തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിനായി 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും; ശംഖുംമുഖത്തേക്ക് പുതിയ റോഡും നിര്‍മ്മിക്കും; പുതിയ റോഡ് ചാക്ക ഐ.ടി.ഐ ജംഗ്ഷനില്‍ നിന്ന് റെയില്‍വേ ട്രാക്കിന് സമാന്തരമായി ഓള്‍സെയിന്റ്‌സ് കോളേജ് ജംഗ്ഷനിലെത്തുന്ന രീതിയില്‍; ഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ശംഖുംമുഖത്തേക്ക് പുതിയ റോഡ്

Update: 2025-06-02 02:43 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി കൂടുതല്‍ ഭൂമി ഏറ്റടുക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. 18 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ചാക്ക ഫയര്‍ സ്റ്റേഷന്‍, ബ്രഹ്‌മോസിന്റെ മുന്‍ഭാഗം, ശംഖുംമുഖത്തേക്ക് പോകുന്ന പ്രധാന റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് ഏറ്റെടുക്കുക. ഇതോടെ നിലവിലെ ചാക്ക- ഓള്‍സെയിന്റ്‌സ് കോളേജ് റോഡ് വിമാനത്താവള വികസനത്തിന് ഉപയോഗിക്കും. പകരം ശംഖുംമുഖത്തേക്ക് പോകാന്‍ ഇവിടെ പുതിയ റോഡ് നിര്‍മ്മിക്കും.

ചാക്ക ഐ.ടി.ഐ ജംഗ്ഷനില്‍ നിന്ന് റെയില്‍വേ ട്രാക്കിന് സമാന്തരമായി ഓള്‍സെയിന്റ്‌സ് കോളേജ് ജംഗ്ഷനിലെത്തുന്ന രീതിയില്‍ പുതിയ റോഡ് നിര്‍മ്മിക്കാനാണ് പ്രാഥമിക ചര്‍ച്ചകള്‍. അവിടെ നിലവിലെ റോഡില്‍ കൂടിച്ചേര്‍ന്ന് ശംഖുംമുഖത്തേക്കും വേളിയിലേക്കും നീങ്ങിയേക്കാം. ആ വിധത്തിലാണ് പ്ലാനിംഗ് നടക്കുന്നത്. ബ്രഹ്‌മോസില്‍ നിന്ന് ഏറ്റെടുക്കുന്ന ഒന്നരയേക്കറിലാകും പുതിയ റോഡ് നിര്‍മ്മിക്കുക.

വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി നഷ്ടപ്പെടുമെന്ന ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനത്താവള റണ്‍വേ അടക്കം വികസിപ്പിക്കുന്നത്. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ റവന്യൂ വകുപ്പും നടപടികള്‍ തുടങ്ങി.

എയര്‍പോര്‍ട്ട് അതോറിട്ടിക്ക് കൈമാറുന്ന ഭൂമിയില്‍ വികസനം നടത്തുന്നത് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള നിലവില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പായിരിക്കും. ഭൂമിയുടെ വില അദാനി ഗ്രൂപ്പ് നല്‍കും. ഡി.ജി.സി.എയുടെ റണ്‍വേ വികസന നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് അനുമതി നിഷേധിക്കുമെന്നതുകൊണ്ടാണ് വേഗത്തിലുള്ള നടപടി.

റണ്‍വേയുടെ ഇരുവശത്തെയും സുരക്ഷ സോണ്‍ 150 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണമെന്നാണ് ഡി.ജി.സി.എ നിര്‍ദ്ദേശം. ശംഖുംമുഖം ഭാഗത്ത് 150 മീറ്റര്‍ വീതിയുണ്ട്. ചാക്ക ഭാഗത്ത് ഇല്ലാത്തതിനാലാണ് ഭൂമി ഏറ്റെടുക്കുന്നത്. ചാക്ക ഫയര്‍‌സ്റ്റേഷന്റെ ഉടമസ്ഥതയിലുള്ള 10.5 ഏക്കര്‍ സ്ഥലമാണ് കൂടുതല്‍ ഏറ്റെടുക്കേണ്ടി വരിക. ബ്രഹ്‌മോസിന്റെ മുന്‍വശത്തെ റോഡിന് ചേര്‍ന്നുള്ള 1.5 ഏക്കറും നിലവിലെ റോഡും ഉള്‍പ്പടെ 18 ഏക്കറാണ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിന് സമീപം ചാക്ക ഫയര്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിനടുത്തുതന്നെ ഫയര്‍ സ്റ്റേഷന്‍ വേണം എന്ന ആവശ്യമുള്ളതു കൊണ്ടാണ് അടുത്തു തന്നെ സ്ഥലം കണ്ടെത്തിയത്.

അതേസമയം ബ്രഹ്‌മോസ് പൂര്‍ണമായും മാറ്റില്ല. നിലവില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സ്ഥലം നല്‍കണമെന്ന് ബ്രഹ്‌മോസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതോടെ ആ നടപടികളിലേക്കും സര്‍ക്കാര്‍ കടക്കും. നേരത്തെ വിമാനത്താവള വികസനത്തിനു സ്ഥലമേറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ബ്രഹ്‌മോസ് എയ്റോസ്പേയ്സ് രംഗത്തുവന്നിരുന്നു. അടുത്തകാലത്തായി വലിയ വികസന പദ്ധതികള്‍ ബ്രഹ്‌മോസിനെ തേടിവന്നിട്ടുണ്ട്.

ഡി.ആര്‍.ഡി.ഒ. തന്നെ നേരിട്ട് കോടികളുടെ നിര്‍മാണപ്രവൃത്തികള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ബ്രഹ്‌മോസ് അധികൃതര്‍ പറയുന്നു.കൂടുതല്‍ നിക്ഷേപവും സ്ഥലവും വേണ്ടിവരുന്ന പദ്ധതികളാണ് ബ്രഹ്‌മോസിനെ തേടിവരുന്നത്. അതുകൊണ്ടുതന്നെ വിമാനത്താവള വികസനത്തിനു സ്ഥലമേറ്റെടുത്താല്‍ അത് സ്ഥാപനത്തിന്റെ വികസനത്തെ പ്രതിസന്ധിയിലാക്കുമെന്നും ബ്രഹ്‌മോസ് വാദിച്ചിരുന്നു.

ബ്രഹ്‌മോസ് മിസൈല്‍ ഇന്റഗ്രേഷന്‍ കോംപ്ലക്സും അടുത്തിടെ ആരംഭിച്ച മിസൈല്‍ ഹാങ്ങര്‍ യൂണിറ്റ് പദ്ധതിയും കൂടുതല്‍ സ്ഥലം വേണ്ടുന്നതാണെന്നും ബ്രഹ്‌മോസ് അധികൃതര്‍ പറയുന്നു.സ്ഥാപനത്തിന്റെ സ്ഥലം വിമാനത്താവള വികസനത്തിനായി ഏറ്റെടുത്താല്‍ ഭാവിയിലെ വികസനപദ്ധതികള്‍ നഷ്ടമാകുമെന്നും ബ്രഹ്‌മോസ് ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ബ്രഹ്‌മോസ് അധികൃതര്‍ ഗതാഗത സെക്രട്ടറിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ബ്രഹ്‌മോസിന് നഷ്ടമാകുന്ന ഭൂമിക്ക് പകരം ഭൂമി നല്‍കാമന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Tags:    

Similar News