ഞാൻ ഭക്ഷണം കഴിച്ചത് നിറകണ്ണുകളോടെ; ഒരു നിമിഷം മകളോടെന്ന പോലെ സ്നേഹം തോന്നി; പണം നൽകാൻ തുനിഞ്ഞുവെങ്കിലും വാങ്ങിച്ചില്ല; ഇതെന്റെ..ഫുഡ് തന്നെ കഴിച്ചോളൂ എന്ന് മറുപടിയും; ആകാശയാത്രക്കിടെ കരുതലായി ഈ മാലാഖ; ഹൃദ്യമായി കുറിപ്പ്
അബുദാബി: ദൂരയാത്രക്കിടെ വ്യത്യസ്തമായ പലരെയും നമ്മൾ പരിചയപ്പെടുന്നു. ചിലർ നമ്മളോട് കാണിക്കുന്ന സ്നേഹവും കരുതലും മറക്കാൻ കൂടി സാധിക്കില്ല. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ആകാശയാത്രക്കിടെ യഹ്യ എന്ന യാത്രക്കാരന് ഉണ്ടായ ഹൃദ്യമായ അനുഭവമാണ് നവമാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായ നല്ല പെരുമാറ്റം തന്‍റെ ഹൃദയം തൊട്ടുവെന്ന് അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രവാസി വ്യവസായിയും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര. കാസര്‍കോട് തളങ്കര സ്വദേശിയായ ഇദ്ദേഹം ദുബൈയിൽ നിന്ന് മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാന യാത്രക്കിടെയുണ്ടായ അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
ദുബായിൽ നിന്ന് യാത്രക്കാരൻ വിമാനം കയറിയത്. ഭാര്യ സഹോദരന്‍ ഹാഷിം മരണപ്പെട്ടതിനെ തുടര്‍ന്ന് വളരെ പെട്ടെന്ന് വിമാനത്താവളത്തിലേക്ക് എത്തിയതായിരുന്നു. പെട്ടെന്നുള്ള യാത്ര ആയതിനാല്‍ വിമാനത്തില്‍ കയറാനുള്ള തിടുക്കത്തില്‍ 69കാരനായ ഇദ്ദേഹത്തിന് പ്രഭാത ഭക്ഷണം കഴിക്കാന്‍ സമയം കിട്ടിയിരുന്നില്ല. ചെക്ക് -ഇന്‍ കൗണ്ടര്‍ അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് വിമാനത്താവളത്തിൽ എത്തിയത്. വീല്‍ചെയറിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. സഹായത്തിനായി വന്ന ഉദ്യോഗസ്ഥനോട് കഴിക്കാനെന്തെങ്കിലും വാങ്ങണമെന്ന് യഹ്യ പറഞ്ഞെങ്കിലും സമയം വൈകി പോയതിനാൽ ഭക്ഷണം വാങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഗേറ്റിൽ എത്തുമ്പോൾ നീണ്ട നിര ഉണ്ടായിരുന്നെങ്കിലും വീല്‍ചെയറിലായതിനാല്‍ ഇദ്ദേഹത്തിനെ ലിഫ്റ്റ് മാര്‍ഗം നേരെ വിമാനത്തിന് ഉള്ളിൽ എത്തിച്ചു. വിമാനത്തിലേക്ക് സ്വാഗതം ചെയ്ത എയര്‍ഹോസ്റ്റസിനോട് താന്‍ പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവശനാണെന്നും പറഞ്ഞു. പെട്ടെന്ന് എടുത്ത ടിക്കറ്റ് ആയത് കൊണ്ട് ഭക്ഷണത്തിന് പ്രീ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. യാത്രക്കാര്‍ക്ക് കൊടുത്ത ശേഷം ഭക്ഷണം അധികമുണ്ടെങ്കിലും തരണമെന്നും ഇതിന് പണം അടയ്ക്കാമെന്നും യഹ്യ എയര്‍ഹോസ്റ്റസിനോട് വ്യക്തമാക്കി.
