അതേ ഇത് ബീഹാര്‍ തന്നെ! ഹൈക്കോടതിക്ക് പുല്ലുവില... ഗുണ്ടകള്‍ക്ക് പോലീസ് കാവല്‍; സാധാരണക്കാര്‍ക്ക് മൂന്നുനേരം സൗജന്യമായി ഭക്ഷണം നല്‍കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ ഫൈവ് സ്റ്റാര്‍ ബസ് സ്റ്റാന്‍ഡ് നവീകരണ പദ്ധതി അട്ടിമറിച്ച് സിപിഎം; പഞ്ചായത്തിന് സംരക്ഷണം നല്‍കുന്നതിന് പകരം ഗൂണ്ടായിസം കാണിച്ച സിഐടിയുക്കാര്‍ക്ക് ഒത്താശ; വെറുതെ വാഴപ്പിണ്ടികളെ പോലെ നോക്കി നിന്നെന്ന് സാബു എം ജേക്കബ്
അതേ ഇത് ബീഹാര്‍ തന്നെ! ഹൈക്കോടതിക്ക് പുല്ലുവില...
കിഴക്കമ്പലം: ഹൈക്കോടതി വിധിയെ പുച്ഛിച്ചുതളളി സിപിഎമ്മിന് ഒത്താശ ചെയ്ത് ഗൂണ്ടകള്‍ക്ക് കാവല്‍ നിന്ന് പൊലീസ്. കേട്ടാല്‍ ആരും അമ്പരക്കും. കിഴക്കമ്പലത്ത് ചൊവ്വാഴ്ച നടന്നത് ആള്‍ക്കൂട്ടാധിപത്യത്തിന് എതിരെ പൊലീസ് ഉരുക്കുമുഷ്ടി പ്രയോഗിക്കണമെന്ന കോടതി വിധിയെ കാറ്റില്‍ പറത്തലായിരുന്നു. ചുരുക്കത്തില്‍ സംഭവം ഇങ്ങനെയാണ്:
കിഴക്കമ്പലത്ത് ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും തങ്ങളുടെ എതിരാളികളായ ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് നിര്‍മ്മിക്കുന്നത് സിപിഎം നേതാക്കള്‍ക്ക് സഹിച്ചില്ല. നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ, സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ പദ്ധതി സ്ഥലത്ത് ഇരച്ചുകയറി, മീഡിയനും ബാരിക്കേഡും അടക്കം തകര്‍ക്കുകയും, താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ച് ബസ് ഓടിച്ച് കയറ്റുകയും ചെയ്തു. ഇതിനെതിരെയാണ് ട്വന്റി 20 ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്.
ജസ്റ്റിസ് നഗരേഷ് ഈ കേസ് പരിഗണിക്കവേ, രോഷാകുലനായി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഇത് ബിഹാറാണോ എന്നാണ് കോടതി ആദ്യം ചോദിച്ചത്. ആള്‍ക്കൂട്ടാധിപത്യത്തെ നിയന്ത്രിച്ചില്ലെങ്കില്‍, ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയില്ലെങ്കില്‍, നമ്മുടെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും തകര്‍ച്ചയുടെ ആരംഭമായിരിക്കും. അടിച്ചമര്‍ത്തണം, ഒരുവിട്ടുവീഴ്ചയും ചെയ്യരുത്. കയ്യും കെട്ടി നിന്നാല്‍ പോരാ, പൊലീസിന്റെ പണി ആള്‍ക്കൂട്ടാധിപത്യത്തെ ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകേണ്ടതാണ് എന്ന് ജസ്റ്റിസ് നഗരേഷ് വിധിച്ചു.
