ദേശീയ പാത നിര്‍മ്മാണത്തില്‍ ഡിപിആര്‍ അട്ടിമറിച്ചു? ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന ആരോപണവുമായി സുരേഷ് ഗോപി; ഡിപിആര്‍ മാറ്റി മറിച്ചത് ആര്‍ക്കുവേണ്ടി എന്ന് അന്വേഷിക്കണം; വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്? റോഡ് തകര്‍ന്നതില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് കേന്ദ്രമന്ത്രി

ദേശീയ പാത നിര്‍മ്മാണത്തില്‍ ഡിപിആര്‍ അട്ടിമറിച്ചു?

Update: 2025-05-22 11:39 GMT

തിരുവനന്തപുരം: കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുന്നതിനിടെ, ഡിപിആര്‍ അട്ടിമറിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയപാത നിര്‍മാണത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇത് ആര്‍ക്കു വേണ്ടിയാണെന്ന് അന്വേഷിക്കണം. പ്രീണനത്തിന്റെ ഭാഗമായി തിരുത്തലുകള്‍ ഉണ്ടായി. റോഡ് തകര്‍ന്നതില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

''റോഡ് ഇടിഞ്ഞ ഭാഗത്തെപ്പറ്റി പറയുന്നതെന്താണ്. റോഡ് നിര്‍മാണത്തിന് ഡിപിആര്‍ 1 ഉണ്ടായിരുന്നോ? അതു പിന്തുടര്‍ന്നോ ? ഡിപിആര്‍ 1 മാറ്റി ഡിപിആര്‍ രണ്ടും അതും പോരാതെ ഡിപിആര്‍ മൂന്നിലേക്കും പോയത് എവിടെയാണ്. വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്. യഥാര്‍ഥ ഡിപിആര്‍ ഉണ്ടായിരുന്നു. അത് ആര്‍ക്കുവേണ്ടി മാറ്റി?. ഇതെല്ലാം അന്വേഷിക്കണം.'' -സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ വിലക്കി. ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇരു കമ്പനികള്‍ക്കും തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകം വ്യക്തമായി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കണ്‍സള്‍ട്ടന്റ് ആയ എച്ച്ഇസിക്കും സമാന നടപടികളാണ് നേരിടേണ്ടി വരിക. പ്രൊജക്ട് മാനേജരായ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ് കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനമുണ്ട്.

ഐഐടിയിലെ മുന്‍ പ്രൊഫസര്‍ ജിവി റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണത്തിലെ അപാകം പരിശോധിക്കും. ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ തോമസ് എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്. ഇവര്‍ മന്ത്രാലയത്തിന് വിശദ റിപ്പോര്‍ട്ട് നല്‍കും. കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ വ്യാപകമായി വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലായാണ് വിള്ളല്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂരിയാടും തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും വിള്ളല്‍ കണ്ടെത്തി. നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് കാഞ്ഞങ്ങാട്ടും ദേശീയപാതയില്‍ മാവുങ്കാലില്‍ റോഡിന്റെ മധ്യത്തിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്.

Tags:    

Similar News