അംഗന്‍വാടിക്ക് നല്‍കിയത് ചുവട് ദ്രവിച്ച ഗ്യാസ് സിലിണ്ടര്‍; വാതകം ചോര്‍ന്നു; കൊടുമണില്‍ കുരുന്നുകള്‍ രക്ഷപ്പെട്ടത് പ്രവര്‍ത്തി സമയം അല്ലാത്തതിനാല്‍

അംഗന്‍വാടിക്ക് നല്‍കിയത് ചുവട് ദ്രവിച്ച ഗ്യാസ് സിലിണ്ടര്‍; വാതകം ചോര്‍ന്നു

Update: 2025-05-06 05:35 GMT

പത്തനംതിട്ട: സിലിണ്ടറില്‍ എഴുതിയിരിക്കുന്ന എക്സ്പെയറി ഡേറ്റ് അടുത്ത വര്‍ഷം ഏപ്രില്‍ വരെ. പക്ഷേ, സിലിണ്ടറിന്റെ ചുവട് ദ്രവിച്ചത്. ദ്രവിച്ച ഭാഗത്ത് കൂടി വന്‍ ഗ്യാസ് ചോര്‍ച്ച. അംഗന്‍വാടിയിലേക്ക് നല്‍കിയ സിലിണ്ടര്‍ ആണ് ചോര്‍ന്നത്. പ്രവൃത്തി സമയം അല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

പത്തനംതിട്ട കൊടുമണ്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഐക്കാട് പ്രവര്‍ത്തിക്കുന്ന 101-ാം നമ്പര്‍ അംഗന്‍വാടിയിലെ ഗ്യാസ് സിലിണ്ടര്‍ ആണ് ചോര്‍ന്നത്. ഐക്കാട് ഇടശ്ശേരിയത്ത് ദേവകിയമ്മയുടെ വീടിനോട് ചേര്‍ന്നുള്ള ഭാഗത്തായിട്ടാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ അഞ്ചു മണിയോടെ ഗ്യാസിന്റെ മണം ശ്വസിച്ച ഉണര്‍ന്ന ദേവകിയമ്മ അടുക്കള പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടര്‍ ലീക്കാവുന്നത് കണ്ടത്. സിലിണ്ടറിന്റെ അടിവശം ദ്രവിച്ച അവസ്ഥയിലായിരുന്നു.

ദേവകിയമ്മ തനിച്ചാണ് വീട്ടില്‍ താമസം. ഉടന്‍തന്നെ അയല്‍വാസികളെ വിവരം അറിയിക്കുകയും അവര്‍ അടൂര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തി സിലിണ്ടര്‍ അടുക്കളയില്‍ നിന്നും പുറത്തേക്ക് മാറ്റി. വീട് മുഴുവന്‍ ഗ്യാസ് നിറഞ്ഞ അവസ്ഥയിലായിരുന്നു. 2026 ഏപ്രില്‍ മാസം വരെ എക്സ്പയറി ഡേറ്റ് ഉള്ള സിലിണ്ടര്‍ ചുവട് ദ്രവിച്ച് പൊളിഞ്ഞ അവസ്ഥയിലായിരുന്നു. പറക്കോട്ട് പൂര്‍ണിമ ഗ്യാസ് ഏജന്‍സിയുടെ വിതരണത്തിലുള്ളതാണ് സിലിണ്ടര്‍ എന്ന് വീട്ടുകാര്‍ അറിയിച്ചു.

ഗ്യാസ് ലീക്കായത് അറിയാതെ രാവിലെ എഴുന്നേറ്റ് സിലിണ്ടര്‍ കത്തിക്കാന്‍ ശ്രമിക്കുകയോ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയോ മറ്റോ ചെയ്താല്‍ ഒരുപക്ഷേ തീ പിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. ലീക്കായ സിലിണ്ടര്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഗ്യാസ് പൂര്‍ണമായി ചോര്‍ത്തി കളയുകയും മുറിക്കുള്ളില്‍ അടിഞ്ഞുകൂടിയ ഗ്യാസ് എക്സ് ഹോസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച് പുറത്തേക്ക് അടിച്ചു കളയും ചെയ്തു.സംഭവം സമയത്ത് അംഗനവാടിയില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാലും സിലിണ്ടര്‍ കൂടുതല്‍ ലീക്ക് ആകുന്നതിനു മുമ്പ് തന്നെ വീട്ടമ്മ പറഞ്ഞതിനാലും വലിയ അപകടം ഒഴിവായി.

അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസഫിന്റെ, സജാദ്, സന്തോഷ്, അനീഷ്, അഭിലാഷ്, വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം ആണ് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Tags:    

Similar News