കോടതിവിധി പ്രകാരം, ബസ് സ്റ്റാന്‍ഡ് അടച്ചുകെട്ടി നിര്‍മ്മാണത്തിന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് കിഴക്കമ്പലം പഞ്ചായത്ത് പൊലീസ് സൂപ്രണ്ടിന് അപേക്ഷ കൊടുത്തു. തിങ്കളാഴ്ച ഗവര്‍ണര്‍ സ്ഥലം സന്ദര്‍ശിക്കുന്നത് കൊണ്ട് ബസ് സ്റ്റാന്‍ഡ് ബാരിക്കേഡ് വച്ച് അകത്തേക്ക് പ്രവേശനം തടയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പുലര്‍ച്ചെ ആറിന് തിരക്കൊഴിയും മുമ്പ് വരാമെന്നായിരുന്നു പൊലീസിന്റെ ഉറപ്പ്. എന്നാല്‍, കിഴക്കമ്പലം പഞ്ചായത്ത് ഭാരവാഹികള്‍ രാവിലെ വന്നപ്പോള്‍ കണ്ട കാഴ്ച ട്വന്റി-20 എന്ന ജനകീയ പ്രസ്ഥാനത്തിന് രൂപം കൊടുത്ത കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ വാക്കുകളില്‍ തന്നെ അറിയാം.
'ഇന്നിപ്പോ, നമ്മള്‍ കോടതിവിധി പ്രകാരം, ഇന്നീ ബസ് സ്റ്റാന്‍ഡ് അടച്ചുകെട്ടി അതിനുള്ള പ്രാട്ടക്ഷന്‍ നല്‍കണം, നമുക്ക് പണി തുടങ്ങാനുള്ളതാണെന്ന് പറഞ്ഞ് പൊലീസ് സൂപ്രണ്ടിന് അപേക്ഷ കൊടുത്തു. അവര് പറഞ്ഞു ഇന്ന്് ഞങ്ങള്‍ രാവിലെ ആറുമണിക്ക് വന്നേക്കാം. അതനുസരിച്ച് നമ്മള്‍ അഞ്ചേമുക്കാലായപ്പോള്‍, പഞ്ചായത്തിന്റെ ആളുകള്‍ എത്തി. പുലര്‍ച്ചെ വരാമെന്ന് അവരാണ് പറഞ്ഞത്. നമ്മള്‍ 10 മണിക്കാണ് ആവശ്യപ്പെട്ടത്. പക്ഷേ അവര് പറഞ്ഞു ആറുമണിക്ക് വരാം, കാരണം അതിനുമുമ്പേ വാഹനങ്ങള്‍ ഒക്കെ കയറ്റി വച്ചുകഴിഞ്ഞാല്‍, പിന്നെയത് ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് ആറുമണിക്കേ തുടങ്ങാമെന്ന് പറഞ്ഞു. നമ്മള്‍, അഞ്ചേ മുക്കാലിനേ കാത്തിരിക്കുകയാണ്. ആരും വന്നില്ല. ഒരു പൊലീസുകാരന്‍ അവിടെയുണ്ടായിരുന്നു ആറുമണിക്ക്. അപ്പോ, നമ്മള്‍ നോക്കുന്ന സമയത്ത് വിടെ ടാറും വീപ്പയും കമ്പിയും ഒക്കെ വച്ച് കെട്ടി അടയ്ക്കാനുള്ള സാധനങ്ങള്‍ ഇട്ടിരുന്നു. ഈ സാധനങ്ങള്‍ എടുത്ത് വച്ച് ഇവര് ഒരു ബാരിക്കേഡ് ഉണ്ടാക്കി വച്ചിരിക്കുകയാണ്. എനിക്ക് തോന്നുന്നത് രാത്രി പൊലീസുകാര് ചെയ്തതായിരിക്കാം. ചുമ്മാ മുകളില്‍ വച്ചിരിക്കുകയാണ്.
