ഷൈനി മക്കളോടൊപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചത് ബി.എസ്.സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയിട്ടും ജോലി കിട്ടാതെ വന്നപ്പോള്‍; കാരിത്താസ് ആശുപത്രിയില്‍ ജോലി നഷ്ടപ്പെടുത്തിയത് ബന്ധുവായ വൈദികനെന്ന് ആരോപണം; സാമ്പത്തിക ബാധ്യതകള്‍ തലയില്‍ കയറിയപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ മക്കളെ ചേര്‍ത്ത് പിടിച്ച് ട്രെയിനിന് മുന്‍പില്‍ ഒടുങ്ങി

കാരിത്താസ് ആശുപത്രിയില്‍ ജോലി നഷ്ടപ്പെടുത്തിയത് ബന്ധുവായ വൈദികനെന്ന് ആരോപണം; സാമ്പത്തിക ബാധ്യതകള്‍ തലയില്‍ കയറിയപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ മക്കളെ ചേര്‍ത്ത് പിടിച്ച് ട്രെയിനിന് മുന്‍പില്‍ ഒടുങ്ങി

Update: 2025-03-01 10:15 GMT

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി വീട്ടമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും വീട്ടുകാരും. പാറോലിക്കല്‍ സ്വദേശിയായ ഷൈനി കുര്യന്‍(43), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ ഒരുമിച്ച് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധികളുമാണ് ഇവരെ ഒരുമിച്ചു ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അമ്മയെയും സഹോദരിമാരെയും നഷ്ടമായതോടെ മൂത്ത മകനും ആകെ തകര്‍ന്ന നിലയിലാണ്.

ഇറാഖില്‍ മൈനിങ് വിഭാഗത്തില്‍ ജോലിയുള്ള തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ്് ഷൈനിയുടെ ഭര്‍ത്താവ്. ഇയാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു. മൂത്ത മകന്‍ പിതാവിനൊപ്പമായിരുന്നു താമസം. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹിയറിങിന് നോബി എത്തിയിരുന്നില്ല.

നോബിയുടെ കുടുംബവുമായി ബന്ധപ്പെട്ടു പോലു ഷൈനിക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി അയല്‍കൂട്ടത്തില്‍ നിന്നും ലോണെടുത്ത് പണം നല്‍കിയിരുന്നു ഷൈനി. എന്നാല്‍, ബന്ധങ്ങള്‍ വഷളായതോടെ ഈ പണം തിരിച്ചടക്കേണ്ട ബാധ്യത ഷൈനിയുടെ തലയിലാണ്. ഇതുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ടക്കാര്‍ പരാതി നല്‍കിയതോടെ കേസും കൂട്ടവുമായി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും ഷൈനിയെ അലട്ടിയിരുന്നു.

ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി ജോലിക്ക് പോകാനും ഷൈനി തയ്യാറായി. ബി.എസ്.സി നഴ്സായ ഈ വീട്ടമ്മയെ വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നു. ഇതോടെ വീട്ടില്‍ ഒതുങ്ങിയ അവര്‍ ജീവിതത്തിലെ അവശ്യഘട്ടത്തില്‍ ജോലിക്കായി പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍ പലരും കൈവിട്ടു. ക്നാനായ കമ്മ്യൂണിറ്റിയില്‍ പെട്ട ഇവര്‍ ഇടവകയുടെ തന്നെ വമ്പന്‍ ഹോസ്പ്പിറ്റലായ കാരിത്താസില്‍ ഒരു ജോലിക്കായി പരിശ്രമിച്ചെന്ന് സ്ഥിരീകരിക്കാരെ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍, പക്ഷേ 12 വര്‍ഷത്തെ ഗ്യാപ്പ് പറഞ്ഞ് കാരിത്താസും ജോലി നിഷേധിച്ചു. ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താല്‍ പരിഗണിക്കാം എന്ന് പറഞ്ഞ് അഭ്യര്‍ഥന തളളിയതായി ആക്ഷേപമുണ്ട്. ഭര്‍ത്താവിന്റെ ബന്ധുവായ വൈദികനാണ് ജോലി കിട്ടുന്നതില്‍ ഉടക്കുവെച്ചത് എന്നാണ് ആരോപണം. എന്നാല്‍, ഇത്തരം പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ ഇത് നിഷേധിക്കുന്നു. ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചുവെന്നാണ് കാരിത്താസ് വ്യക്തമാക്കുന്നത്. മറ്റൊരു സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചിരുന്നുവെന്നും കാരിത്താസ് വ്യക്തമാക്കി.

സ്വന്തം വീട്ടില്‍ അമ്മ രോഗബാധിതയായതും മറ്റു പിന്തുണകള്‍ ലഭിക്കാത്തതുമാണ് കടുംകൈ ചെയ്യാന്‍ ആ മാതാവിനെയും മക്കളെയും പ്രേരിപ്പിച്ചത്. ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി എടുത്ത പണവുമായി ബന്ധപ്പെട്ട പോലീസ് കേസ് ഒതുക്കാനും ബന്ധുവായ വൈദികന്‍ ഉടക്കുമായി നിന്നു എന്ന ആരോപണമുണ്ട്. ഇത് കൂടാതെ മറ്റിടങ്ങളില്‍ ഷൈനി ജോലിക്ക് ശ്രമിച്ചപ്പോള്‍ അതിന് ഇടങ്കോലിട്ടതും ഇതേ വ്യക്തിയാണെന്ന ആക്ഷേപമുണ്ട്.

