ആയത്തൊള്ള അലി ഖമനയി ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്‌റാന്‍ നിന്ന് കത്തുമെന്ന് ഇസ്രയേല്‍; അവര്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ; പക തീര്‍ക്കാനുളള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ഇനി തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യ ചോരക്കളമാകും

ആയത്തൊള്ള അലി ഖമനയി ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്‌റാന്‍ നിന്ന് കത്തുമെന്ന് ഇസ്രയേല്‍

Update: 2025-06-14 10:54 GMT

ജെറുസലേം: ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്്‌റാന്‍ നിന്ന് കത്തുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. വെളളിയാഴ്ച രാത്രി ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ച് ഇസ്രയേലില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 'ഇറാനിലെ സ്വേച്ഛാധിപതി ആയത്തൊളള അലി ഖമനയി അവിടുത്തെ പൗരന്മാരെ ബന്ദികളാക്കി മാറ്റുകയാണ്. പ്രത്യേകിച്ചും ടെഹ്‌റാന്‍ നിവാസികളെ. ഇസ്രയേലി പൗരന്മാര്‍ക്ക് ആപത്ത് സംഭവിച്ചാല്‍ അവര്‍ കനത്ത വില കൊടുക്കേണ്ടി വരും. ഖമനയി ഇസ്രയേലിന് നേരേ മിസൈലാക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ നിന്ന് കത്തും'- പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.

ഇസ്രയേല്‍ പ്രതിരോധ സേനാ( ഐ ഡി എഫ്) ആസ്ഥാനം അടക്കം സൈനിക കേന്ദ്രങ്ങളും ജനവാസ കെട്ടിടങ്ങളും ലക്ഷ്യമാക്കി 150 ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ അയച്ചത്. ചിലതെല്ലാം ലക്ഷ്യം കാണുകയും ചെയ്തു. തങ്ങളുടെ ആണവ ശാസ്ത്രജ്ഞര്‍ അടക്കം പ്രമുഖരെ വകവരുത്തുകയും, ആണവ-സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തതിന് പക വീട്ടുകയായിരുന്നു ഇറാന്‍.

ഇസ്രയേലിന്റെ വ്യോമകവചമായ അയണ്‍ ഡോമിനെ മറികടന്ന് ഒരുമിസൈല്‍ ഐഡിഎഫിന്റെ കമാന്‍ഡ് സെന്റര്‍ അടങ്ങുന്ന മേഖലയില്‍ പതിച്ചു. പെന്റഗണിന് തുല്യമാണ് ഇസ്രയേലിന് ഐഡിഎഫ്. ടെഹ്‌റാന് നേരേയുള്ള ആക്രമണം രണ്ടാഴ്ച വരെ നീണ്ടുനിന്നേക്കുമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ടെല്‍ അവീവില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറലാണ.് ഇസ്രയേലില്‍ നിന്നു ഇത്തരം ദൃശ്യങ്ങള്‍ പൊതുവേ പുറത്തുവരാറില്ല. അതുകൊണ്ട് തന്നെ ഇറാന്‍ തിരിച്ചടിയില്‍ ഇസ്രായേല്‍ വിറച്ചുവെന്ന വ്യാഖ്യാനമാണ് ഇസ്രായേല്‍ വിരുദ്ധ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഇസ്രായേല്‍ വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയെന്നാണ് വിവരം. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ 'വിങ് ഓഫ് സിയോണ്‍' രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അതേസമയം ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ യുഎസുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ഈ സാഹചര്യത്തില്‍ യുഎസുമായുള്ള ചര്‍ച്ച അര്‍ഥശൂന്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബാഖി പ്രതികരിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് ഇസ്രയേലിനെ പിന്തുണയ്ക്കുകയാണെന്നും യുഎസ് അനുമതിയില്ലാതെ ഇസ്രായേല്‍ ആക്രമണം നടക്കില്ലെന്നും ബാഖി ആരോപിച്ചു.

ഇതിനിടെ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചു. വീണ്ടും ഇസ്രായേല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ടെഹ്‌റാന്റെ വ്യോമ പ്രതിരോധ സംവിധാനം നിലവില്‍ സജീവമാണെന്നും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ യുഎന്‍ പ്രതിനിധി അമീര്‍ സഈദ് ഇരവാനി വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞിരുന്നു. 320-ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇരവാനി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News