ചോദിച്ചുകഴിഞ്ഞപ്പോള്‍, സിഐ വരട്ടെ എന്നുപറഞ്ഞു. 8.30 ആയപ്പോള്‍ സിഐയും കുറെ പൊലീസുകാരും വന്നു. സിഐ പറയുകയാണ്, പഞ്ചായത്ത് സെക്രട്ടറി പറയണം ഒഴിപ്പിക്കണമെങ്കില്‍ എന്ന്. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതാണ്, കേസ് ഫയല്‍ ചെയ്തത്. സെക്രട്ടറിക്ക് യാതൊരു റോളും ഇല്ല. കോടതി ഉത്തരവിലും സെക്രട്ടറി പറഞ്ഞാലേ ഒഴിപ്പിക്കാവൂ എന്നുപറഞ്ഞിട്ടില്ല. അപ്പോഴേക്കും കിഴക്കമ്പലത്തെയും സമീപ പ്രദേശങ്ങളിലെയും മുപ്പതോളം സിഐടിയുക്കാര്‍, ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന പ്രതികളായിട്ടുള്ള ആള്‍ക്കാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎമ്മിന്റെ...ഇവരെല്ലാവരും കൂടി പൊലീസുമായിട്ട് സംസാരിക്കുന്നു. പൊലീസ് നമ്മളുമായിട്ടല്ല സംസാരിക്കുന്നത്. അതിനുശേഷം ഇവര് പറഞ്ഞു, ആര്‍ഡിഒ വരണം. വെയ്റ്റ് ചെയ്യുന്നു. 9.30 ആയപ്പോള്‍ ആര്‍ഡിഒ വരുന്നു. എന്നിട്ട് പൊലിസുമായി ചര്‍ച്ചയ്ക്ക് ശേഷം പറയുന്നു, നിങ്ങള്‍ക്ക് ഇന്ന് പ്രൊട്ടക്ഷന്‍ തരാന്‍ പറ്റില്ല. അതുകൊണ്ട് എല്ലാം എടുത്ത് മാറ്റ്് എന്നുപറഞ്ഞ് അടച്ചുവച്ചിരുന്ന ആ പൈപ്പും വീപ്പയും എല്ലാം പൊലീസ് തന്നെ എടുത്ത് മാറ്റുകയാണ്, സിഐടിയുക്കാരെ കൂടി ചേര്‍ത്തുകൊണ്ട്. എന്നിട്ട് സിഐടിയുക്കാര് ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കുകയാണ്. റോഡിന്റെ നടുക്ക് നിന്ന് ബസുകള്‍ കയറ്റി വിടുന്നു, ഇറക്കുന്നു. പൊലീസ് സിഐ അടക്കം എല്ലാവരും പത്തുമുപ്പതു പൊലീസുകാര്‍ അവിടെ വെറുതെ നോക്കുകുത്തികളായിട്ട് വാഴപ്പിണ്ടികളായിട്ട് നില്‍ക്കുകയാണ്. സിഐടിയുക്കാര്‍ക്ക് സംരക്ഷണം കൊടുക്കുകയാണ്. വച്ചുകെട്ടി അവരെ അടിച്ചൊതുക്കാന്‍ പറഞ്ഞ പൊലീസ് തുറന്നു കൊടുത്തിട്ട് അവര്‍ക്ക് സംരക്ഷണം കൊടുത്തു നില്‍ക്കുകയാണ്.
ഇവിടുത്തെ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും ആ അവസ്ഥയില്‍ പോയാല്‍. ഒരു ഹൈക്കോടതിയുടെ ഇത്രയും കര്‍ശനമായ ഉത്തരവിന് പോലും പുല്ലുവില കല്‍പ്പിച്ചിട്ട് ഒരുചുക്കും ഞങ്ങള്‍ ചെയ്യില്ല എന്നുപറഞ്ഞ് പൊലീസ് വെല്ലുവിളിക്കുന്ന നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. നമ്മള്‍ നാളെ കോടതിയലക്ഷ്യം കൊടുക്കും. എനിക്ക് മനസ്സിലാകാത്ത കാര്യം, ബസ് സ്റ്റാന്‍ഡില്‍ വരുന്നവര്‍ക്ക്
മ്മള്‍, ഇവിടുത്തെ പാവപ്പെട്ട ആള്‍ക്കാര്‍ക്ക്, സാധാരണക്കാര്‍ക്ക് ഫ്രീയായിട്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ മൂന്നുനേരം ഭക്ഷണവും ചായയും നല്‍കുന്നത് തടയുന്ന സിപിഎമ്മിനെ പോലെയുള്ള ആളുകള്‍ എന്താണ് അവരുടെ ഒക്കെ സൈക്കോളജി എന്നുളളതാണ്. അതായത് മനുഷ്യര് ഒരിക്കലും, ഇവിടെ പട്ടിണി കിടന്ന് ഇവരെ കൊല്ലുക. ജനം പട്ടിണി കിടന്നാല്‍ മാത്രമല്ലേ, ഇവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയു.'