ജീവിതത്തില്‍ സഹായം ആവശ്യമുള്ള ഘട്ടത്തില്‍ സഹായവുമായി ആരും എത്താതിരുന്നതായിരുന്നു ഷൈനിക്ക് മുന്നിലെ പ്രതിസന്ധി. ഷൈനിയുടെ മരണം ക്നാനായ ഗ്രൂപ്പുകളിലെല്ലാം ചര്‍ച്ചയായിട്ടുണ്ട്. വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തില്‍ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോള്‍ ഇവര്‍ ചെയ്ത് പോയതാണ് എന്ന വിധത്തിലാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്.

അമ്മയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയാകണം ആ പെണ്‍മക്കളും ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ എത്തിയത്. റെയില്‍വേ പാളത്തില്‍ മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തില്‍ ഇരിക്കുന്ന കാഴ്ച നെഞ്ച് തകര്‍ത്തെന്ന് ലോക്കോ പൈലറ്റ് പയുന്നതും വാര്‍ത്തകളില്‍ വന്നിരുന്നു. ഇന്നലെ പുലര്‍ച്ചെ 5.20 ന് ഇവരുടെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാറി പാറോലിക്കല്‍ റെയില്‍വേ ട്രാക്കിലാണ് ജീവനൊടുക്കല്‍ നടന്നത്.

ട്രെയിന്‍ പല തവണ ഹോണ്‍ മുഴക്കിയിട്ടും മാറാതെ ട്രാക്കില്‍ തന്നെ മക്കളെയും കെട്ടിപുണര്‍ന്ന് നില്‍ക്കുകയായിരുന്നു അമ്മ. നിമിഷങ്ങള്‍ക്കകം തന്നെ ട്രെയിന്‍ ഇടിച്ച് അവര്‍ തെറിച്ചു പോയി. ഛിന്നഭിന്നമായ ശരീര ഭാഗങ്ങള്‍ പലയിടത്തു നിന്നുമാണ് പോലീസുകാര്‍ എടുത്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.


Full View

എല്ലാ ദിവസവും പതിവു പോലെ മക്കളെയുമായി പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. വരാന്‍ താമസിച്ചതോടെ വീട്ടുകാര്‍ തിരഞ്ഞിറങ്ങി. പിന്നീടാണ് അവര്‍ ട്രെയിന്‍ തട്ടി മരിച്ചതായി അറിയുന്നതെന്ന് ഷൈനിയുടെ പിതാവ് പറഞ്ഞു. സ്‌കൂളിലും പള്ളിയിലുമെല്ലാം മിടുക്കരായിരുന്ന രണ്ട് ഓമന മുഖമുള്ള ആ കുഞ്ഞുങ്ങളുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാ ദിവസവും പുലര്‍ച്ചെ വീടിനടുത്തുള്ള ചെറുപുഷ്പം ആശ്രമത്തില്‍ കുര്‍ബാനയ്ക്കായി മൂവരും പോകുമായിരുന്നു. അമ്മയുടെ രണ്ട് കൈകളിലും പിടിച്ചാണ് കുട്ടികള്‍ പോകുന്നതും തിരികെ വരുന്നതും. സ്നേഹത്തോടെ അവര്‍ അമ്മയുമൊത്ത് വരുന്നത് ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.

ബി. എസ്. സി. നേഴ്സിങ് പൂര്‍ത്തിയാക്കിയിരുന്ന ഷൈനി നേരത്തെ വിദേശത്തും ജോലിക്കായി ശ്രമിച്ചിരുന്നു. അതിനിടയില്‍ ഭര്‍ത്താവുമായുണ്ടായ പ്രശ്നങ്ങള്‍ കടുത്ത മാനസിക വിഷമത്തിലാക്കി. നാട്ടിലെങ്ങും ഒരു ജോലി ്രശമിച്ചിട്ടും കിട്ടാതെയായതോടെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. രണ്ട് പെണ്‍മക്കള്‍ കോട്ടയം ഹോളിമാഗി ഇംഗ്ളീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചിരുന്നത്. പഠനത്തിലും പള്ളി വക പരിപാടികളിലുമെല്ലാം സജീവമായിരുന്നു കുട്ടികള്‍.

ഇവാന്റെയും അലീനയുടെയും ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിന്റെ ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത് കണ്ട് നെഞ്ചു നുറുങ്ങുകയാണ് നാട്ടുകാര്‍ക്കും. ഈ മാലാഖ കുഞ്ഞുങ്ങളുടെ ജീവനെടുത്തതില്‍ ഒരു ളോഹയിട്ട വൈദികനും പങ്കുണ്ടെന്ന രോഷപ്രകടനങ്ങളാണ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിലറയുന്നത്. ഷൈനിയും നോബിയും തമ്മിലുള്ള വിവാഹ മോചന കേസ്

കോടതിയില്‍ നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

Tags:    

Similar News