ജമ്മു കാശ്മീരിലെ ഭീകരതയെ നിയന്ത്രിച്ച അനുജന്‍; ചേട്ടനെ രക്ഷിക്കാന്‍ കണ്ഡഹാറിലെ വിമാനം റാഞ്ചിയ സൂത്രധാരന്‍; 2007ല്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാണ്ടറായ യുഎന്റെ ഭീകര പട്ടികയിലെ കൊടും ക്രിമിനല്‍; മൗലാനാ മസൂദ് അസറിന് വലം കൈയ്യും നഷ്ടമായി; ഓപ്പറേഷന്‍ സിന്ദൂറില്‍ പരിക്കേറ്റ ഭീകരനും മരിച്ചു; ജെയ്‌ഷെ മുഹമ്മദിന്റെ നട്ടെല്ലൊടിഞ്ഞു; ബഹാവല്‍പുരിലെ മിസൈല്‍ ആക്രമണം വന്‍ വിജയമാകുമ്പോള്‍

Update: 2025-05-08 09:13 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന് വന്‍ നഷ്ടം. സംഘടനയുടെ സുപ്രീം കമാണ്ടര്‍ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു ജയ്ഷെ മുഹമ്മദിന്റെ (ജെഇഎം) ശക്തികേന്ദ്രമായ ബഹാവല്‍പുരിലെ മര്‍ക്കസ് സുബ്ഹാനള്ളാ ക്യാമ്പസ്. മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്ന് ചുറ്റും അവശിഷ്ടങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ക്യാമ്പസിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ ആക്രമണത്തിലാണ് അബ്ദുള്‍ റൗഫും കൊല്ലപ്പെട്ടത്. കാണ്ഡഹാര്‍ വിമാന റാഞ്ചലിന് പിന്നിലെ സൂത്രധാരനാണ് ഇയാള്‍. അസദിനെ മോചിപ്പിക്കാന്‍ വേണ്ടിയായിരുന്നു ആ വിമാന റാഞ്ചല്‍. അതുകൊണ്ട് തന്നെ ഏറെ നാളായി ഇന്ത്യയുടെ കണ്ണിലെ കരടായിരുന്നു റൗഫ്. 2007ലാണ് ജെയഷെ മുഹമ്മദിന്റെ സുപ്രീം കമാണ്ടര്‍ പദവി അനുജന് അസദ് നല്‍കിയത്. സംഘടനയുടെ ഭാവി നേതാവായി ഉയര്‍ത്തികാട്ടിയതും അനുജനെയാണ്. ഈ വലം കൈയ്യെയാണ് ഇന്ത്യന്‍ ആക്രമണത്തില്‍ അസദിന് നഷ്ടമാകുന്നത്. കശ്മീര്‍ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൊടുംഭീകരനാണ് മസൂദ് അസര്‍. പാകിസ്ഥാനിലെ പഞ്ചാബിലെ ബഹാവല്‍പുര്‍ ആസ്ഥാനമായ ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവാണ് ഈ അമ്പത്തിയാറുകാരന്‍. ഇന്ത്യയുടെ തിരിച്ചടിയില്‍ അസറിന്റെ വലംകൈയ്യായ സഹോദരനും മരിച്ചുവെന്നത് സംഘടനയ്ക്ക് ഞെട്ടലാണ്. യുഎന്നിന്റെ ആഗോള ഭീകര പട്ടികിയില്‍ മസൂദിനെ പോലെ റൗഫുമുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബയുടെ സുപ്രീം കമാന്‍ഡറായിരുന്നു. ഇന്ത്യ തേടുന്ന ഭീകരരില്‍ പ്രധാനിയാണ്. ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച ഇയാള്‍ ജെയ്‌ഷെ അധ്യക്ഷന്‍ മസൂദ് അസ്ഹറിന്റെ സഹോദരനാണ്. പാകിസ്ഥാന്‍ ബഹവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനത്ത് നടത്തിയ മിസൈലാക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ അസ്ഹറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ചുവെന്നാണ് വിവരം.

ജയ്ഷെ മുഹമ്മദിന്റെ റിക്രൂട്ട്മെന്റ്, ധനസമാഹരണം, ആശയപ്രചാരണം എന്നിവയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദത്താവളമാണ് സുബ്ഹാനള്ളാ ക്യാമ്പസ്. പാക് സൈന്യത്തിന്റെ 31 കോര്‍പ്സിന്റെ ആസ്ഥാനമായ പാകിസ്താന്‍ ആര്‍മി കന്റോണ്‍മെന്റില്‍നിന്ന് ഏതാനും മൈലുകള്‍ മാത്രം അകലെയാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാകിസ്താന്‍ ഔദ്യോഗിക നിരോധനമേര്‍പ്പെടുത്തിയിട്ടും ജെഇഎമ്മിന് അതിന്റെ ക്യാമ്പ് നടത്താന്‍ പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നതിന്റെ സൂചനകളാണിത്. ഇതിനൊപ്പം അബ്ദുള്‍ റൗഫിന്റെ സംസ്‌കാര ചടങ്ങില്‍ പാക് സൈനിക മേധാവികള്‍ അടക്കം പങ്കെടുത്തു. ഇതോടെ തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയും തെളിഞ്ഞു. 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ മണ്ണില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടിയാണ് പ്രത്യാക്രമണത്തില്‍ ഇന്ത്യ നല്‍കിയത്. ഇതിനെല്ലാം പിന്നില്‍ അബ്ദുള്‍ റൗഫിന്റെ ഇടപെടലുമുണ്ടായിരുന്നു.

ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബഹാവല്‍പുര്‍, പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരമാണ്. ഇവിടെ 18 ഏക്കറില്‍ പരന്നുകിടക്കുന്ന സുബ്ഹാനള്ളാ കാമ്പസ്, ഉഉസ്മാനെ അലി കാമ്പസ് എന്നും അറിയപ്പെടുന്നു. 2011 വരെ കാര്യമായ സംവിധാനങ്ങളൊന്നുമില്ലതെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പസ് 2012-ഓടെ പരിശീലനത്തിനുള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ വലിയ സമുച്ചയമാക്കി മാറ്റുകയായിരുന്നു. ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ സ്ഥിരീകരിച്ചിരുന്നു. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് മസ്ഹൂദ് അസഹ്റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിലാണ് സഹോദരനേയും നഷ്ടമായത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്‌ഷെ മുഹമ്മദ് മേധാവിയുടെ മൂത്ത സഹോദരിയും ഭര്‍ത്താവും ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമായിരുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്. എന്നാല്‍ റൗഫിന്റെ മരണ വിവരം പുറത്തു വിട്ടിരുന്നില്ല.ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സംയുക്ത സേന നടത്തിയ ആക്രമണം ലഷ്‌കറെ തൊയ്ബ (എല്‍ഇടി), ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജയ്ഷെ മുഹമ്മദ് (ജെഇഎം) എന്നീ മൂന്ന് ഭീകര സംഘടനകളെ ലക്ഷ്യമിട്ടിരുന്നു. ആക്രമണങ്ങളില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ സേന അറിയിച്ചു.

1968ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുരില്‍ ജനനച്ച മസൂദ് അസറിനെ 2019ല്‍ യുഎന്‍ രക്ഷാസമിതി അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ഉള്‍പ്പെടുത്തി. 1993ല്‍ ഹര്‍കത് ഉല്‍ അന്‍സാര്‍ സ്ഥാപിച്ചു. 1998ല്‍ യുഎസിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം സംഘടന 1994 -1998 കാലത്ത് 13പേരെ തട്ടിക്കൊണ്ടുപോയതായി പറയുന്നു. 1994 ഫെബ്രുവരിയില്‍ അനന്ത്നാഗിനടുത്തുള്ള ഖാനബാലില്‍നിന്ന് ഇന്ത്യ ഇയാളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അസറിന്റെ മോചനത്തിന് 1995ല്‍ കശ്മീരില്‍നിന്ന് ആറ് വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയി. 1999ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം 155 യാത്രക്കാരുമായി തട്ടിക്കൊണ്ടുപോയി. എ ബി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അസറിനെ വിട്ടുകൊടുത്താണ് യാത്രക്കാരെ മോചിപ്പിച്ചത്. മോചനശേഷം ഹര്‍കത് ഉല്‍ അന്‍സാറിനെ അമേരിക്ക നിരോധിച്ച് നിരോധിത ഭീകരസംഘടനകളുടെ പട്ടികയില്‍ ചേര്‍ത്തു. ഇതിനുശേഷമാണ് ജെയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. 2002ല്‍ പാകിസ്ഥാന്‍ സംഘടനയെ നിരോധിച്ചു. പക്ഷേ അത് കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു.

ഇനി ആരും ദയ പ്രതീക്ഷിക്കേണ്ടെന്നും മസൂദ് അസര്‍ പ്രതികരിച്ചു. പശ്ചാത്താപമോ നിരാശയോ ഭീതിയോ ഇല്ലെന്നും അസര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനങ്ങള്‍ നല്‍കുന്നതും മര്‍ക്കസ് സുബഹാനള്ളയിലായിരുന്നു. മസൂദ് അസറിന് പുറമേ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍, മൗലാനാ അമ്മര്‍ തുടങ്ങിയ ഭീകരരും അവരുടെ കുടുംബങ്ങളും തങ്ങിയിരുന്നത് ഇവിടെയാണ്. പഹല്‍ഗാമിന് തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു മര്‍ക്കസ് സുഹ്ബാനള്ള.

Tags:    

Similar News