ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതി; ജയസൂര്യക്കെതിരായ കേസില്‍ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും; പൊതുഭരണ വകുപ്പിനും കത്ത് നല്‍കി

ജയസൂര്യക്കെതിരായ കേസില്‍ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും

Byline :  Prasanth Kumar
Update: 2024-08-29 10:42 GMT

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരായ ലൈംഗിക ആരോപണ കേസില്‍ സിനിമയുടെ സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സിനിമയുടെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്. അതേസമയം, ഷൂട്ടിംഗിനായി വാടകയ്ക്ക് കൊടുത്തതിന്റെ വിശദാശങ്ങള്‍ തേടി സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിന് പൊലീസ് കത്ത് നല്‍കി.

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയെ' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്‍ ജയസൂര്യ മോശമായി പെരുമാറിയതെന്നാണ് നടിയുടെ ആരോപണം.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 അ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്

ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാല്‍ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും അന്വേഷണത്തില്‍ നിര്‍ണായകമാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു നടന്നത്. അന്ന് ഷൂട്ടിംഗിനിടെ സാരി ശരിയാക്കുന്ന സമയത്ത് നടന്‍ ജയസൂര്യ പുറകില്‍ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചെന്നാണ് നടി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്.

തന്റെ ആദ്യത്തെ സിനിമയിലുണ്ടായ ആദ്യത്തെ അനുഭവമായിരുന്നു അത്. ഈ സംഭവത്തിന് ശേഷം ജയസൂര്യ തന്നോട് തിരുവനന്തപുരത്ത് ഫ്‌ളാറ്റുണ്ടെന്നും അവിടേക്ക് വന്നാല്‍ ഒരുപാട് നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞെന്നും മിനു വെളിപ്പെടുത്തി.

ഇടവേള ബാബുവില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. മൂന്ന് സിനിമകളില്‍ അഭിനയിച്ചാല്‍ മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. ഫോം പൂരിപ്പിക്കാന്‍ ഇടവേള ബാബു ഫ്‌ളാറ്റിലേക്ക് വിളിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടിരുന്ന സമയത്ത് ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ളാറ്റില്‍ നിന്നിറങ്ങി. അമ്മയില്‍ അംഗത്വം കിട്ടിയിട്ടില്ലെന്നും നടി പറഞ്ഞു.

Tags:    

Similar News