സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂര്‍ ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനസ്ഥാപിച്ചു; ഇനിയുള്ള 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍; ബിജു മരിച്ച വിവരം ഇനിയും അറിയാതെ സന്ധ്യ

സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു

Update: 2025-10-26 16:36 GMT

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷംവീട് കോളനിയില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന വീടിനുള്ളില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ് സന്ധിയുടെ നില ഗുരുതരമായി തുടരുകയാണ്. സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ട് എല്ലുകളും പേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞിട്ടുണ്ട്. ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല. മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കാലിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എങ്കിലും ഇനിയുള്ള 72 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വലതുകാലിലെ പേശികളും ചതഞ്ഞിട്ടുണ്ട്.

അതേസമയം, മണ്ണിടിച്ചിലില്‍ മരിച്ച സന്ധ്യയുടെ ഭര്‍ത്താവ് ബിജുവിന്റെ (46) മൃതദേഹം തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു. ബിജു മരിച്ച വിവരം സന്ധ്യയെ അറിയിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് അസുഖ ബാധിതനായ ബിജുവിന്റെ മകന്‍ ആദര്‍ശ് മരിച്ചിരുന്നു. കുടുംബം ഈ ദുഃഖത്തില്‍നിന്ന് കരകയറുന്നതിന് മുമ്പാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്. അടിമാലിയിലെ ക്ഷീര സഹകരണ സംഘം ജീവനക്കാരിയാണ് സന്ധ്യ. മകള്‍ ആര്യ കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിയാണ്.

അതിനിടെ ജീവനെടുത്ത മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദുരന്ത സാധ്യതയുള്ള എന്‍.എച്ച് 85ലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലെയും നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ജില്ല കലക്ടര്‍ ദിനേശന്‍ ചെറുവാട്ട്. മണ്ണിടിച്ചില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീമിനും രൂപംനല്‍കി.

ജില്ല ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, ഗ്രൗണ്ട്വാട്ടര്‍ വകുപ്പ് ജില്ല ഓഫിസര്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, ദേശീയപാത അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ദേവികുളം തഹസില്‍ദാര്‍ എന്നിവരോട് രണ്ടുദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാലുദിവസത്തിനകം വിശദ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

പഠനറിപ്പോര്‍ട്ട് ലഭ്യമാകുന്നതുവരെ മണ്ണിടിച്ചില്‍ ദുരന്തസാധ്യതയുള്ള എന്‍.എച്ച് 85 ലെയും ജില്ലയിലെ മറ്റു പ്രദേശങ്ങളിലെയും എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറോട് നിര്‍ദേശിച്ചു. റോഡിലും വീടുകളിലേക്കും ഇടിഞ്ഞ മണ്ണ് നീക്കംചെയ്യുന്നതിന് ഉത്തരവില്‍ അനുവാദം നല്‍കിയിട്ടുണ്ട്.

അതേസമയം, മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിര്‍മാണവും നടന്നിരുന്നില്ലെന്നാണ് അതോറിറ്റിയുടെ വിശദീകരണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Similar News