ട്വന്റി 20 യോട് പക പോക്കി സിപിഎം
കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് കിറ്റക്സ് സാബു എം ജേക്കബ് തുടങ്ങി വച്ച ട്വന്റി-20 എന്ന ജനകീയ പ്രസ്ഥാനമാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ചുറ്റുമുള്ളപ്പോഴാണ് നികുതി പണം മിച്ചം വച്ചുകൊണ്ട് ഒരു പഞ്ചായത്തിനെ എങ്ങനെ മാറ്റിമറിക്കാമെന്ന് ട്വന്റി-20 തെളിയിച്ചത്. നല്ല റോഡുകള്‍, നല്ല സ്‌കൂളുകള്‍, നല്ല വികസന പദ്ധതികള്‍, നല്ല തൊഴിലവസരങ്ങള്‍ എല്ലാം ഒരുക്കി കൊടുത്തു. പഞ്ചായത്ത് ഓഫീസില്‍ ഒരു സഹായത്തിന് ചെല്ലുന്ന ആര്‍ക്കും ഒരു ബുദ്ധിമുട്ടും കിഴക്കമ്പലത്തുണ്ടാവില്ല. നിയമവും ചട്ടവും പാലിക്കുന്നവര്‍ക്ക് കിഴക്കമ്പലത്ത് സുഖമായി ജീവിക്കാം. വില കുറച്ചുകിട്ടുന്ന ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ആരംഭിച്ചെങ്കിലും സിപിഎമ്മുകാര്‍ അത് പൂട്ടിച്ചു. വില കുറച്ച് സാധനങ്ങള്‍ കൊടുത്താല്‍, തങ്ങള്‍ക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടും എന്നായിരുന്നു അവരുടെ ന്യായം. അതുകൊണ്ട് സമരം നടത്തി അതുപൂട്ടിച്ചു. ഏതെല്ലാം തരത്തില്‍ വികസന പ്രവര്‍ത്തനം ട്വന്റി 20 കൊണ്ടുവന്നാലും അതിനെല്ലാം തടസ്സം നില്‍ക്കുന്നതാണ് കണ്ടുവരുന്നത്. അതല്ലെങ്കില്‍ ബോര്‍ഡ് വച്ച് അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന രീതിയാണ് കിഴക്കമ്പലത്തെ സിപിഎമ്മുകാര്‍ പിന്തുടരുന്നത്.
കിഴക്കമ്പലത്തിന്റെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ട് കൊണ്ട് അവിടുത്തെ ബസ് സ്റ്റാന്‍ഡ് നവീകരിക്കാന്‍ ട്വന്റി-20 പദ്ധതിയിട്ടു. ലോകോത്തര നിലവാരത്തിലുളള എസി സൗകര്യമുളള ബസ് സ്റ്റാന്‍ഡ് കൊണ്ടുവരികയാണ്. അത്യാധുനിക പാര്‍ക്കിങ്, ടൊയ്ലറ്റ് സൗകര്യം, ഫൈവ് സ്്റ്റാര്‍ സൗകര്യമുള്ള ഹോട്ടല്‍, ഹോട്ടലിന് മുകളില്‍ ജിം, അങ്ങനെ ഏറ്റവും മികച്ച രീതിയില്‍ ബസ്സ്റ്റാന്‍ഡ് രൂപകല്‍പ്പന ചെയ്തു. ഇവിടെ വരുന്ന കിഴക്കമ്പലംകാരടക്കം എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം, സ്ത്രീകള്‍ക്ക് സൗജന്യ ജിം പരിശീലനം, ഇങ്ങനെ സകല ക്രമീകരണങ്ങളോടും കൂടിയ ബസ് സ്റ്റാന്‍ഡിന്റെ പണിപ്പുരയിലായിരുന്നു കുറെ നാളായി ട്വന്റി 20. രണ്ടുമാസത്തിനകം പൂര്‍ത്തിയാകാനിരിക്കുന്ന കിഴക്കമ്പലത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം എല്ലാവര്‍ക്കും ആകര്‍ഷകമായി തോന്നും.
