ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയിലെ പ്രതികളില്‍ ഒരാള്‍ക്ക് ഇനി എന്‍ എസ് എസ് ബന്ധമില്ല; പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒടുവില്‍ രാജി എഴുതി വാങ്ങി ജി സുകുമാരന്‍ നായര്‍; താലൂക്ക് യൂണിയനും മുരാരി ബാബുവിനെതിരെ നിലപാട് എടുത്തു; ഇനി ഏതു നിമിഷവും കരോയഗത്തിന്റെ പഴയ നേതാവ് അറസ്റ്റിലാകും; നാണക്കേട് എന്‍ എസ് എസ് ഒഴിവാക്കുമ്പോള്‍

Update: 2025-10-17 08:10 GMT

ചങ്ങനാശേരി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ട മുരാരി ബാബുവിന്റെ രാജി എഴുതി വാങ്ങി എന്‍എസ്എസ്. എന്‍എസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ഇയാളുടെ രാജി എഴുതി വാങ്ങിയത്. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആവശ്യപ്രകാരമാണ് നടപടി. സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. മുരാരി ബാബുവിന് സ്വര്‍ണ്ണ തട്ടിപ്പില്‍ വലിയ പങ്കുണ്ടെന്നാണ് സൂചന.

രാജിവയ്ക്കാന്‍ ജനറല്‍ സെക്രട്ടറിയും താലൂക്ക് യൂണിയന്‍ ഭാരവാഹികളും മുരാരി ബാബുവിനോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശേഷം അറസ്റ്റ് ചെയ്‌തേക്കാം എന്ന് കരുതുന്ന വ്യക്തിയാണ് മുരാരി ബാബു. ഈ സാഹചര്യത്തില്‍ എന്‍എസ് എസിന്റെ ഒരു ഭാരവാഹി അറസ്റ്റിലാവുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് രാജി. എന്‍എസ്എസ് ഭാരവാഹിത്വം രാജിവയ്ക്കണമെന്ന് കരയോഗം തലത്തിലും ആവശ്യം ഉയര്‍ന്നിരുന്നു. ചില താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ മുരാരി ബാബുവിനോട് നേരിട്ട് രാജി ആവശ്യം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച തന്നെ രാജി എഴുതി വാങ്ങിയിരുന്നു. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എന്‍എസ്എസ് ആസ്ഥാനവുമായി വളരെയധികം ബന്ധമുള്ള ആളാണ് മുരാരി ബാബു. സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണം കവര്‍ന്ന കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റോടെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വന്നിരുന്നു. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നു. കല്‍പേഷിനെ കൊണ്ടുവന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. പോറ്റി സ്പോണ്‍സറായി അപേക്ഷ നല്‍കിയപ്പോള്‍ മുതല്‍ ഗൂഢാലോചന തുടങ്ങി. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയതായാണ് വിവരം. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ് പി ശശിധരന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശില്‍പപാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പ് തകിടുകള്‍ എന്ന് മഹസറിലെഴുതി ശുപാര്‍ശ നല്‍കിയ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും ഉടന്‍ കസ്റ്റഡിയിലെടുക്കും. 2024ലും സ്വര്‍ണപ്പാളികള്‍ വീണ്ടും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് തന്നെ നേരിട്ടു നല്‍കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയായ മുരാരി ബാബുവിനേയും അറസ്റ്റു ചെയ്യും. സ്വര്‍ണ്ണ കട്ടിളയില്‍ സമാന തിരുത്തല്‍ വരുത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനേയും അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ വാസു പ്രതിപട്ടികയില്‍ ഇല്ല. മുരാരി ബാബുവിലേക്കാണ് അന്വേഷണം നീളുന്നത്. ഇതുകൊണ്ടാണ് എന്‍ എസ് എസ് രാജി വാങ്ങിയത്.

കിളിമാനൂരിനടുത്തെ പുളിമാത്തെ വീട്ടില്‍നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ സ്വര്‍ണം കവര്‍ന്നതായി സമ്മതിച്ചതായാണ് വിവരം. മോഷ്ടിച്ച സ്വര്‍ണം കൈമാറിയത് ബംഗളൂരു സ്വദേശി കല്‍പേഷിനാണെന്ന് പറഞ്ഞെങ്കിലും ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കല്‍പേഷിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും എസ്ഐടിക്ക് ലഭിച്ചു. ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണം കവര്‍ന്ന രണ്ട് കേസുകളിലും ഒന്നാംപ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തും ശബരിമലയിലും സ്വര്‍ണംപൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ഹൈദരാബാദിലെ സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘം ഹൈദരാബാദിലും ചെന്നൈയിലും പരിശോധന തുടരുന്നുണ്ട്. എത്ര സ്വര്‍ണം കൊള്ളയടിച്ചു, എവിടെ ഒളിപ്പിച്ചു, ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി മുറിച്ചുവിറ്റോ, മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ പങ്കുണ്ടോ എന്നിവയെല്ലാമാണ് അന്വേഷിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ പത്തനംതിട്ടയിലെ ഏതെങ്കിലും ക്യാമ്പിലെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്യും. അതിനുശേഷമായിരിക്കും അന്വേഷണ സംഘം തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക. ഹൈദരാബാദ് അടക്കമുള്ളയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതുവരെ തൊണ്ടിമുതലൊന്നും കണ്ടെത്താനായിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ ആരൊക്കെയുണ്ട് എന്നും കണ്ടെത്തേണ്ടതുണ്ട്. പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണസമിതിയും സഹായിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Tags:    

Similar News