രാഹുല്‍ മാങ്കൂട്ടത്തലിന്റെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍; രാഹുലിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങള്‍; നേതൃത്വത്തിന് മുന്നില്‍ പരാതി വന്നിട്ടില്ലാത്തതിനാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ല; രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിന് ധാര്‍മ്മികതയില്ലെന്ന് സണ്ണി ജോസഫ്; വിവാദം തീര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ തീവ്രശ്രമം

രാഹുല്‍ മാങ്കൂട്ടത്തലിന്റെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍

Update: 2025-08-25 07:01 GMT

കണ്ണൂര്‍: ലൈംഗിക വിവാദത്തില്‍പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഉയര്‍ന്ന് ഗുരുതര ആരോപണങ്ങളാണെന്നും, ആ ആരോപണങ്ങളെ ഗൗരവമായി കാണുന്നുവെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സസ്‌പെന്‍ഷന് കാലാവധി നിശ്ചയിട്ടില്ല.

എംഎല്‍എ സ്ഥാനത്തുനിന്നും രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത രാഷ്ട്രീയ എതിരാളികള്‍ക്കില്ല. അവര്‍ പറയുന്നതില്‍ ഒരു യുക്തിയിമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എഫ്‌ഐആറും ചാര്‍ജ് ഷീറ്റും ഉണ്ടായിട്ട് പോലും സ്ത്രീപീഡന കേസുകളില്‍ രാഷ്ട്രീയ എതിരാളികള്‍ എംഎല്‍എ സ്ഥാനം രാജി വച്ചിട്ടില്ല. അത്തരത്തില്‍ ആവശ്യം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ധാര്‍മികതയും ഇല്ലെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.

രാഹുലിനെതിരായ തുടര്‍നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല. അവര്‍ക്ക് അത്തരത്തില്‍ ഒരു ആവശ്യം ഉന്നയിക്കാനുള്ള ധാര്‍മ്മികതയില്ല.

സ്ത്രീകളുടെ സുരക്ഷിതത്വവും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതുകൊണ്ട് നേതൃത്വം ആലോചിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമാണ് പാര്‍ട്ടി സസ്പെന്‍ഷന്‍. ഇക്കാര്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്'- സണ്ണി ജോസഫ് വ്യക്തമാക്കി. മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വാര്‍ത്താസമ്മേളനം സണ്ണി ജോസഫ് അവസാനിപ്പിക്കുകയായിരുന്നു.

രാഹുലിന്റെ പാര്‍ട്ടിയിലെ എല്ലാ പദവികളും മരവിപ്പിച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് നീക്കം. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത.

നേരത്തെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണില്‍നിന്ന് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായം ഉയര്‍ന്നെങ്കിലും തല്‍ക്കാലം രാജിയില്ലാതെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.

രാഹുലിനെതിരായി വന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പാര്‍ട്ടിയോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളില്‍ കുറച്ചുകാലമായി രാഹുലിനെ കേന്ദ്രീകരിച്ചു വ്യക്തിപരമായ ആക്ഷേപങ്ങള്‍ സജീവമായിരുന്നു. നടിയുടെ വെളിപ്പെടുത്തലിനൊപ്പം യുവതിയോടു ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന ശബ്ദസംഭാഷണം കൂടി രാഹുലിന്റേതെന്ന പേരില്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പരാതികളില്‍ വീട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പെരിയനാട് മണ്ഡലം പ്രസിഡന്റായാണ് രാഹുല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ്യുവില്‍ വിവിധ ചുമതലകള്‍ വഹിച്ചു. 2017ല്‍ കെഎസ്യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍എസ്യു ദേശീയ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചശേഷമാണു സംസ്ഥാന അധ്യക്ഷനായത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി.

Tags:    

Similar News