വീണ്ടും വക്കീല്‍ വേഷത്തില്‍ മമത! സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കത്തിക്കയറി ദീദി; എസ്‌ഐആര്‍ സമ്മര്‍ദ്ദത്തില്‍ ബംഗാളില്‍ 150 മരണം, 58 ലക്ഷം പേരെ പുറത്താക്കി; 'വാട്സ്ആപ്പ് കമ്മീഷന്‍' എന്നും പരിഹാസം'; വാദിക്കാന്‍ 10 മിനിറ്റ് ചോദിച്ചപ്പോള്‍ അംഗീകരിച്ച് ഡിവിഷന്‍ ബഞ്ച്; മുഖ്യമന്ത്രി അഭിഭാഷക വേഷത്തില്‍ എത്തുന്നത് അപൂര്‍വ്വ സംഭവം
വീണ്ടും വക്കീല്‍ വേഷത്തില്‍ മമത!
ന്യൂഡല്‍ഹി: അഭിഭാഷക വേഷത്തില്‍ സുപ്രീം കോടതിയില്‍ നേരിട്ടെത്തി വാദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ 'എസ്‌ഐആര്‍' (SIR) സംബന്ധിച്ച ഹര്‍ജിയില്‍ വാദിക്കാനാണ് അവര്‍ സുപ്രീംകോടതിയില്‍ എത്തിയത്. ഒരു സിറ്റിംഗ് മുഖ്യമന്ത്രി അഭിഭാഷകനായി കോടതിയില്‍ ഹാജരാകുന്നത് അസാധാരണ സംഭവമായി വിലയിരുത്തപ്പെടുന്നു.
തനിക്ക് വാദിക്കാന്‍ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ബാനര്‍ജി സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തു. താന്‍ വാദിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല, മറിച്ച് ജനങ്ങള്‍ക്കുവേണ്ടിയാണെന്ന് മമത കോടതിയില്‍ വ്യക്തമാക്കി.
വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ നേരിടുന്ന പ്രയാസങ്ങള്‍ മമത കോടതിയില്‍ വിശദീകരിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട് 100-ല്‍ അധികം ആളുകള്‍ മരണപ്പെട്ടുവെന്നും അവര്‍ കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയാക്കിയതിന് ശേഷം മമത ബാനര്‍ജി കോടതിക്ക് നന്ദി രേഖപ്പെടുത്തി.
മമത ബാനര്‍ജി സുപ്രീം കോടതിയില്‍ പറഞ്ഞത്
പശ്ചിമ ബംഗാളില്‍ നടന്നുവരുന്ന പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ (SIR) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ സംസ്ഥാനത്തെ മനഃപൂര്‍വം ലക്ഷ്യം വെച്ചുള്ളതാണെന്ന് മമത ബാനര്‍ജി ബുധനാഴ്ച സുപ്രീം കോടതിയില്‍ പറഞ്ഞു. ഈ നടപടിക്രമങ്ങളുടെ സമ്മര്‍ദ്ദം മൂലം ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ ഉള്‍പ്പെടെ 150-ലധികം ആളുകള്‍ മരിച്ചതായും അവര്‍ അവകാശപ്പെട്ടു. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ മൂലമുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ തന്റെ വാദങ്ങള്‍ അവതരിപ്പിച്ചു. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
'എന്തുകൊണ്ട് ബംഗാള്‍ മാത്രം? അസം അല്ലെങ്കില്‍ മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് തിരഞ്ഞെടുക്കപ്പെടുന്നില്ല? ബംഗാളിലെ ജനങ്ങളെ തകര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളിനെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്ന് അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
മമത ബാനര്‍ജി ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍:
വോട്ടര്‍ പട്ടിക പുതുക്കലിന്റെ ആദ്യ ഘട്ടത്തില്‍ 58 ലക്ഷത്തോളം പേരുകള്‍ നീക്കം ചെയ്തതായും, പലര്‍ക്കും ഫോം 6 പ്രകാരം അപ്പീല്‍ നല്‍കാന്‍ പോലും അവസരം നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരാണ് ഈ നീക്കം ചെയ്യലുകള്‍ക്ക് നേതൃത്വം നല്‍കിയതെന്നും പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയെന്നും അവര്‍ ആരോപിച്ചു. ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകള്‍ നിരസിക്കപ്പെടുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
വിവാഹശേഷം ഭര്‍ത്താവിന്റെ കുടുംബപ്പേര് സ്വീകരിച്ച സ്ത്രീകളുടെയോ ജോലി ആവശ്യത്തിനായി താമസം മാറിയവരുടെയോ വിവരങ്ങള്‍ 'ലോജിക്കല്‍ പൊരുത്തക്കേടുകള്‍' (logical discrepancies) എന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു.'24 വര്‍ഷത്തിന് ശേഷം, നാല് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ എന്താണ് ഇത്ര ധൃതി? വിളവെടുപ്പ് കാലത്തും പൂജാ അവധിക്കാലത്തും ജനങ്ങള്‍ വീട്ടിലില്ലാത്ത സമയത്താണ് നോട്ടീസുകള്‍ നല്‍കിയത്,' അവര്‍ വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമില്ലായ്മയില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു. കമ്മീഷന് താന്‍ ആറ് കത്തുകള്‍ എഴുതിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. 'ഞാന്‍ ഒരു സാധാരണ വ്യക്തിയാണ്, നീതിക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്,' എന്ന് അവര്‍ കോടതിയെ അറിയിച്ചു.
തന്റെ വാദങ്ങള്‍ ഉപസംഹരിച്ചുകൊണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷനെ 'വാട്സ്ആപ്പ് കമ്മീഷന്‍' എന്ന് വിളിച്ച് അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. മമത ബാനര്‍ജിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കേസ് മാറ്റിവെച്ച കോടതി, ഫെബ്രുവരി 10-നകം മറുപടി നല്‍കാന്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചു.
അതേസമയം, ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് 'പച്ചക്കള്ളമാണെന്ന്' മമത തിരിച്ചടിച്ചു. ഹര്‍ജി പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഈ ഹര്‍ജിയില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.
കൊല്‍ക്കത്ത സര്‍വകലാശാലയ്ക്ക് കീഴിലുള്ള ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളേജില്‍ നിന്ന് ഏകദേശം അര നൂറ്റാണ്ട് മുന്‍പാണ് മമത ബാനര്‍ജി നിയമ ബിരുദം നേടിയത്. തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ നിയമപരമായ ജോലി അവസാനിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ജോഗാമയ ദേവി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും, കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും, ശ്രീ ശിക്ഷായതന്‍ കോളേജില്‍ നിന്ന് ബി.എഡും അവര്‍ നേടിയിട്ടുണ്ട്.
