ഇടയ്ക്കിടെ വീടുവിട്ടിറങ്ങുന്ന അഷ്‌റഫ് ചെറിയ പെരുന്നാളിനു രണ്ടു ദിവസം മുന്‍പ് വീട്ടില്‍ വന്നു; മംഗളൂരുവില്‍ ആക്രി പെറുക്കിവിറ്റു കഴിഞ്ഞ മലയാളി; ക്രിക്കറ്റ് മാച്ചിനിടെ 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന് വിളിച്ചത് പ്രകോപനമായി; മംഗളൂരുവില്‍ പുല്‍പ്പള്ളിക്കാരന്റെ ജീവനെടുത്തത് ആള്‍ക്കൂട്ട ആക്രമണം; 15 പേര്‍ അറസ്റ്റില്‍; കുടുപ്പു കല്ലുട്ടിയില്‍ സംഭവിച്ചത്

Update: 2025-04-30 01:17 GMT

മംഗളൂരു: മാനസികാസ്വാസ്ഥ്യമുള്ള പുല്‍പള്ളി സ്വദേശി കര്‍ണാടകയില്‍ മംഗളൂരുവിനടുത്ത് കുടുപ്പു കല്ലുട്ടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. സാന്ദീപനി കുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന്‍ അഷ്‌റഫ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടോടെയാണ് കല്ലുട്ടിയിലെ ഗ്രൗണ്ടിന് സമീപം ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമെന്നാണ് പ്രചരണം. എന്നാല്‍ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരിക രക്തസ്രാവവും മുതുകില്‍ പല തവണകളായി അടിയേറ്റതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആള്‍ക്കൂട്ട ആക്രമണത്തിന്റെ സൂചന കിട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊന്നതാണെന്നു തെളിഞ്ഞത്. 19 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കുടുപ്പു സ്വദേശികളായ ടി.സച്ചിന്‍ (26), ദേവദാസ് (50), ദീക്ഷിത് (32), നടേശ (33), മഞ്ചുനാഥ (32), വിവിയന്‍ അല്‍വാരിസ് (41), ശ്രീദത്ത (32), പ്രദീപ് കുമാര്‍ (35), ധനുഷ് (31), ദീക്ഷിത് (27), കിഷോര്‍ കുമാര്‍ (37), പെദമാലെ സ്വദേശി സായിദീപ് (29), വാമഞ്ചൂര്‍ സ്വദേശി സന്ദീപ് (23), ബിജയ് സ്വദേശി രാഹുല്‍ (23) പദവ് സ്വദേശി മനീഷ് ഷെട്ടി (21) എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇരുപത്തഞ്ചിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.

ഇടയ്ക്കിടെ വീടുവിട്ടിറങ്ങുന്ന അഷ്‌റഫ് ചെറിയ പെരുന്നാളിനു രണ്ടു ദിവസം മുന്‍പ് വീട്ടില്‍ വന്നിരുന്നു. മംഗളൂരുവില്‍ ആക്രി പെറുക്കിവിറ്റു കഴിയുകയായിരുന്നു. വേങ്ങരയില്‍ നിന്നാണ് ഇവരുടെ കുടുംബം പുല്‍പള്ളിയിലെത്തിയത്. പുല്‍പള്ളിയില്‍ ചില്ലറ ബിസിനസുകള്‍ നടത്തിയിരുന്നു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടു. കുറേനാള്‍ മുന്‍പ് വീടുവിട്ട് പോയ വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് ഇതോടെ ഉറപ്പിച്ചു.

ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. യുവാവ് 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ആള്‍ക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഞായറാഴ്ച നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പത്ത് ടീമുകളാണ് പങ്കെടുത്തിരുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു. സച്ചിന്‍ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കൂട്ടമായ ആക്രമണത്തില്‍ കലാശിച്ചു. ചിലര്‍ അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചും പ്രതികള്‍ യുവാവിനെ ആക്രമിച്ചു. പിന്നീട് വൈകീട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ കണ്ടതെന്നാണ് സൂചന.

യുവാവിന് നിരന്തരം മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍പേരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Tags:    

Similar News