എന്നാല്‍ സിപിഎമ്മുകാര്‍ക്ക് ട്വന്റി-20 യുടെ പദ്ധതി തീര്‍ത്തും ആകര്‍ഷകമായി തോന്നിയില്ല. എങ്ങനെയെങ്കിലും ഈ പദ്ധതിക്ക് തുരങ്കം വയ്ക്കാനായി സിപിഎം നേതാക്കളുടെ ശ്രമം. അവര്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി എല്ലം തകര്‍ത്തു. ബാരിക്കേഡുകള്‍ തകര്‍ത്തു. ആ ഭാഗത്തെ നിര്‍മ്മാണങ്ങളെല്ലാം ഇല്ലാതാക്കി. അവിടേക്ക് ബസ് കയറ്റി വിട്ട് താല്‍ക്കാലിക ബസ് സ്റ്റാന്‍ഡും ഉണ്ടാക്കി. നിര്‍മ്മാണം നടക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ പണി. അതുവരെ ബസുകള്‍ കയറ്റാതെ പുരോഗമിച്ചുകൊണ്ടിരുന്ന നിര്‍മ്മാണം ആകെ താറുമാറാക്കി, സിപിഎമ്മിന്റെ നിയന്ത്രണത്തിലാക്കി. ഇതിനെതിരെ ട്വന്റി-20 ഹൈക്കോടതിയെ സമീപിക്കുകയും കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പൊലീസ് സംരക്ഷണത്തിന് നിര്‍ദ്ദേശം നല്‍കിയ ഉത്തരവിലാണ് ആള്‍ക്കൂട്ടാധിപത്യം കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോടതി കടുത്ത ഭാഷയില്‍ പറഞ്ഞത്. ഇക്കൂട്ടര്‍, ഇങ്ങനെ പോയാല്‍, അവര്‍ ശക്തി പ്രാപിച്ചാല്‍, സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളെ പോലും അട്ടിമറിക്കുന്ന തരത്തില്‍ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചേക്കാം. അതുകൊണ്ട് അതിനു വഴങ്ങരുത് എന്നായിരുന്നു കോടതി ഉത്തരവിന്റെ സാരം.
ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്..
നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും തുരങ്കം വെക്കുന്ന ആള്‍ക്കൂട്ടാധിപത്യം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അത്തരം പ്രവണതകള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ അന്ത്യത്തിന് നാന്ദികുറിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഈ പരാമര്‍ശം.
വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ബസ് സ്റ്റാന്‍ഡിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ബസുകള്‍ പ്രവേശിക്കുന്നത് തടയാനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പഞ്ചായത്ത് ഏറ്റെടുക്കുന്ന ഓരോ വികസന പദ്ധതികള്‍ക്കും ചില രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ അനുയായികളും തടസ്സം നില്‍ക്കുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ചില നേതാക്കളും അതിക്രമിച്ചു കടന്ന് ബാരിക്കേഡുകള്‍ നീക്കം ചെയ്യുകയും ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കടത്തിവിടുകയും ചെയ്തു. ഇതിനുപുറമെ, യാതൊരു അനുമതിയുമില്ലാതെ ഒരു താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഇന്ന് ഒരു പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നാളെ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചേക്കാമെന്ന് കോടതി വിലയിരുത്തി. ഇത് നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതിക്ക് കനത്ത ഭീഷണിയാണ്. ഇത്തരം അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ പോലീസ് നിശ്ശബ്ദ കാഴ്ചക്കാരായി തുടരരുത്, പകരം ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിയമവാഴ്ച നടപ്പാക്കണമെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.
നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് സമിതി അവരുടെ നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ ശ്രമിക്കുമ്പോള്‍, കായികബലം ഉപയോഗിച്ച് അതിനെ പരാജയപ്പെടുത്താന്‍ അനുവദിക്കാനാവില്ല. പൊതുസ്ഥലത്ത് സ്വന്തമായി ബസ് ഷെഡ് സ്ഥാപിക്കുകയും, പൊതു സൂചനാ ബോര്‍ഡുകള്‍ നീക്കം ചെയ്ത് തങ്ങള്‍ക്കിഷ്ടമുള്ളിടത്ത് പുനഃസ്ഥാപിക്കുകയും, ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യുന്ന നിയമലംഘനങ്ങളാണ് അരങ്ങേറിയത്. ഫലത്തില്‍, ഒരു ജനക്കൂട്ടം പൊതുസ്ഥലത്തിന്റെ ഭരണവും ഗതാഗത നിയന്ത്രണവും നിയമവിരുദ്ധമായി ഏറ്റെടുത്തിരിക്കുകയാണെന്നും ഇത്തരം അരാജകത്വവും അതിക്രമങ്ങളും അവഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.തുടര്‍ന്ന്, ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു.