10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങി ശബരിമല സ്പെഷ്യൽ സർവീസിലേക്ക് നിയമിച്ചു; ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാരണം കാണിക്കാതെ പിരിച്ചു വിട്ടു; ശമ്പളവുമില്ല ഈടാക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റുമില്ലാതെ വലഞ്ഞ് കെഎസ്ആർടിസി ബദലി ജീവനക്കാർ

Update: 2025-06-02 10:39 GMT

എറണാകുളം: ബദലി ജീവനക്കാരോടുള്ള കെഎസ്ആർടിസിയുടെ അവഗണന തുടരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റായി കൈപ്പറ്റി ജോലിക്ക് പ്രവേശിച്ച ജീവനക്കാരെ ഒരാഴ്ച കഴിഞ്ഞപ്പോൾ പിരിച്ചു വിട്ടതായാണ് ആരോപണം. ജോലി നഷ്ടമായി മാസങ്ങൾ കഴിഞ്ഞിട്ടും സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപ തിരിച്ചു നൽകാൻ പോലും അധികാരികൾക്കായിട്ടില്ല. ഒരാഴ്ചത്തെ ശമ്പളവും ബദലി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. മൂവാറ്റുപുഴയിലെ ബദലി കണ്ടക്ടറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂവാറ്റുപുഴ ഡിപ്പോയിൽ മാത്രം ആറ് ജീവനക്കാർക്കാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാനുള്ളത്.

2011 ജോലിക്ക് പ്രവേശിച്ച ജീവനക്കാരെ 2018ൽ പിരിച്ചു വിട്ടു. തുടർന്ന് കഴിഞ്ഞ മണ്ഡല കാലത്ത് 10,000 സെക്യൂരിറ്റി ഡെപ്പോസിറ്റായി കൈപ്പറ്റി ജീവനക്കാരെ സ്‌പെഷ്യൽ സർവീസിനായി നിയമിച്ചു. എന്നാൽ ശബരിമല സ്പെഷ്യൽ സർവീസിനെടുത്ത ജീവനക്കാരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കി ജോലിയിൽ പ്രവേശിച്ച് 7 ദിവസങ്ങൾക്ക് ശേഷം പറഞ്ഞു വിട്ടതായാണ് ആരോപണം. 7 ദിവസത്തെ ശമ്പളവും ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ ആരോപിച്ചത്. ജോലിക്ക് പ്രവേശിക്കുന്നതിനായി കൈപ്പറ്റിയ സെക്യൂരിറ്റി ഡെപ്പോസിറ്റായ 5000 രൂപയും തിരിച്ചു നൽകാൻ അധികൃതർ തയ്യാറാവുന്നില്ലെന്നായിരുന്നു ആരോപണം.

കാരണം കാണിക്കാതെ 7 ദിവസങ്ങൾക്ക് ശേഷം ശമ്പളം പോലും നൽകാതെ പിരിച്ചു വിട്ടതോടെ പ്രതിസന്ധിയിലാണ് ജീവനക്കാർ. പരാതിയുമായി മന്ത്രി ഗണേഷ് കുമാറിനെ കാണാനെത്തിയപ്പോൾ കെഎസ്ആർടിസി അധികൃതരെ കാണാനായിരുന്നു നിർദ്ദേശം. 7 ദിവസത്തിനായി10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി ജോലിക്ക് കയറിയ തങ്ങളെ കബളിപ്പിക്കപ്പെട്ടതായാണ് ജീവനക്കാർ പറയുന്നത്.

അതേസമയം, ബദലി ജീവനക്കാരോടുള്ള കെഎസ്ആർടിസിയുടെ സമീപനത്തിനെതിരെ പരാതികൾ ഉയർന്നുവരികയാണ്. സമാന പരാതിയുമായെത്തിയ പുതുക്കാട് ഡിപ്പോ ബദലി ഡ്രൈവരുടെ വാർത്തയും മറുനാടൻ പുറത്ത് വിട്ടിരുന്നു. കോടികൾ ലാഭമുണ്ടാക്കിയതായി വാർത്തകൾ വരുമ്പോഴും ജീവനക്കാരോടുള്ള കെഎസ്ആർടിസിയുടെ നിലപാടിൽ മാത്രം ഒരു മാറ്റവുമില്ല. 

Tags:    

Similar News