കനത്ത വ്യോമ പ്രതിരോധ കവചമൊരുക്കിയ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളെ 300 കിലോമീറ്റര്‍ ഉള്ളില്‍ക്കടന്ന് കൃത്യതയോടെ ആക്രമിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു; സംയുക്ത പ്രതിരോധ മന്ത്രി ഇതും പറഞ്ഞു; പക്ഷേ കോണ്‍ഗ്രസും തൃണമൂലും ആയുധമാക്കുന്നത് വെറും ഒരു വിമാന നഷ്ടം; സംയുക്ത സൈനിക മേധാവി 'ചുവപ്പുരേഖ' ലംഘിച്ചോ?
ന്യൂഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ വിമാനം നഷ്ടപ്പെട്ടിട്ടുണ്ടെന്ന സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. എന്നാല്‍ സൈന്യത്തിന്റെ വികാരത്തെ ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്രം പരസ്യ പ്രതികരണം നടത്തില്ല. നഷ്ടങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ വിവാദ പ്രസ്താവനകളില്‍ മൗനം തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. പാക്കിസ്ഥനെതിരെ ഇന്ത്യ ആഗോള തലത്തില്‍ നേടിയ നയതന്ത്ര വിജയങ്ങളെ ബാധിക്കുന്നതല്ല പ്രസ്താവനയെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റേയും നിലപാട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതെല്ലാം വിശദീകരിക്കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാരിനും നന്നായി അറിയാം. ഈ സാഹചര്യത്തില്‍ കൂടിയാണ് വിവാദങ്ങളില്‍ നിന്നും അകലം പാലിക്കുന്നത്.
അതിനിടെ ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധമായി പരിണമിക്കാഞ്ഞത് തന്റെ ഇടപെടലിനാലാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ സംയുക്തസേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തള്ളുകയും ചെയ്തു. ഇരുരാജ്യവും ആണവായുധപ്രയോഗം നടത്താനുള്ള സാഹചര്യത്തില്‍നിന്ന് ഏറെദൂരെയായിരുന്നു. ആണവപ്രയോഗമില്ലാതെത്തന്നെ സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ പാക്കിസ്ഥാനുമായി ആശയവിനിമയം നടത്താനുള്ള ഉപാധികളുണ്ടായിരുന്നു. ചൈനയില്‍നിന്നും മറ്റുരാജ്യങ്ങളില്‍നിന്നും വാങ്ങി ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ പ്രയോഗിച്ച ആയുധങ്ങള്‍ ഫലംകണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതും വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. സൈന്യത്തിന്റെ ആത്മവീര്യം ചോരുന്നതൊന്നും പാടില്ലെന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്. അതിനിടെ സംയുക്ത സൈനിക മേധാവി ഇത്തരത്തില്‍ പ്രതികരിച്ചത് കേന്ദ്രം ഗൗരവത്തില്‍ എടുക്കും. നഷ്ടങ്ങളുണ്ടായി എന്ന് നേരത്തെ സൈന്യവും പറഞ്ഞിരുന്നു. എന്നാല്‍ നഷ്ടങ്ങളേക്കാള്‍ മികച്ച വിജയം സൈന്യം നേടിയെന്നായിരുന്നു ഇതു സംബന്ധിച്ച് നേരത്തെ സേന നടത്തിയ പ്രസ്താവന. അതുകൊണ്ട് തന്നെ സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയല്ലെന്നതാണ് വസ്തുത. അപ്പോഴും വിവാദം കത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശനത്തില്‍ സജീവമാണ്.
കനത്ത വ്യോമപ്രതിരോധകവചമൊരുക്കിയ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളെ, അതും 300 കിലോമീറ്റര്‍ ഉള്ളില്‍ക്കടന്ന് കൃത്യതയോടെ ആക്രമിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. വെടിനിര്‍ത്തല്‍ തുടരുന്നത് പാക്കിസ്ഥാന്റെ ഭാവിനടപടികളെ ആശ്രയിച്ചിരിക്കും. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന 'ചുവപ്പുരേഖ' ഇന്ത്യ വരച്ചിട്ടുണ്ടെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞിട്ടുണ്ട്. ഷാന്‍ഗ്രിലാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സംയുക്തസേനാമേധാവി സിങ്കപ്പൂരിലെത്തിയത്. ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധമായി ഒന്നും സംയുക്ത സൈനിക മേധാവി പറഞ്ഞിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. എങ്കിലും വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന നിലപാട് കേന്ദ്ര സര്‍ക്കാരില്‍ ചിലര്‍ക്കുണ്ട്.
എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാര്‍ലമെന്റിനോടും തുറന്ന് പറയാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ചോദിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ - ഖാര്‍ഗെ പറഞ്ഞു.
പ്രതിരോധ രംഗത്തെ തയ്യാറെടുപ്പുകളെക്കുറിച്ച് സമഗ്രമായ പരിശോധന കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. എന്തുകൊണ്ടാണ് തിരിച്ചടിയുടെ വസ്തുതകള്‍ വിദേശമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്ന് ടിഎംസി രാജ്യസഭാംഗം സാഗരിക ഘോഷ് ചോദിച്ചു.