കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കി; അജ്മലും ഡോ.ശ്രീക്കുട്ടിയും റിമാന്‍ഡില്‍; വാഹനത്തില്‍ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്; വനിതാ ഡോക്ടര്‍ വിവാഹമോചിത; വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം

ഇരുവരും പരിചയപ്പെട്ടത് ആശുപത്രിയിലെ ഒപിയില്‍ വെച്ച്

Update: 2024-09-16 16:50 GMT

കൊല്ലം: ഞായറാഴ്ച മൈനാഗപ്പള്ളിക്ക് സമീപം ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോക്ടര്‍ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട കോടതിയാണ് ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മനപൂര്‍വ്വമായ നരഹത്യക്കാണ് കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വാഹനത്തില്‍ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അപകടത്തിന് പിന്നാലെ വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്ന ദൃക്‌സാക്ഷികളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. കുഞ്ഞുമോളെ ഇടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കുന്നതിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, സ്വയരക്ഷയ്ക്ക് റോഡില്‍ വീണ വീട്ടമ്മുടെ ദേഹത്തിലൂടെ കാര്‍ കയറ്റിയാണ് പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും ചീറിപാഞ്ഞുപോയത്.

മുന്നോട്ട് നീങ്ങവെ മറ്റൊരു വാഹനവും ഇടിച്ചിട്ടു. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു യാത്ര. ഇതിനിടെയാണ് സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന കുഞ്ഞിമോളെയും ഫൗസിയയെയും ഇന്നലെ വൈകിട്ട് ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റില്‍ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോള്‍ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല. അപകടസ്ഥലത്തുനിന്ന് കാര്‍ ഓടിച്ചുപോകാന്‍ നിര്‍ബന്ധിച്ചത് ഡോക്ടറായ ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

അപകടമുണ്ടാകുന്നതിന് മുമ്പ് ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നും മദ്യപിച്ചാണ് അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും വന്നത്. കാറില്‍ മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അപകടത്തിന് മുമ്പ് ഇറങ്ങിയിരുന്നു. മദ്യലഹരിയില്‍ പോകുന്ന വഴിയിലെല്ലാം അപകടകരമായ രീതിയിലാണ് അജ്മല്‍ കാര്‍ ഓടിച്ചത്. പലരെയും ഇടിച്ച് തെറിപ്പിച്ചു. ഒരു യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു.

ഏഴ് കിലോമീറ്റര്‍ അപ്പുറം ഒരു മതിലില്‍ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പൊലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ചന്ദനമോഷണം അടക്കം എട്ട് കേസില്‍ പ്രതിയാണ് അജ്മല്‍. മൂന്ന് മാസം മുന്‍പ് സ്വകാര്യ ആശുപത്രി ഓപിയില്‍ നിന്ന് തുടങ്ങിയ പരിചയമാണ് ഡോക്ടറുമായുള്ളത്. സംഭവത്തെ തുടര്‍ന്ന് ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പുറത്താക്കി.

കോയമ്പത്തൂരില്‍നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ നെയ്യാറ്റിന്‍കര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന. ശ്രീക്കുട്ടിയ്‌ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണിവര്‍. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ ഇടക്കുളങ്ങര പുന്തല തെക്കേതില്‍ മുഹമ്മദ് അജ്മലിനെ ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മല്‍ ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയായിരുന്നെങ്കിലും, ഈ കേസുകളിലെല്ലാം ജാമ്യം നേടിയിരുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ചന്ദനക്കടത്ത്, തട്ടിപ്പ് കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ ശ്രീക്കുട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുന്‍പ് ആശുപത്രിയില്‍വെച്ചാണ് ശ്രീക്കുട്ടിയും അജ്മലും പരിചയപ്പെടുന്നത്. നൃത്താധ്യാപകനാണെന്ന് പറഞ്ഞാണ് അജ്മല്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് സൗഹൃദം വളരുകയും ഇരുവരും ഒരുമിച്ച് നൃത്തപഠനത്തിനായി പോവുകയുംചെയ്തു.

നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. അതേസമയം, കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ തന്നെ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.

Tags:    

Similar News