന്നത് പോലെയുള്ള കോമഡിയാണ് ഈ വിഷയത്തിലും ഉള്ളത്. പാര്‍വതി ഷോണിന്റെ എസ്എസ്എല്‍സി ബുക്കില്‍ പാര്‍വതി എന്നാണ് പേര് എന്നും പള്ളിയിലെ രേഖകളില്‍ അല്‍ഫോന്‍സാ എന്ന് കാണുന്നു എന്നും അവര്‍ക്ക് എതിരെ കേസ് കൊടുക്കണം എന്ന് പറയുന്നതിന്റെ തമാശ ഓര്‍ക്കാതെ വയ്യ.

ഒരുപാട് കഷ്ടപ്പെട്ട് പലയിടങ്ങളിലും പോയി കഠിനമായി അധ്വാനിച്ച് ചെറുപ്പക്കാരിയായ സുന്ദരിയായ ഒരു ഉമ്മ തന്റെ രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തിയത് കഥയായിട്ടല്ല കാര്യമായിട്ട് തന്നെ നേരിട്ട് കണ്ട ഒരാളാണ് ഞാന്‍. എല്ലാദിവസവും തലയിണക്കടിയില്‍ അരിവാള്‍ വയ്‌ക്കേണ്ടി വന്നു എന്നൊക്കെ നമ്മള്‍ സിനിമകളിലും കഥകളിലും വായിച്ചതുപോലെ ഭീതിതമായ സാമൂഹ്യ അന്തരീക്ഷത്തില്‍ പൊരുതിയാണ് അവര്‍ തന്റെ പെണ്‍കുട്ടികളെ വളര്‍ത്തിയത്. മത ചട്ടക്കൂടുകള്‍ക്കും സമൂഹത്തിന്റെ വിലക്കുകള്‍ക്കും എതിരെ പൊരുതിയും പ്രയത്‌നിച്ചും വിജയിച്ച ആ ഉമ്മയുടെ കണ്ണീരിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ചെറുതെങ്കിലും ഷഹനാസ് ഉണ്ടാക്കിയെടുത്ത ഒരു പബ്ലിഷിംഗ് സാമ്രാജ്യം. മറ്റ് പബ്ലിക്കേഷനുകളില്‍ കോടിക്കണക്കിന് ഒന്നും സമ്പാദിക്കുന്നില്ല എങ്കിലും പ്രസാധന രംഗത്തെ ഒരു പെണ്ണ് ശബ്ദം എന്ന നിലയില്‍ ഷഹനാസ് എടുക്കുന്ന പ്രയത്‌നങ്ങളെയും കഠിനാധ്വാനത്തെയും വിസ്മരിക്കുവാന്‍ ആവില്ല.

ഒരിക്കല്‍ അവളുടെ സ്ഥാപനത്തിന്റെ ഒന്നാം വാര്‍ഷികത്തിനോ മറ്റോ നല്ല ഗംഭീര സദ്യ ഉണ്ടായിരുന്നു. നിങ്ങളുടെ സ്ഥാപനം ഇത്രമേല്‍ സമ്പന്നമായോ എന്ന് ചോദിച്ചപ്പോള്‍ ഷഹനാസിന്റെ ഫാദര്‍ ഇന്‍ ലോയും ഷഹനാസും മുഖത്തോടു മുഖം നോക്കി. ഇതിനൊക്കെ ബില്ല് കെട്ടുന്നത് ഒരു ഡോക്ടര്‍ തന്റെ സമ്പാദ്യത്തില്‍ നിന്ന് കൂടിയാണ് എന്ന ഒരു നോട്ടം ആയിരുന്നു അത്. സ്വര്‍ണ്ണ കടത്തുകാരി ആയും കള്ളക്കടത്തുകാരിയായും ഒരു പെണ്‍കുട്ടിയെ താറടിക്കാന്‍ നിങ്ങളൊക്കെ കാണിക്കുന്ന ആ ചെറ്റമനസ്സ് അതിഭീകരമാണ്.

