ബി ഉണ്ണികൃഷ്ണനോടുള്ള കലിപ്പില്‍ പിറന്ന സംഘടന! ഫെഫ്ക്കയ്ക്ക് ബദലായി പ്ലാറ്റ്‌ഫോം ഒരുക്കിയ ആഷിഖ് അബു ലക്ഷ്യമിട്ടത് ആദ്യം ആലോചിച്ചത് ഇടത് ചായ്വുള്ള സംഘടന; തുടക്കത്തില്‍ തന്നെ ക്ഷണം നിരസിച്ച് സാന്ദ്രാ തോമസ്

ഇടതു ചായ്വുള്ള സംഘടന എന്ന നിലയിലാണ് സംഘടനയുടെ പ്രവര്‍ത്തനം.

Update: 2024-09-17 02:29 GMT

കൊച്ചി: ബി ഉണ്ണികൃഷ്ണനുമായുള്ള തര്‍ക്കങ്ങളുടെ അവസാനത്തിലാണ് സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ മലയാളസിനിമയില്‍ പുതിയ സംഘടന രൂപീകരിച്ചത്. ആദ്യം നിര്‍മാതാക്കളുടെ സംഘടന ഉണ്ടാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പിന്നീട് ഇത് ഫെഫ്ക്കയ്ക്ക് ബദലായ സംഘടന എന്ന നിലയില്‍ മാറ്റുകയായിരുന്നു. ഇടതു ചായ്വുള്ള സംഘടന എന്ന നിലയിലാണ് സംഘടനയുടെ പ്രവര്‍ത്തനം. എന്നാല്‍, ഇക്കാരണം കൊണ്ട് തന്നെ പലരും തുടക്കത്തില്‍ പിന്‍വലിയുകയും ചെയ്തു.

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കല്‍,രാജീവ് രവി എന്നിവരാണ് നേതൃനിരയില്‍ ഉള്ളത്. എന്നാല്‍ ഇടത് ആഭിമുഖ്യമുള്ള നിര്‍മാതാക്കളുടെ സംഘടന എന്ന രീതിയിലാണ് ആദ്യം ആലോചിച്ചതത്രേ. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു.

വിഷന്‍ ഫോര്‍ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍' എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാര്‍ ചില നിര്‍മാതാക്കള്‍ക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. നിര്‍മാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാംഖണ്ഡികയില്‍ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയര്‍ത്തിപ്പിടിക്കുകയെന്നും ഇതില്‍ പരാമര്‍ശിച്ചിരുന്നു.

പക്ഷേ, പുതിയ സംഘടനയെക്കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തില്‍ നിര്‍മാതാക്കള്‍ എന്നതു മാറ്റി പിന്നണിപ്രവര്‍ത്തകര്‍ എന്നാക്കി. 'ഇടത് പുരോഗമ മൂല്യങ്ങള്‍' എന്നു പറയുന്ന ഭാഗം 'സമത്വം, സഹകരണം, സാമൂഹികനീതി' എന്നീ മൂല്യങ്ങള്‍ എന്നാക്കുകയും ചെയ്തു. നിര്‍മാതാക്കളുടെ സംഘടനയിലെ അസംതൃപ്തരേയും ഫെഫ്ക നേതൃത്വത്തോട് എതിര്‍പ്പുള്ളവരേയുമാണ് ആഷിഖും സംഘവും പ്രതീക്ഷിക്കുന്നത്.

അതിനിടെ, അസോസിയേഷനിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി നിര്‍മാതാവ് സാന്ദ്രാതോമസ് പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുള്ളില്‍ നിന്നുകൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്ന് അറിയിച്ചതായും സാന്ദ്ര പറഞ്ഞു. നിലവില്‍ സംഘടനയുടെ ഭാഗമായി ആറുപേരുടെ പേരാണ് കത്തിലുള്ളത്. നിര്‍മാതാക്കളുടെ സംഘടനയിലെ അസംതൃപ്തരും ഫെഫ്ക നേതൃത്വത്തോട് എതിര്‍പ്പുള്ളവരും പുതിയ സംഘടനയിലേക്കു വരുമെന്നാണ് ആഷിഖ് അബുവിന്റെയും സംഘത്തിന്റെയും പ്രതീക്ഷ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുന്നുവെന്നാരോപിച്ച് ആഷിഖ് അബു ഫെഫ്കയില്‍ നിന്നു രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഘടനയ്ക്കുള്ള നീക്കം ശക്തിപ്പെട്ടത്.

Tags:    

Similar News