ഞാന്‍ പരിശോധിക്കാമെന്ന് എയര്‍ഹോസ്റ്റസ് പുഞ്ചിരിച്ചു കൊണ്ട് മറുപടിയും നല്‍കി. തുടര്‍ന്ന് യഹ്യ സീറ്റിലിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ക്യാബിന്‍ ക്രൂ ഭക്ഷണം നല്‍കിയെങ്കിലും യഹ്യക്ക് ലഭിച്ചില്ല. ഭക്ഷണം അധികം വരാത്തത് കൊണ്ടാകുമെന്ന് കരുതി ഇരിക്കുമ്പോഴാണ് തന്നെ സ്വാഗതം ചെയ്ത എയര്‍ഹോസ്റ്റസ് പ്രത്യേക ട്രേയില്‍ ഭക്ഷണവുമായി വരുന്നത് കണ്ടത്. ഈ ഭക്ഷണം കഴിച്ചോളൂ എന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു. പണം നല്‍കാന്‍ തുനിഞ്ഞെങ്കിലും അവര്‍ നിരസിച്ചു, 'പണം വേണ്ട, ഇത് എന്റെ സ്വന്തം ഭക്ഷണമാണ് രാവിലെ ഒരു നല്ല കാര്യം ചെയ്യാന്‍ അവസരം നല്‍കിയതിന് നന്ദി'. പുഞ്ചിരിച്ചു കൊണ്ട് എയര്‍ഹോസ്റ്റസ് വ്യക്തമാക്കി.
മകളോടെന്ന പോലെ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിറകണ്ണുകളോടെയാണ് ഞാൻ ഭക്ഷണം കഴിച്ചത്. 50 വര്‍ഷത്തോളമായി വിമാന യാത്ര ചെയ്യുന്ന ആളാണ് യഹ്യ. അദ്ദേഹത്തിന് ഇങ്ങനെയൊരു അനുഭവം ഇത് ആദ്യമാണ്. മാലാഖമാരെ പോലെയുള്ള എയര്‍ഹോസ്റ്റസുമാര്‍ നമുക്കിടയിലുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പതിമൂന്ന് വർഷമായി എയർഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കോടോത്ത് അശ്വതി ഉണ്ണികൃഷ്ണനാണ് യഹ്യയുടെ ജീവിതത്തില്‍ വിശന്നുവലഞ്ഞപ്പോള്‍ മാലാഖയായി മാറിയ ആ എയര്‍ ഹോസ്റ്റസ്. യഹ്യ പങ്കുവെച്ച പോസ്റ്റിന് താഴെ അശ്വതി നന്ദി അറിയിച്ച് കമന്‍റിട്ടിട്ടുണ്ട്. നിരവധി പേരാണ് അശ്വതിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് പോസ്റ്റില്‍ കമന്റുകൾ പങ്കുവെച്ചത്.
എയർഹോസ്റ്റസിന്റെ വാക്കുകൾ ഇങ്ങനെ...
അച്ഛന്റെ പ്രായമുള്ള ഒരാളുടെ വിശപ്പടക്കാൻ സാധിച്ചത് പുണ്യമായി കരുതുകയാണ് 13 വർഷമായി എയർഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കോടോത്ത് അശ്വതി ഉണ്ണികൃഷ്ണൻ. മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണമെല്ലാം തീർന്നതോടെ സ്വന്തം ഭക്ഷണം നൽകാൻ തീരുമാനിക്കുകയായിരുന്നു. വീൽ ചെയറിലുള്ള ആ പാസഞ്ചറെ കണ്ടപ്പോൾ പ്രായമായ അച്ഛൻ ഉണ്ണികൃഷ്ണനെയും അമ്മ സുമതിയെയുമാണ് ഓർമ വന്നതെന്ന് അശ്വതി പറയുന്നു.