കേരളത്തിലെ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സാമ്പത്തിക നില പരിശോധിച്ചാല്‍ അവര്‍ക്ക് ഏകദേശം എത്ര സമ്പാദ്യം ഉണ്ടാകാം എന്നുള്ളത് വളരെ കൃത്യമായി നമുക്കെല്ലാം മനസ്സിലാകുന്നതാണ്. ഏതായാലും ലേഡി കൊള്ളക്കാരി തന്റെ സ്ഥാപനം കൊണ്ട് പലപ്പോഴും പ്രതിസന്ധികള്‍ അനുഭവിക്കുമ്പോള്‍ സ്വന്തം ഭര്‍ത്താവിന്റെ കയ്യില്‍ നിന്നുള്ള പണം കൊള്ളയടിക്കാറുണ്ടോ എന്ന് ഞാന്‍ ആശങ്കിക്കുന്നു ? സ്വര്‍ണ്ണ കടത്തിനെക്കുറിച്ചും എനിക്ക് ചെറിയ അഭിപ്രായമുണ്ട്.സ്വന്തം കയ്യിലെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി പ്രസാധനം ചെയ്യുന്ന ഒരു പ്രസാധക സ്വര്‍ണ്ണ കടത്തു തന്നെയല്ലേ നടത്തുന്നത്

ഷഹനാസിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സോഷ്യല്‍ മീഡിയ ആള്‍ക്കൂട്ട ആക്രമണത്തിന് ഒറ്റ കാരണമേയുള്ളൂ അത് അവളുടെ സൗന്ദര്യമാണ്. കുട്ടിക്കാലം മുതല്‍ തന്നെ ഇത്രയും സുന്ദരമായ മുഖവും മുടിയും കണ്ണുകളും ഉള്ള അവള്‍ക്ക് പിറകെ കോളേജില്‍ നടന്നിട്ടുള്ളവരുടെ എണ്ണം എടുക്കാന്‍ പറ്റില്ല.അവള്‍ ആരുടെയോ പിറകെ നടന്നതായ കഥ പറയുന്നതിനു മുമ്പ് അവളെ പോയി ഒന്ന് നേരിട്ട് കാണുക അവളുടെ നാല്പതുകളില്‍ അവള്‍ ഇത്ര സുന്ദരിയെങ്കില്‍ അവളുടെ കൗമാര യൗവനാരംഭ കാലങ്ങളില്‍ അവള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല.

ഫില്‍റ്ററും പുട്ടിയും ഫോട്ടോഷോപ്പ് ചെയ്തിറങ്ങുന്ന ഫോട്ടോയില്‍ കാണുന്ന മനുഷ്യരെ പോലെയല്ല അവള്‍ മറിച്ച് ഒരു മേക്കപ്പും ഇല്ലാതെ ഒരാട ആഭരണ തോടകളുമില്ലാതെ തിളക്കമാര്‍ന്ന് ഒരു പെണ്‍കുട്ടി നില്‍ക്കുമ്പോള്‍ പലര്‍ക്കും അവളോട് അസൂയ തോന്നും.സുമുഖനായ പണക്കാരന്‍ ആയസര്‍വ്വോപരി എല്ലാ കാര്യങ്ങള്‍ക്കും പിന്തുണ നല്‍കുന്നവനും മായ ഭര്‍ത്താവും ങആആട ന് പഠിക്കുന്ന മിടുക്കിയായ ഒരു കുഞ്ഞുമുള്ള ഭര്‍ത്താവ് നിരന്തരം മാലയും വളയും മൂക്കുത്തിയും വജ്ര നെക്ലസ്സുകളും വാങ്ങി കൊടുക്കുന്ന മികച്ച പ്രീമിയം കാറുകള്‍ വാങ്ങിക്കൊടുക്കുന്ന കുറച്ചു ഭാഗ്യവതിയായ ഒരു സ്ത്രീ കൂടിയാണ് അവള്‍. അവളോട് നിങ്ങള്‍ക്ക് തോന്നുന്നത് ശുദ്ധ കുശുമ്പാണ്. കുന്നായ്മയും കുനുഷ്ഠുമാണ് അതില്‍ കവിഞ്ഞ് ഇതില്‍ ഒരു തേങ്ങയുമില്ല. മനുഷ്യരുടെ അതിഭീകരമായ ജലസി. സെക്ഷ്വല്‍ ജലസി എന്ന് അതിന് പേര് പറയും.

എഡിറ്റ് നബി : ഈ പറഞ്ഞ അതേ കോളേജിലാണ് ഞാന്‍ ഏഴുവര്‍ഷം പഠിച്ചത്. നിങ്ങളുടെ വാച്യ സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇനി ആ കോളേജിലെ കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി വിവരവകാശ പ്രകാരം എടുത്ത് ഇവിടെ ഹാജരാക്കി കോളേജ് മാനേജ്‌മെന്റിന് അനദിമതയായ പ്രിയ സജീഷ് @ ഷഹനാസിന്റെ കള്ളങ്ങള്‍ പൊളിഞ്ഞതായി ഞാനും വിശ്വസിക്കാം.


Full View


Tags:    

Similar News